റോണോ, ബ്രൂണോ! പോർച്ചുഗീസ് പടയോട്ടത്തിൽ ചുവന്ന് തുടുത്ത് ട്രഫോർഡിന്‍റെ മണ്ണ്. രാജാവിന് രാജകീയ തിരിച്ചുവരവും സ്വീകരണവും. ന്യൂകാസിലിനെ ഒന്നിനെതിരെ നാലു ഗോളിന് തകര്‍ത്ത് യുണൈറ്റഡ്.
മാഞ്ചസ്റ്റര്‍: പന്ത്രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം പ്രീമിയര്‍ ലീഗിലേക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്സിയിലേക്കുമുള്ള തിരിച്ചുവരവ് ഇരട്ട ഗോളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഘോഷമാക്കിയപ്പോള്‍, ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ ലീഗിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് 10 പോയന്‍റുമായി യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഗോള്‍രഹിതമായ ആദ്യപകുതിക്കൊടുവില്‍ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. മേസണ്‍ ഗ്രീന്‍വുഡിന്‍റെ തകര്‍പ്പന്‍ ഗ്രൗണ്ട് ഷോട്ട് തടുത്തിടുന്നതില്‍ ന്യൂകാസില്‍ ഗോള്‍കീപ്പര്‍ ഫ്രെഡ്ഡി വുഡ്മാന് പറ്റിയ കൈപ്പിഴയാണ് റൊണാള്‍ഡോയുടെ ഗോളില്‍ കലാശിച്ചത്. ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന റൊണാള്‍ഡോ അനായാസം വലയിലാക്കി.
രണ്ടാം പകുതിയില്‍ ജാവിയര്‍ മാന്‍ക്വിലോയിലൂടെ ന്യൂകാസില്‍ സമനില വീണ്ടെടുത്തു. 56ാം മിനിറ്റിലായിരുന്നു ന്യൂകാസിലിന്‍റെ സമനില ഗോള്‍. എന്നാല്‍ സമനില ഗോളിന്‍റെ ആശ്വാസം ന്യൂകാസിലിന് അധിക നേരം നിലനിര്‍ത്താനായില്ല. ആറ് മിനിറ്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡിനെ ചുവപ്പിച്ച് തന്‍റെ രണ്ടാം ഗോളും നേടി മടങ്ങിവരവ് രാജകീയമാക്കി. ലൂക്ക് ഷോയുടെ ത്രൂ പാസ് പിടിച്ചെടുത്ത് റൊണാള്‍ഡോ അനാസായം പന്ത് വലയിലാക്കി.
റോണക്കുശേഷം ബ്രൂണോയുടെ പ്രഹരം
പോര്‍ച്ചുഗല്‍ ടീമിലെ റൊണാള്‍ഡോയുടെ സഹതാരമായ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു മാഞ്ചസ്റ്ററിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. ബോക്സിന് പുറത്തു നിന്ന് പോഗ്ബ നല്‍കിയ പാസില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത ലോംഗ് റേഞ്ചര്‍ ന്യൂകാസില്‍ വലയില്‍ പറന്നിറങ്ങി.പകരക്കാരനായി ഇറങ്ങിയ ലിംഗാര്‍ഡ് ഇഞ്ചുറി ടൈമില്‍ യുണൈറ്റഡിന്‍റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.
ഇന്ന് രണ്ട് ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായുള്ള റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 120 യി. 2003 മുതൽ 2009വരെ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ. പിന്നീട് റയല്‍ മാഡ്രിഡിലേക്കും അവിടെ നിന്ന് യുവന്‍റസിലേക്കും പോയ റൊണാള്‍ഡോ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുണൈറ്റഡിന്‍റെ ചുവപ്പു കുപ്പായത്തില്‍ കളിക്കാനിറങ്ങിയത്.
മുന്നേറ്റനിരയില്‍ സെന്‍റര്‍ ഫോര്‍വേര്‍ഡായി ഏഴാം നമ്പറില്‍ ആണ് റൊണാള്‍ഡോ ഇറങ്ങിയത്. മത്സരത്തില്‍ ഓരോ തവണയും റൊണാള്‍ഡോയുടെ കാലില്‍ പന്തെത്തുമ്പോഴും കൈയടികളോടെയാണ് യുണൈറ്റഡ് ആരാധകര്‍ വരവേറ്റത്. ജെയ്ഡന്‍ സാഞ്ചോ, ബ്രൂണോ ഫെര്‍ണാണ്ടസ്, മേസൺ ഗ്രീന്‍വുഡ് എന്നിവരായിരുന്നു റൊണാള്‍ഡോക്ക് തൊട്ടുപിന്നില്‍.
ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്ന് യുണൈറ്റഡിലെത്തിയ റാഫേല്‍ വരാനെയും യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങി. വരാനെക്കൊപ്പം ലൂക്ക് ഷോ, ഹാരി മഗ്വയര്‍, വാന്‍ ബിസാക്ക എന്നിവരാണ് യുണൈറ്റഡിന്‍റെ പ്രതിരോധനിരയിലിറങ്ങിയത്.മത്സരത്തില്‍ പന്തടക്കത്തിലും പാസിംഗിലുമെല്ലാം മുന്നിട്ടുനിന്നിട്ടും ആദ്യപകുതിയുടെ അവസാന നിമിഷം വരെ യുണൈറ്റഡിന് ന്യൂകാസിലിന്‍റെ വലയനക്കാനായിരുന്നില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.