
ബാഴ്സലോണ: എഫ് സി ബാഴ്സലോണ ലിയോണൽ മെസിയുടെ കരാർ വ്യവസ്ഥകൾ തിരുമാനിച്ചുവെന്ന് റിപ്പോർട്ട്. പിഎസ്‌ജിയിൽ നിന്നാണ് മെസി ബാഴ്സയിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ജൂണിൽ അവസാനിക്കുന്ന പി എസ് ജിയുമായുള്ള കരാർ പുതുക്കേണ്ടെന്നാണ് മെസിയുടെ തീരുമാനം. പാരിസ് ക്ലബുമായുള്ള കരാർ ചർച്ചകൾ നിർത്തിവച്ച മെസി ബാഴ്സലോണയുടെ ഔദ്യോഗിക ഓഫറിനായി കാത്തിരിക്കുകയാണ്.
ബാഴ്സലോണയാകട്ടെ മെസിക്ക് നൽകേണ്ട കരാർ വ്യവസ്ഥകളിലും പ്രതിഫലക്കാര്യത്തിലും തീരുമാനമെടുത്തുവെന്നാണ് പുതിയ റിപ്പോർട്ട്. സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 2021ൽ ബാഴ്സലോണ വിടുമ്പോൾ കിട്ടിയ പ്രതിഫലത്തിന്‍റെ നാലിലൊന്നായിരിക്കും തിരികെ വരുമ്പോൾ മെസ്സിക്ക് കിട്ടുക. 2021ൽ നൂറ് ദശലക്ഷം യൂറോയായിരുന്നു മെസിയുടെ ആകെ പ്രതിഫലം. ഇത് ഇരുപത്തിയഞ്ച് ദശലക്ഷം യൂറോയായി കുറയും.
ശമ്പളവും ബോണസും മറ്റ് അലവൻസുകളും ചേർത്താണിത്. ഇതേസമയം മെസിക്കും റോബർട്ട് ലെവൻഡോവ്സ്കിക്കും ഒരേ ശമ്പളമാണ് ബാഴ്സലോണ നൽകുക. 13 മില്യൺ യൂറോയാണ് ലെവൻഡോവ്സ്കിയുടെ ശമ്പളം. ഇതേ തുകയാവും ബാഴ്സ മെസിക്കും നൽകുക. ശമ്പളക്കാര്യത്തിൽ തീരുമാനമായെങ്കിലും മെസിയുമായി കരാറിലെത്താൻ ബാഴ്സലോണയ്ക്ക് കഴിയുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ലാ ലീഗയുടെ സാമ്പത്തിക നിയന്ത്രണമുള്ളതിനാൽ ടീമിലെ ഒരുപിടി താരങ്ങളെ ഒഴിവാക്കിയാല ബാഴ്സലോണയ്ക്ക് പരമാവധി ചെലവഴിക്കാവുന്ന ശമ്പള ബില്ലിനുള്ളിൽ മെസിയെ കൂടി ഉൾപ്പെടുത്താൻ കഴിയൂ. ഇതിനായി അൻസു ഫാറ്റി, ഫെറാൻ ടോറസ്, റഫീഞ്ഞ തുടങ്ങിയവരെ സീസണൊടുവില്‍ കൈയൊഴിയാനാണ് ബാഴ്സലോണയുടെ തീരുമാനം. അതിനിടെ മെസിയെ തിരികെയെത്തിക്കാന്‍ മറ്റ് കളിക്കാരുടെ ശമ്പളത്തിലും ബാഴ്സ കുറവ് വരുത്തേണ്ടിവരും. മെസിയെ തിരികെയെത്തിക്കാനായി ശമ്പളം കുറക്കണമെന്ന ആവശ്യം ബാഴ്സ താരങ്ങളായ ആന്ദ്രിയാസ് ക്രിസ്റ്റന്‍സ്റ്റനും ഫ്രാങ്ക് കെസ്സിയും തള്ളിയതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.