ബെല്ലിംഗ്ഹാമിന് ഇരട്ട ഗോള്‍; നോര്‍വേയുടെ വെല്ലുവിലി മറികടന്ന് ഇംഗ്ലണ്ട് ഫിഫ ലോകകപ്പ് സെമി ഫൈനലില്‍

Published : Jul 12, 2026, 05:33 AM IST
Norway vs England FIFA World Cup 2026

Synopsis

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് ആവേശകരമായ വിജയം സമ്മാനിച്ചത്. എക്സ്ട്രാ ടൈമിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയഗോൾ.

മയാമി: ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് ഇംഗ്ലണ്ട് അവസാന നാലിലെത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് എക്‌സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയഗോള്‍ നേടിയത്. രണ്ട് ഗോളുകളും ജൂഡ് ബെല്ലിംഗ്ഹാമിന്റെ കാലില്‍ നിന്നായിരുന്നു. ആന്‍ഡ്രിയാസ് ഷെല്‍ഡെറൂപിന്റെ വകയായിരുന്നു നേര്‍വേയുടെ ഗോള്‍.

മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ഷെല്‍ഡെറൂപ്പാണ് നോര്‍വേയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നിന് പന്ത് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലഭിച്ച അവസരം മുതലെടുത്ത് ബോക്‌സിന്റെ അരികില്‍ നിന്ന് ഷെല്‍ഡറപ്പ് തൊടുത്ത ശക്തമായ ഷോട്ട് ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡിനെ മറികടന്ന് വലയിലായി. കെയ്ന്‍ ഫൗള്‍ ചെയ്യപ്പെട്ടതായി പരാതിപ്പെട്ടെങ്കിലും വാര്‍ ഇടപെടലൊന്നും ഉണ്ടായില്ല. എന്നാല്‍ അധിക സമയം ഉണ്ടായിരുന്നില്ല ഗോളാഘോഷം.

ആദ്യപാതിയുടെ ഇഞ്ചുറി സമയത്ത് തന്നെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിനായി സമനില ഗോള്‍ നേടുകയായിരുന്നു. നോര്‍വേയുടെ പ്രതിരോധനിരയെ മറികടന്ന് ബോക്‌സിലേക്ക് ഇരച്ചുകയറിയ ബെല്ലിംഗ്ഹാം തന്റെ ഇടംകാലുകൊണ്ട് പന്ത് വലയിലാക്കി. പിന്നാലെ ബെല്ലിംഗ്ഹാമിന്റെ പാസ്സില്‍ നിന്ന് ഹാരി കെയ്ന്‍ പന്ത് നോര്‍വേ ഗോള്‍കീപ്പര്‍ ഒര്‍ജന്‍ നൈലാന്‍ഡിന് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കിയെങ്കിലും, ലൈന്‍മാന്‍ ഓഫ്‌സൈഡ് വിളിച്ചതിനെത്തുടര്‍ന്ന് ഗോള്‍ അനുവദിച്ചില്ല.

തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിന്റെ 93-ാം മിനിറ്റില്‍ ബെല്ലിംഗ്ഹാം തന്നെ ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടുകയും ചെയ്തു. ഇതില്‍ ഗോള്‍ കീപ്പറുടെ പിഴവും ഗോളിന് കാരണമായി. നേരത്തെ, ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ടുക്കല്‍ സ്റ്റാര്‍ വിങ്ങര്‍ ബുക്കായോ സാക്കയ്ക്ക് പകരം നോണി മഡ്യൂക്കെയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത് ഒരു വലിയ മാറ്റമായിരുന്നു. തങ്ങളുടെ ചരിത്രത്തിലാദ്യമായി ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിക്കാനാണ് നോര്‍വേ ഈ മത്സരത്തില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ബെല്ലിംഗ്ഹാമിന് മുന്നില്‍ മോഹം തകര്‍ന്നടിഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അര്‍ജന്റീനയെ പരിഹസിച്ച് കേരള പൊലീസ്; രൂക്ഷ പ്രതികരണവുമായി ആരാധകര്‍, പോസ്റ്റ് പിന്‍വലിച്ചു
ദക്ഷിണാഫ്രിക്കയ്ക്കായി ഈ ലോകകപ്പിൽ തിളങ്ങിയ ജെയ്ഡൻ ആഡംസ് മരണപ്പെട്ടു