
ന്യൂയോര്‍ക്ക്: ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ യുഎന്‍ സെക്രട്ടറി ജനറല്‍ ആക്കണമെന്ന് ഡോണള്‍ഡ് ട്രംപ്. ഇന്‍ഫാന്റിനോയെ പിന്തുണയ്ക്കുന്ന കാര്യം ട്രംപ് ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയിലാണ് ഈ വിവരമുള്ളത്. ഫിഫ ലോകകപ്പ് സംഘാടനത്തില്‍ ഇന്‍ഫന്റീനോ വഹിച്ച പങ്കില്‍ ട്രംപില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും, ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കാന്‍ സ്വിസ് അധികാരിക്ക് പ്രത്യേക കഴിവുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഡിസംബറില്‍ കാലാവധി അവസാനിക്കുന്ന നിലവിലെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് പകരക്കാരനായി ഇന്‍ഫന്റീനോ ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നാണ് ട്രംപ് കരുതുന്നത്. എന്നാല്‍ ഇന്‍ഫന്റീനോയ്ക്ക് ഈ പദവിയില്‍ താല്‍പര്യമുണ്ടോയെന്നോ, ട്രംപ് ഇക്കാര്യം അദ്ദേഹവുമായി ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്നോ ഇതുവരെ വ്യക്തമല്ല. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ 15 അംഗങ്ങളുടെ പിന്തുണയും (ഇതില്‍ അഞ്ച് സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അധികാരമുണ്ട്), തുടര്‍ന്ന് യുഎന്‍ ജനറല്‍ അസംബ്ലിയുടെ അംഗീകാരവും ലഭിച്ചാല്‍ മാത്രമേ ഒരാള്‍ക്ക് അടുത്ത യുഎന്‍ സെക്രട്ടറി ജനറലാകാന്‍ കഴിയൂ.
ഈ വര്‍ഷത്തെ ഫിഫ ലോകകപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇന്‍ഫന്റീനോയും ട്രംപും തമ്മിലുള്ള ബന്ധം കൂടുതല്‍ അടുത്തത്. ടൂര്‍ണമെന്റില്‍ ട്രംപിനെ ഉള്‍പ്പെടുത്താന്‍ ഇന്‍ഫന്റീനോ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. കൂടാതെ ഡിസംബറില്‍ ഫിഫയുടെ പ്രഥമ 'സമാധാന സമ്മാനം' നല്‍കി അദ്ദേഹം ട്രംപിനെ ആദരിക്കുകയും ചെയ്തിരുന്നു. എങ്കിലും സ്‌പെയിനും അര്‍ജന്റീനയും തമ്മിലുള്ള ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടയില്‍ ഇരുവരും വലിയ വിമര്‍ശനങ്ങളുടെയും ശ്രദ്ധയുടെയും കേന്ദ്രമായി മാറിയിരുന്നു.
മറൈന്‍ വണ്‍ ഹെലികോപ്റ്ററിലെത്തി വിഐപി സ്യൂട്ടിലിരുന്ന് മത്സരം വീക്ഷിച്ച ട്രംപിന്, കിക്കോഫിന് മുമ്പ് സ്റ്റേഡിയത്തിലെ ഭീമാകാരമായ സ്‌ക്രീനില്‍ മുഖം കാണിച്ചപ്പോള്‍ സദസ്സില്‍ നിന്നും കൂവലുകള്‍ നേരിടേണ്ടി വന്നു. സ്‌പെയിന്‍, അര്‍ജന്റീനയെ പരാജയപ്പെടുത്തി വിജയം നേടിയ ശേഷം, ട്രംപും ഇന്‍ഫന്റീനോയും സമ്മാനദാനത്തിനായി മൈതാനത്തേക്ക് എത്തിയപ്പോള്‍ ഈ പ്രതികരണം കൂടുതല്‍ ശക്തമായി. സമ്മാനദാനത്തിന് ശേഷവും ട്രംപ് പോഡിയത്തില്‍ തുടരുകയും, സ്‌പെയിനിന്റെ ആഘോഷങ്ങളില്‍ പങ്കുചേരുന്നത് പോലെ കാണപ്പെടുകയും ചെയ്തത് ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!