
ബ്യൂണസ് ഐറിസ്: ലോകകപ്പ് വിജയത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ രണ്ടാം മത്സരം നാളെ നടക്കും. പുലര്‍ച്ചെ 5 മണിക്ക് തുടങ്ങുന്ന കളിയില്‍ കുറസാവോയാണ് എതിരാളി. മത്സരത്തില്‍ ഒരു ഗോള്‍ നേടിയാല്‍ ലിയോണല്‍ മെസിക്ക് അന്താരാഷ്ട്ര കരിയറില്‍ 100 ഗോള്‍ തികയ്ക്കാം. ലോകകപ്പ് വിജയത്തിന്റെ ആഹ്ലാദതിമിര്‍പ്പിലാണ് അര്‍ജന്റീന. പനാമയ്‌ക്കെതിരായ മത്സരം ആഘോഷിക്കാനൊരിടമായിരുന്നു. കളത്തില്‍ ഒരു ആശങ്കകളോ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ ആസ്വാദിച്ച് കളിച്ച മെസ്സിയും സംഘവും എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവും സ്വന്തമാക്കി.
ഇനി എതിരാളി കുറസാവോയാണ്. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ മത്സരമെന്ന പ്രത്യേക കൂടിയുണ്ട് ഈ കളിക്ക്. 86-ാം റാങ്കുകാരാണ് കുറസവോ. ഈ സൗഹൃദ മത്സരത്തില്‍ ആരാധകര്‍ ഒരിക്കല്‍ കൂടി മെസിയെ ഉറ്റ് നോക്കും. ആ കാലില്‍ നിന്ന് ഒരു ചരിത്ര ഗോള്‍ പിറക്കുന്നതും കാത്ത്. അന്താരാഷ്ട്ര കരിയറിലെ നൂറ് ഗോള്‍ നേട്ടത്തിലെക്ക് മസിക്ക് ഒറ്റ ഗോള്‍ കൂടി മതി. 173 മത്സരങ്ങളില്‍ നിന്നാണ് മെസി 99 ഗോള്‍ നേടിയത്. പനാമയ്‌ക്കെതിരെ ലോകകപ്പ് ഫൈനലില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയവരെയാണ് കോച്ച് ലയണല്‍ സ്‌കലോണി അണിനിരത്തിയത്.
കുറസോവയ്‌ക്കെതിരെ അടിമുടി മാറ്റമുണ്ടാകും. പനാമയ്‌ക്കെതിരെ ഗോള്‍ നേടിയ തിയാഗോ അല്‍മാഡ ആദ്യ ഇലവനില്‍ എത്തിയേക്കും. ഡിബാല, ലൗതാറോ മാര്‍ട്ടിനസ്, ലിസാന്‍ഡ്രാ മാര്‍ട്ടിനസ് , ലിയാന്‍ഡ്രോ പരഡേസ് എന്നിവര്‍ക്കെല്ലാം ആദ്യ ഇലവനില്‍ അവസരമുണ്ടാകും.
ബ്രസീലിനെ വലിച്ചിട്ട് അര്‍ജന്റീന ഒന്നാമത്
കഴിഞ്ഞ ദിവസമാണ് ഫിഫ റാങ്കിംഗില്‍ ബ്രസീലിന്റെ ഒന്നാം സ്ഥാനം സ്വന്തമാക്കി അര്‍ജന്റീന. ഏപ്രിലിലെ റാങ്കിംഗിലാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്ത് എത്തുക. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയെങ്കിലും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം ബ്രസീല്‍ കൈവിട്ടിരുന്നില്ല. എന്നാല്‍ ഏപ്രിലില്‍ പുതിയ റാങ്കിംഗ് വരുമ്പോള്‍ ബ്രസീലിനെ മറികടന്ന് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തും. ലോകകപ്പിന് ശേഷമുള്ള ആദ്യമത്സരത്തില്‍ മൊറോക്കോയോട് തോറ്റതാണ് ബ്രസീലിന് തിരിച്ചടിയായത്. പനാമയെ തോല്‍പിച്ചതോടെ അര്‍ജന്റീന റാങ്കിംഗ് പോയിന്റില്‍ ബ്രസീലിനെ മറികടന്നു. നിലവിലെ റാങ്കിംഗില്‍ ബ്രസീലിന് 1840.77 പോയിന്റും അര്‍ജന്റീനയ്ക്ക് 1836.38 പോയിന്റുമാണുള്ളത്. മൊറോക്കോയോട് തോറ്റതോടെ ബ്രസീലിന് 6.56 പോയിന്റ് നഷ്ടമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!