
റിയാദ്: സൗദി ക്ലബ്ബായ അല്‍ നസ്റില്‍ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാക്കുപിഴച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. സൗദി അറേബ്യക്ക് പകരം സൗത്ത് ആഫ്രിക്ക എന്നായിരുന്നു റൊണാള്‍ഡോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
സൗത്ത് ആഫ്രിക്കയിലെത്തിയത് തന്‍റെ കരിയറിന്‍റെ അവസാനമല്ലെന്നും ഒരു മാറ്റത്തിനുവേണ്ടിയാണ് ഇവിടെ എത്തിയത് എന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ റൊണാള്‍ഡോ പറഞ്ഞത്. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ നിന്ന് തനിക്ക് ഓഫറുകളുണ്ടായിരുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞു.
ഞാന്‍ അസാധാരണ കളിക്കാരനാണ്. ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യൂറോപ്പില്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കാന്‍ എനിക്കായി. ഇവിടെയും ചില റെക്കോര്‍ഡുകള്‍ തകര്‍ക്കാനാണ് ഞാന്‍ വന്നത്. ജയിക്കാനായാണ് ഞാനിവിടെ വന്നത്. ഒപ്പം ആസ്വദിച്ച് കളിക്കാനും, ഈ രാജ്യത്തിന്‍റെ വിജയത്തിലും സംസ്കാരത്തിലും പങ്കാളിയാവാനാണ് എന്‍റെ ശ്രമം.
യൂറോപ്പില്‍ എന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയായി, ഇനി ഏഷ്യയാണ് തട്ടകം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
യൂറോപ്പിലെ എന്‍റെ ദൗത്യം കഴിഞ്ഞു. യൂറോപ്പില്‍ നിന്ന് എനിക്ക് നിരവധി ഓഫറുകളുണ്ടായിരുന്നു. അതുപോലെ ബ്രസീല്‍, ഓസ്ട്രേലിയ, യുഎസ്, എന്തിന് പോര്‍ച്ചുഗലില്‍ നിന്ന് പോലും. അങ്ങന നിരവധി പേര്‍ ഞാനുമായി കരാറിലേര്‍പ്പെടാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഈ ക്ലബ്ബിന് ഞാന്‍ വാക്കുകൊടുത്തിരുന്നു. ഇവിടെ കളിക്കുന്നതിനൊപ്പം മഹത്തായ ഈ രാജ്യത്തിന്‍റെ ഭാഗമാകുക എന്നത് കൂടിയാണ് എന്‍റെ ലക്ഷ്യം. അതെനിക്കൊരു വെല്ലുവിളിയാണ്-റൊണാള്‍ഡോ പറഞ്ഞു.
ഇന്നലെ എത്തിയ റൊണാള്‍ഡോയ്ക്ക് ഉജ്വല വരവേപ്പാണ് അല്‍ നസ്ര്‍ എഫ്‌സി ഒരുക്കിയത്. ഹോം ഗ്രൗണ്ടായ മര്‍സൂല്‍ പാര്‍ക്കില്‍ ആയിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ ടീം ജഴ്‌സിയില്‍ ക്രിസ്റ്റ്യാനോയെ അവതരിപ്പിച്ചു. രാത്രി ടീമിന്‍റെ പരിശീലന സെഷനിലും റൊണാള്‍ഡോ പങ്കെടുത്തു. സ്ത്രീകളടക്കമുള്ള ആരാധകര്‍ മണിക്കൂറുകള്‍ക്ക് മുമ്പേ ക്രിസ്ത്യാനോയെ സ്വീകരിക്കാനായി മര്‍സൂല്‍ പാര്‍ക്കിലെത്തിയിരുന്നു. മഞ്ഞയും നീലയും നിറങ്ങളിലുള്ള അല്‍- ന്‌സര്‍ ജഴ്‌സിയണിഞ്ഞ് മൈതാനമധ്യത്തേക്കെത്തിയ റൊണാള്‍ഡോയെ സ്റ്റേഡിയം തിങ്ങി നിറഞ്ഞ ആരാധകര്‍ ആര്‍പ്പുവിളികളോടെ വരവേറ്റു.
റൊണാൾഡോ- മെസി പോരാട്ടം ഈ മാസം 19ന് റിയാദില്‍
കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കിയും പന്തുകള്‍ സമ്മാനിച്ചും സൂപ്പര്‍ താരം ആരാധകരെ കയ്യിലെടുത്തു. ക്രിസ്ത്യാനോയ്‌ക്കൊപ്പം കുടുംബവം ആരാധകര്‍ക്ക് നന്ദി പറയാന്‍ മൈതാനത്തേക്കെത്തി. റൊണാള്‍ഡോയെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച ചടങ്ങില്‍ നിന്ന് ലഭിച്ച വരുമാനം പൂര്‍ണമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്ന് അല്‍ ന്‌സര്‍ ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുണ്ട്.