
കൊച്ചി: ഫുട്ബോളിലെ എക്കാലത്തെയും വലിയ തിരിച്ചുവരവുകളില്‍ ഒന്ന് നടത്തി ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയെ കീഴടക്കി ഫൈനലിലെത്തിയ ലിവര്‍പൂളിനെ അഭിനന്ദിച്ച് ക്ലബ്ബിന്റെ കടുത്ത ആരാധകനായ മലയാളി ഫുട്ബോള്‍ താരം സി കെ വിനീത്. ബാഴ്സയുടെ ഹോം മൈതാനമായ നൗകാംപില്‍ നടന്ന ആദ്യ പാദത്തില്‍ 3-0ന് തോറ്റ ലിവര്‍പൂള്‍ സ്വന്തം തട്ടകായ ആന്‍ഫീല്‍ഡില്‍ 4-0ന്റെ വിജയം നേടിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിന് യോഗ്യത നേടിയത്.
ലിവര്‍പൂളിന്റെ വിജയത്തെക്കുറിച്ച് സി കെ വിനീതിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വായിക്കാം...
പാട്ടും പാടി ജയിക്കുക എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. മൂന്ന് ഗോളിന് പിന്നില്‍ നിന്നൊരു ടീമാണ്. എതിരാളികള്‍ സാക്ഷാല്‍ ലയണല്‍ മെസിയുടെ ബാര്‍സലോണയാണ്. പക്ഷെ ലിവർപൂൾ ആരാധകർ തെല്ലും ഭയപ്പെട്ടിരുന്നില്ല. Battle of Istanbul ൽ പ്രതാപികളായ എസി മിലാനെ കീഴടക്കിയവർക്കുണ്ടോ ബാഴ്‌സയെ പേടി, അതും ലിവർ ആരാധകർ പരിപാവനമായി കാണുന്ന ആൻഫീൽഡിൽ.
പാട്ടും പാടി തന്നെ ജയിച്ചു. ചെമ്പടയുടെ You will never walk alone ആൻഫീൽഡിലാകെ ഇരമ്പം കൊണ്ടു. ലിവർപൂൾ ഊറ്റം കൊള്ളുകയും ബാർസ വിറ കൊള്ളുകയും സ്വാഭാവികം. സലാ, ഫിർമിഞ്ഞോ...നക്ഷത്രങ്ങൾ ഇല്ലാതെയാണ് ക്ളോപ് സ്വപ്നങ്ങൾ നെയ്തത്. വാൻ ഡൈകും അലിസനും ഒറിജിയും വൈനാൽഡവും അലക്‌സാണ്ടർ അർനോൾഡ്‌മെല്ലാം എന്ത് മനോഹമായാണ് ആ സ്വപ്നങ്ങൾ തുന്നിച്ചേർത്തത്.. മൂന്ന് ഗോളിന് തോറ്റ് വന്ന ഒരു ടീമിൽ എത്ര മാത്രം വിശ്വാസം ആരാധകർക്ക് ഉണ്ടാകും. പക്ഷെ യഥാർത്ഥ ആരാധകർക്ക് മൂന്നല്ല, മുപ്പതു ഗോളിലും തന്റെ ടീമിലും താരങ്ങളിലും പ്രതീക്ഷ വെക്കാനാകും.
തൊണ്ണൂറ് മിനിറ്റ് തൊണ്ട പൊട്ടി പാടിയാൽ കളത്തിലവർ ഏത് കൊമ്പനെയും മെരുക്കും. ലിവര്പൂളിന്റെത് ഏറ്റവും നല്ല തിരിച്ചു വരവ് എന്നതിനൊപ്പം തന്നെ, തകർന്നു കിടക്കുന്നവനെ ചവിട്ടാതെ, പ്രതീക്ഷയോടെ കൈ ചേർത്ത് പിടിച്ചു നിർത്തിയ ആ ആരാധകരുണ്ടല്ലോ അവരു കൂടെയാണ് ഇന്ന് ജയിച്ചത്, ഇനി ജയിക്കേണ്ടത്. അമ്പലം ന്യുകാമ്പുകാരുടേതല്ല, തിടമ്പെടുത്തിട്ടുണെങ്കി ഉത്സവം നടത്താനും ഞങ്ങൾ ആൻഫീൽഡുകാർക്കറിയാം. ജോഗോ ബൊനിറ്റോ അഥവാ ബ്യൂട്ടിഫുൾ ഫുട്ബോൾ.അതിലെ ഏറ്റവും മനോഹമായ ഒരധ്യായം തന്നെയാവും ഇത്..
എന്നാല്‍ സി കെ വിനീതിന്റെ പോസറ്റിന് താഴെ ആദ്യപാദത്തില്‍ തോറ്റപ്പോള്‍ ഒരു സപ്പോര്‍ട്ട് പോസ്റ്റും കണ്ടില്ലല്ലോ, എന്തേ അന്ന് ആ ടീം തിരിച്ചുവരും എന്ന് വിശ്വാസമില്ലായിരുന്നോ എന്ന് ചോദിച്ച ആരാധകന് അതേ നാണയത്തില്‍ വിനീത് മറുപടി നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!