
ദോഹ: ഗ്രൂപ്പ് ജിയില്‍ രണ്ട് കളിയും ജയിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകളുടെയും സാധ്യത അവസാനിച്ചിട്ടില്ല. വെള്ളിയാഴ്ച്ച നടക്കകുന്ന സ്വിറ്റ്‌സര്‍ലന്‍ഡ്- സെര്‍ബിയ മത്സരവിജയികള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാകാനാണ് സാധ്യത. ഇനി ബ്രസീലിന്റെ മത്സരത്തിന് ശേഷമുള്ള കൗതുകകരമായ ചില കണക്കുകള്‍ നോക്കാം.
1966ന് ശേഷം തുടര്‍ച്ചയായി 14-ാം ലോകകപ്പിലാണ് ബ്രസീല്‍ ഗ്രൂപ്പ് ഘട്ടം അതിജീവിക്കുന്നത്. ആകെ 19 തവണ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെങ്കിലും എത്തിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിനെ ലോകകപ്പില്‍ ബ്രസീല്‍ തോല്‍പ്പിക്കുന്നത് ആദ്യമായാണ്. ഇതിന് മുന്‍പ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ട് തവണയും സമനില ആയിരുന്നു ഫലം. , 1950, 2018 വര്‍ഷങ്ങളിലായിരുന്നു ഇത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും ബ്രസീല്‍ ജയിക്കുന്നത് പത്താം തവണയാണ്. 2010ന് ശേഷം ആദ്യമായും.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ തോല്‍വി അറിയാതെ 17 മത്സരങ്ങളായി. 1998ലെ ലോകകപ്പില്‍ നോര്‍വെക്കെതിരെയായിരുന്നു ഗ്രൂപ്പ് ഘട്ടത്തിലെ ബ്രസീലിന്റെ അവസാന തോല്‍വി. ബ്രസീലിന്റെ ഗോളി അലിസണ്‍ ബെക്കറിന് ഒരു സേവ് പോലും നടത്തേണ്ടിവന്നിട്ടില്ല. ഈ ലോകകപ്പിലെ ആദ്യ 2 മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് പോലും ബ്രസീലിന് നേരേ വന്നിട്ടില്ല. 1998ല്‍ ജേതാക്കളായ ഫ്രാന്‍സ് ടീമാണ് അവസാനം ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്നലെ കസെമിറോയുടെ ഗോളിലാണ് ബ്രസീല്‍ ജയിച്ചുകയറുന്നത്. മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ സൂപ്പര്‍താരം നെയ്മറില്ലാത്തത് ബ്രസീലിന്റെ ആക്രമണത്തെ കാര്യമായി ബാധിച്ചു. 83-ാം മിനിറ്റിലായിരുന്നു കാസമിറോയുടെ ഗോള്‍. റയല്‍ മാഡ്രിഡ് താരം റോഡ്രിഗോയുടെ പാസാണ് കാസി ഫിനിഷ് ചെയ്തത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരത്തിന്റെ ഹാഫ് വോളി ഗോള്‍ കീപ്പറേയും മറികടന്ന് വലയിലേക്ക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!