സ്പാനീഷ് വനിത ലീഗില്‍ വിയാജെസിന്റെ താരമാണ് പൗല ഡപെന. വനിത ഫുട്ബോള്‍ ലീഗ് മത്സരത്തിന് മുന്‍പായിരുന്നു മറഡോണയ്ക്ക് ആദരവ് രേഖപ്പെടുത്തി മൌനം ആചരിച്ചത് ഈ ചടങ്ങിലാണ് താരത്തിന്‍റെ പ്രതിഷേധം.
മാന്‍ഡ്രിഡ്: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരം അര്‍പ്പിച്ച ചടങ്ങില്‍ മുഖം തിരിച്ചിരുന്ന് പ്രതിഷേധിച്ച് വനിതാ ഫുട്ബോള്‍ താരം. മറഡോണ ബലാത്സംഗ കുറ്റവാളിയാണ്, ഇത്തരമൊരാള്‍ ആദരം അര്‍ഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചാണ് സ്പാനിഷ് വനിതാ ഫുട്‌ബോൾ താരമായ പൗല ഡപെന പ്രതിഷേധിച്ചത്. അതേ സമയം പ്രതിഷേധിച്ച തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് വനിത താരം പിന്നീട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.
സ്പാനീഷ് വനിത ലീഗില്‍ വിയാജെസിന്റെ താരമാണ് പൗല ഡപെന. വനിത ഫുട്ബോള്‍ ലീഗ് മത്സരത്തിന് മുന്‍പായിരുന്നു മറഡോണയ്ക്ക് ആദരവ് രേഖപ്പെടുത്തി മൌനം ആചരിച്ചത് ഈ ചടങ്ങിലാണ് താരത്തിന്‍റെ പ്രതിഷേധം. മൗനമാചരണം നടത്തിയപ്പോൾ ടീ നിരയില്‍ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്.
വിയാജെസ് ഇന്റെരിയാസ്- ഡിപോർടീവോ അബൻക്ക മത്സരത്തിനു മുന്നോടിയായാണ് സംഭവം നടന്നത്. 24കാരിയാണ് പ്രതിഷേധിച്ച ഡപെന. മത്സരം ആരംഭിക്കുന്നതിന് മുൻപ് ഇരു ടീമുകളുടേയും താരങ്ങൾ ഗ്രൗണ്ടിൽ ഒരു നിമിഷം മൗനമായി നിന്നു. എന്നാൽ ഡപെന ഇതിനു തയ്യാറായില്ല.
സംഭവത്തില്‍ പിന്നീട് ഡപെന നല്‍കിയ വിശദീകരണം ഇങ്ങനെയാണ്, ലൈംഗിക കുറ്റവാളിയായ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത, ജീവിതത്തിൽ ഒരു മര്യാദയും പുലര്‍ത്താത്ത ഒരു വ്യക്തിക്ക് വേണ്ടി ആദരവ് നല്‍താന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ചൂഷണത്തിന് ഇരയാകുന്നവർക്കായി ഒരു മിനിട്ട് മൗനമാചരിക്കാൻ സമയം ഇല്ല. അവരോട് ഒരു അനുഭാവവും ആർക്കും തോന്നുന്നില്ല. എന്നാൽ പീഡിപ്പിച്ച ആൾക്ക് വേണ്ടി മൗനമാചരിക്കുന്നു. ഇത് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല.