
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. നീലപ്പട എതിരില്ലാത്ത രണ്ട് ഗോളിന് എവര്‍ട്ടണെ തോല്‍പിച്ചു. ലീഗില്‍ 28 മത്സരം പിന്നിട്ട , ചെല്‍സി അമ്പത് പോയന്റുമായി നാലാം സ്ഥാനത്താണ്. മത്സരത്തിന്റെ മുപ്പത്തി ഒന്നാം മിനുട്ടില്‍ ബെന്‍ ഗോഡ്‌ഫ്രെയുടെ സെല്‍ഫ് ഗോളിനാണ് ചെല്‍സി മുന്നിലെത്തിയത്. 65 മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ജോര്‍ജിഞ്ഞോ ചെല്‍സിയുടെ പട്ടിക തികച്ചു. 27 മത്സരങ്ങളില്‍ നിന്നും 46 പോയന്റുമായി ആറാം സ്ഥാനത്താണ് എവര്‍ട്ടണ്‍. 65 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍.
ഗോള്‍ വഴങ്ങാതെയുള്ള ജയം ചെല്‍സി മാനേജര്‍ തോമസ് തുഷെലിന് പുതിയ റെക്കോഡ് കൂടി സമ്മാനിച്ചു. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ പുതിയ കോച്ചിന് കീഴില്‍ ആദ്യ അഞ്ച് ഹോം മാച്ചുകളിലും ഗോള്‍ വഴങ്ങാത്ത ടീമായിരിക്കുകയാണ് ചെല്‍സി. എവര്‍ട്ടണെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് തുഷലിനെ തേടി റെക്കോഡെത്തിയത്. തുഷലിന് കീഴില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെല്‍സി ഒരിക്കല്‍പോലും തോല്‍വി അറിഞ്ഞിട്ടില്ല.
യുവന്റസിന് ജീവന്മരണ പോരാട്ടം
യുവേഫ ചാംപ്യന്‍സ് ലീഗില്‍ യുവന്റസിന് ഇന്ന് ജീവന്‍മരണ പോരാട്ടം. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ യുവന്റസ് ഒരു ഗോള്‍ കടവുമായി എഫ് സി പോര്‍ട്ടോയെ നേരിടും. യുവന്റസിന്റെ മൈതാനത്ത് രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക. പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദത്തില്‍ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റിരുന്നു. മറ്റൊരു മത്സരത്തില്‍ ബൊറൂസ്യ ഡോര്‍ട്ടമുണ്ട്, സെവിയയെ നേരിടും. ആദ്യപാദത്തില്‍ ബൊറൂസ്യ രണ്ടിനെതിരെ മൂന്ന് ഗോളിന സെവിയയെ തോല്‍പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!