
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ അര്‍ജന്‍റീന ആരാധകര്‍ക്ക് നിരാശ. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ഏയ്ഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. താരം കളിക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്ന് മത്സരങ്ങളിലും എയ്ഞ്ചല്‍ ഡി മരിയയുടെ പ്രകടനം നിര്‍ണായകമായിരുന്നു.
ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുമ്പോള്‍ അര്‍ജന്‍റീനയുടെ പ്രധാന ആശങ്കയും ഡി മരിയ തന്നെയാണ്. പോളണ്ടിനെതിരായ മത്സരത്തിലെ 59-ാം മിനിറ്റില്‍ ഡി മരിയയെ തിരിച്ചുവിളിച്ചിരുന്നു. തുടയിലെ പേശികള്‍ക്ക് ക്ഷതമേറ്റെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും താരത്തെ മാറ്റാന്‍ സാധ്യതയില്ലെന്നുമാണ് വിദേശ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
പകരമായി മൂന്ന് താരങ്ങളെ അര്‍ജന്റീന പരിഗണിക്കുന്നതാണ് വിവരം. പപു ഗോമസ്, എയ്ഞ്ചല്‍ കൊറേയ എന്നിവരാണ് അതില്‍ പ്രധാനികള്‍. ലാതുറോ മാര്‍ട്ടിനെസും സാധ്യതാ പട്ടികയിലുണ്ട്. അങ്ങനെയങ്കില്‍ താരങ്ങളുടെ പൊസിഷനിലും മാറ്റം വന്നേക്കും. എന്നാല്‍ പ്രതിരോധത്തില്‍ മാറ്റം വരുത്തില്ല. ക്രിസ്റ്റിയന്‍ റൊമേറൊ, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ സെന്‍ട്രല്‍ ഡിഫന്‍സിലുണ്ടാവും. ഇരുവശങ്ങളിലും സഹായിക്കാന്‍ മാര്‍കോസ് അക്യൂനയും നഹ്വെല്‍ മൊളീനയും.
മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസിന് സ്ഥാനം ഉറപ്പാണ്. മാക് അലിസ്റ്റര്‍, ഡി പോള്‍ എന്നിവരും ആദ്യ ഇലവനില്‍ തുടരും. മുന്നേറ്റത്തില്‍ ലിയോണല്‍ മെസിക്കൊപ്പം ജൂലിയന്‍ അല്‍വാരസും തുടരും. അതേസമയം, ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാംപ്യന്മാരായിട്ടാണ് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പില്‍ പോളണ്ടിനെതിരെ അവസാന മത്സരത്തില്‍ ആധികാരികമായിരുന്നു അര്‍ജന്റീനയുടെ പ്രകടനം. സര്‍വ മേഖലയിലും ആധിപത്യം കാണിച്ച അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജയിച്ചുകയറിയത്. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനത്തിന് ശേഷം നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും അര്‍ജന്റീനയ്ക്ക് സാധിച്ചു.
അത് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിലെ രോഷപ്രകടനമല്ല, ചൂടായത് ദക്ഷിണ കൊറിയന്‍ താരത്തോടെന്ന് റൊണാള്‍ഡോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!