
ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ തങ്ങളുടെ കന്നി പോരാട്ടത്തില്‍ കരുത്തരായ ജര്‍മ്മനിയോട് 7-1 എന്ന സ്‌കോറിന് പരാജയപ്പെട്ടെങ്കിലും, കരീബിയന്‍ രാജ്യമായ ക്യുറസാവോ ക്യാമ്പില്‍ നിരാശയുടെ നിഴലില്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനെന്ന റെക്കോര്‍ഡുമായി (78 വയസ്സ്) കളത്തിലിറങ്ങിയ ക്യൂറസാവോ കോച്ച് ഡിക്ക് അഡ്വക്കാറ്റ്, മത്സരശേഷം അതീവ സന്തുഷ്ടനായാണ് മാധ്യമങ്ങളെ കണ്ടത്. ലോക ഫുട്‌ബോളിലെ വമ്പന്മാരായ ജര്‍മ്മനിക്കെതിരെ തന്റെ കൊച്ചു രാജ്യം പുറത്തെടുത്ത ധീരമായ പ്രകടനത്തെ അദ്ദേഹം വാനോളം പ്രശംസിച്ചു.
വെറും 1,58,000 മാത്രം ജനസംഖ്യയുള്ള ഒരു രാജ്യം ലോകവേദിയില്‍ വന്ന് ജര്‍മ്മനിയെപ്പോലൊരു വന്‍ശക്തിയെ വിറപ്പിച്ചു എന്നത് ചെറിയ കാര്യമല്ലെന്നും, ഈ പരാജയത്തില്‍ നിന്നും ഒരുപാട് നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വക്കാറ്റിന്റെ വാക്കുകള്‍.. ''ഒരു ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ജര്‍മ്മനിയെപ്പോലൊരു ലോകോത്തര ടീമിനെ നേരിടുക എന്നത് ഏതൊരു ടീമിനും കടുത്ത വെല്ലുവിളിയാണ്. കളിയുടെ ഫലം ഞങ്ങള്‍ക്ക് അനുകൂലമല്ലായിരിക്കാം, പക്ഷേ എന്റെ കളിക്കാര്‍ മൈതാനത്ത് കാണിച്ച അച്ചടക്കത്തിലും ധീരതയിലും ഞാന്‍ പൂര്‍ണ്ണ തൃപ്തനാണ്, എനിക്ക് അവരില്‍ വലിയ അഭിമാനമുണ്ട്.'' അദ്ദേഹം പറഞ്ഞു.
അഡ്വക്കാറ്റ് തുടര്‍ന്നു... ''ലോകകപ്പ് ചരിത്രത്തിലെ ക്യുറസാവോയുടെ ആദ്യ ഗോള്‍ ജര്‍മ്മനിക്കെതിരെ തന്നെ നേടാനായി എന്നത് ചരിത്ര നിമിഷമാണ്. ലിവാനോ കോമനെന്‍സിയ നേടിയ ആ ഗോള്‍ ഞങ്ങളുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് സമ്മാനിച്ച സന്തോഷം വാക്കുകള്‍ക്ക് അപ്പുറത്താണ്. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ സ്‌കോര്‍ 1-1 എന്ന നിലയിലാക്കാന്‍ കഴിഞ്ഞത് ഞങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കി.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.
ലോകകപ്പ് ഫുട്‌ബോളിലെ തീവ്രത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ മത്സരം സഹായിച്ചുവെന്നും പ്രതിരോധത്തില്‍ വരുത്തിയ ചില ചെറിയ പിഴവുകളാണ് വലിയ സ്‌കോറിലേക്ക് കളി എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിലെ വരാനിരിക്കുന്ന മത്സരങ്ങളില്‍ തന്ത്രപരമായ മാറ്റങ്ങള്‍ വരുത്തി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും, അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ ടീമിന് സാധിക്കുമെന്ന പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!