ഇത് ബ്രസീലിയന്‍ മാതൃക; കൊവിഡ് ബാധിതരുടെ ചികിത്സയ്ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കി ക്ലബുകള്‍

By Web TeamFirst Published Mar 24, 2020, 2:05 PM IST
Highlights

ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരായ ഫ്‌ളെമംഗോയാണ് ആദ്യം സ്റ്റേഡിയം കൈമാറിയത്. ലോകത്തിലെ ഏറ്റവും പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ മാരക്കാനയാണ് ഫ്‌ളെമംഗോ വിട്ടുനല്‍കിയത്.

റിയൊ ഡി ജനീറൊ: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സഹായ വാഗ്ദാനവുമായി ബ്രസീലിലെ ഫുട്‌ബോള്‍ ക്ലബുകള്‍. സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ആശുപത്രികളാക്കി മാറ്റുവാനാണ് ക്ലബുകളുടെ തീരുമാനം. പ്രധാന നഗരങ്ങളായ റിയോ ഡി ജനീറോയിലും സാവോ പോളോയിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി കൂടുന്ന സാഹചര്യത്തിലാണ് ബ്രസീലിലെ ഫുട്‌ബോള്‍ ക്ലബുകള്‍ സ്റ്റേഡിയങ്ങള്‍ ആശുപത്രികളാക്കി മാറ്റാന്‍ ആരോഗ്യ വകുപ്പിന് വിട്ടുനല്‍കിയത്.

ലാറ്റിനമേരിക്കന്‍ ചാംപ്യന്‍മാരായ ഫ്‌ളെമംഗോയാണ് ആദ്യം സ്റ്റേഡിയം കൈമാറിയത്. ലോകത്തിലെ ഏറ്റവും പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ മാരക്കാനയാണ് ഫ്‌ളെമംഗോ വിട്ടുനല്‍കിയത്. പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പ്രായമായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ഫ്‌ളെമംഗോ പ്രസിഡന്റ് റുഡോള്‍ഫോ ലാന്‍ഡിം പറഞ്ഞു. സാവോപോളോയിലെ പകേംബു മുനിസിപ്പല്‍ സ്റ്റേഡിയം ഇരുന്നൂറ് കിടക്കകളുള്ള ആശുപത്രിയാക്കിയാണ് മാറ്റിയിരിക്കുന്നത്.

കൊറിന്ത്യന്‍സ് ക്ലബ് സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടും താല്‍ക്കാലിക ആശുപത്രിക്കായി വിട്ടുനില്‍കി. വിഖ്യാതമായ സാന്റോസ് ക്ലബ് ഹോം ഗ്രൗണ്ടില്‍ സ്വന്തമായി ആശുപത്രി തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വളരെക്കൂടുമെന്നാണ് ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റ നല്‍കുന്ന മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍കൂടുതല്‍ ക്ലബുകള്‍ സ്റ്റേഡിയങ്ങള്‍ വിട്ടുനല്‍കും. ബ്രസീലില്‍ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.

click me!