
ലണ്ടന്‍: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് ജയിച്ചത്. റഹീം സ്റ്റര്‍ലിംഗിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍.
ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. എന്നാല്‍ മത്സരത്തിന്റെ ആറാം മിനിറ്റല്‍ തന്നെ ഇംഗ്ലണ്ട് ലീഡെടുക്കുമെന്ന് തോന്നിച്ചു. ഫില്‍ ഫോഡന്റെ ഇടങ്കാലന്‍ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. ഒമ്പതാം മിനിറ്റില്‍ കാല്‍വിന്‍ ഫിലിപ്പിന്റെ ബോക്‌സിന് പുറത്തുനിന്നുള്ള വോളി ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് അനായാസം രക്ഷപ്പെടുത്തി. ഇതിനിടെ തിറോണ്‍ മിംഗ്‌സിന്റെ ഒരു ഷോട്ടും ലിവാകോവിച്ച് രക്ഷപ്പെടുത്തി. അധികം വൈകാതെ ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിറ്റുകള്‍ക്കകം ഇംഗ്ലണ്ട് മുന്നിലെത്തി. വലത് വിംഗിലൂടെ മുന്നേറിയ ലീഡ്്‌സ് താരം കാല്‍വിന്‍ ഫിലിപ്‌സിന്റെ പാസ് സ്വീകരിച്ച സ്റ്റര്‍ലിംഗ് വല കുലുക്കുകയായിരുന്നു. ഇംഗ്ലണ്ടിന് ലീഡ് ഉയര്‍ത്താനുള്ള അവസരം ക്യാപ്റ്റന്‍ കൂടിയായ ഹാരി കെയ്ന്‍ നഷ്ടമാക്കി. മറുവശത്ത് 65-ാം മിനിറ്റില്‍ അന്റെ റെബിച്ചും അവസരം തുലച്ചു. മത്സരം മുന്നോട്ട് നീങ്ങവെ ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക് വലിഞ്ഞു. പിന്നാലെ മൂന്ന് പോയിന്റും ഇംഗ്ലണ്ട് സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!