
സൂറിച്ച്: ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെ അര്‍ജന്റീനക്കാരുടെ ആധിപത്യം. കഴിഞ്ഞ ദിവസം പുറത്തുവിട്ട പരിശീലകരുടെ ചുരുക്കപ്പട്ടികയില്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് സമ്മാനിച്ച പരിശീലകന്‍ ലിയോണല്‍ സ്‌കലോണിയും ഇടം നേടിയിരുന്നു. രണ്ട് ദിവസം മുമ്പ് മികച്ച ഗോള്‍കീപ്പര്‍മാരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും അവസാന മൂന്ന് പേരിലുണ്ടായിരുന്നു. ഇനി മികച്ച താരങ്ങളുടെ പട്ടിക മാത്രമാണ് പുറത്തുവരാനുള്ളത്. അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസി അതിലുണ്ടാകുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ പട്ടിക പുറത്തുവരുമ്പോള്‍ ചിത്രം വ്യക്തമാവും. മൂന്ന് പുരസ്‌കാരങ്ങള്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നത് അര്‍ജന്റീനക്കാര്‍ക്കാണെന്നുള്ളതാണ് മറ്റൊരു വാസ്തവം.
പരിശീലകരുടെ പട്ടികയില്‍ സ്‌കലോണിക്ക് പുറമെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗാര്‍ഡിയോള, റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആഞ്ചലോട്ടി എന്നിവരാണ് അവസാന റൗണ്ടിലെത്തിയ പരിശീലകര്‍. ഒളിംപിക് ലിയോണിന്റെ സോണിയ ബോംപാസ്റ്റര്‍, ബ്രസീല്‍ ദേശിയ ടീമിന്റെ പിയ സുന്ദാഗെ, ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സറിന വീഗ്മാന്‍ എന്നിവരാണ് വനിതകളില്‍ ഫൈനല്‍ റൗണ്ടിലെത്തിയ പരിശീലകര്‍.
മികച്ച ഗോള്‍കീപ്പര്‍മാരുടെ ചുരുക്കപ്പട്ടികയില്‍ ലോകകപ്പ് ഹീറോ എമിലിയാനോ മാര്‍ട്ടിനെസിന് പുറമെ, റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ത്വ, സെവിയ്യയുടെ മൊറോക്കന്‍ ഗോളി യാസിം ബോനോ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ലോകകപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു ബോനോയുടേത്. വനിതകളില്‍ ചെല്‍സിയുടെ ജര്‍മ്മന്‍ താരം ആന്‍ കാട്രിന്‍ ബെര്‍ഗര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ മേരി ഏര്‍പ്‌സ്, ഒളിംപിക് ലിയോണിന്റെസ ചിലിയന്‍ താരം ക്രിസ്റ്റീന്‍ എന്‍ഡ്‌ലര്‍, എന്നിവരും ഇടംപിടിച്ചു.
മികച്ച പുരുഷ- വനിതാ താരങ്ങളുടെയും മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡിന്റെയും ചുരുക്കപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. മെസിക്ക് പുറമെ കിലിയന്‍ എംബാപ്പെ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് എന്നിവരും അവസാന മുന്നിലെത്തുമെന്നാണ് അറിയുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ എര്‍ലിംഗ് ഹാളണ്ട്, ജൂലിയന്‍ അല്‍വാരസ് (അര്‍ജന്റീന) എന്നിവരുടെ പേരുകളും പരിഗണിക്കും.
ഈമാസം ഇരുപത്തിയേഴിന് പാരീസില്‍ നടക്കുന്ന ചടങ്ങിലാണ് ജേതാക്കളെ പ്രഖ്യാപിക്കുക. ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിവര്‍ വോട്ടെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!