ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയ അഞ്ച് കളിയിലും സ്കോട്ലന്ഡിനെ തോൽപ്പിക്കാനിയിട്ടില്ലെന്ന യാഥാർത്ഥ്യം ക്രൊയേഷ്യക്ക് മുന്നിലുണ്ട്. അതാവർത്തിച്ചാൽ മോഡ്രിച്ചും പെരിസിച്ചും ഈ യൂറോയുടെ നഷ്ടമാകും.
ലണ്ടൻ: യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ടും ചെക് റിപ്പബ്ലികും ഇന്നിറങ്ങും.സമനില നേടിയാല് ഇരു ടീമുകള്ക്കും നോക്കൌട്ടിലെത്താം. അതേ സമയം ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്ക് പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ സ്കോട്ലൻഡിനെ തോൽപ്പിച്ചേ തീരൂ.
ക്രൊയേഷ്യയെ തോൽപ്പിച്ച് തുടങ്ങിയ ഇംഗ്ലണ്ട് പക്ഷെ ഫുട്ബോളിലെ ബദ്ധവൈരികളായ സ്കോട്ലൻഡിനോട് നിറം മങ്ങി. സ്കോട്ലൻഡിനെതിരെ ഗോൾരഹിത സമനിലയിൽ കുരുങ്ങിയ ഇംഗ്ലണ്ടിന് രണ്ട് കളിയിൽ നിന്നുളളത് നാല് പോയിന്റ്. ചെക് റിപ്പബ്ലിക്കിനോട് സമനില പിടിച്ചാൽ ഗാരത് സൌത്ഗേറ്റിന് ആശ്വസിക്കാം. നോക്കൌട്ടിൽ ഇംഗ്ലണ്ട് സാന്നിധ്യം ഉറപ്പാകും.
ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന പകിട്ടിൽ വന്ന ക്രൊയേഷ്യക്ക് വിചാരിച്ചതു പോലെയൊന്നും യൂറോ കപ്പിൽ നടക്കുന്നില്ല. രണ്ട് കളിയിൽ നിന്ന് ഒരു പോയിന്റ് മാത്രം. സ്കോട്ലൻഡിനോട് തോറ്റാൽ പെട്ടിയെടുത്ത് മടങ്ങാം. വലിയ മാർജിനിൽ ജയിച്ചാൽ മികച്ച മൂന്നാംസ്ഥാനക്കാർക്ക് ബാക്കിയാവുന്ന നോക്കൌട്ട് ടിക്കറ്റും കാത്തിരിക്കാം.
ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ച സ്കോട്ലൻഡിനും ക്രൊയേഷ്യക്കെതിരെ ജയിച്ചാൽ പ്രീ ക്വാർട്ടർ സാധ്യതയുണ്ട്. ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയ അഞ്ച് കളിയിലും സ്കോട്ലന്ഡിനെ തോൽപ്പിക്കാനിയിട്ടില്ലെന്ന യാഥാർത്ഥ്യം ക്രൊയേഷ്യക്ക് മുന്നിലുണ്ട്. അതാവർത്തിച്ചാൽ മോഡ്രിച്ചും പെരിസിച്ചും ഈ യൂറോയുടെ നഷ്ടമാകും.