
സൂറിച്ച്: 2021ലെ ഫിഫ ലോക ഇലവനെ (2021 FIFA FIFPRO Men’s World11) പ്രഖ്യാപിച്ചു. 3-3-4 ശൈലിയിലുള്ള ടീമിനെ ആണ് ഫിഫ പ്രഖ്യാപിച്ചത്. റോബർട്ട് ലെവന്‍ഡോവ്സ്കിക്കൊപ്പം (Robert Lewandowski) ലിയോണല്‍ മെസിയും (Lionel Messi) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (Cristiano Ronaldo) ഇടംപിടിച്ചപ്പോള്‍ ഫിഫ ദി ബെസ്റ്റ് പുരസ്കാരത്തിന്‍റെ അന്തിമ പട്ടികയിലുണ്ടായിരുന്ന ലിവർപൂളിന്‍റെ മുഹമ്മദ് സലാ (Mohamed Salah) ലോക ഇലവനിലില്ല. പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെയും ടീമിലില്ല.
യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയുടെ ഡോണറുമ്മ ആണ് ഗോള്‍കീപ്പര്‍. റിയൽ മാഡ്രിഡിന്‍റെ ഡേവിഡ് അലാബ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൂബന്‍ ഡിയാസ്, യുവന്‍റസിന്‍റെ ലിയൊനാര്‍ഡോ ബൊണൂച്ചി എന്നിവര്‍ പ്രതിരോധ നിരയിലെത്തി.
മധ്യനിരയിൽ ചെൽസിയുടെ ജോര്‍ജീഞ്ഞോ, എന്‍ഗോളോ കാന്‍റേ, സിറ്റിയുടെ കെവിന്‍ ഡിബ്രുയിന്‍
എന്നിവരാണ് ഇടം കണ്ടെത്തിയത്. മുന്നേറ്റനിരയിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ക്രിസ്റ്റ്യാനോ
റൊണാള്‍ഡോ, ബൊറൂസിയയുടെ ഏര്‍ലിംഗ് ഹാലന്‍ഡ്, ബയേണിന്‍റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി,
പിഎസ്ജി താരം ലിയോണല്‍ മെസി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് താരങ്ങളെ ഫിഫ ടീമിലെത്തിച്ച ഇറ്റലിയാണ് ദേശീയ ടീമുകളില്‍ തിളങ്ങിയത്. ക്ലബുകളില്‍ ചെൽസി, പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളില്‍ നിന്ന് രണ്ട് പേര്‍ വീതം ലോക ഇലവനിലെത്തി. ആഴ്സനലിന്‍റെ ഇതിഹാസ പരിശീലകന്‍ ആഴ്സീന്‍ വെംഗറും ജര്‍മ്മന്‍ ഇതിഹാസതാരം ലോതര്‍ മത്തേയൂസും ചേര്‍ന്നാണ് ഫിഫ ഇലവനെ പ്രഖ്യാപിച്ചത്.
ലെവന്‍ഡോവ്സ്കി മികച്ച താരം
പോയ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ പുരസ്കാരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി നേടി.
ലിയോണല്‍ മെസിയെയും മുഹമ്മദ് സലായെയും പിന്നിലാക്കിയാണ് ബയേൺ താരം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയത്. കോപ്പാ അമേരിക്കയിൽ അര്‍ജന്‍റീനയെ
ജേതാക്കളാക്കിയിട്ടും ലിയോണൽ മെസിക്ക് നിരാശയായി പുരസ്കാര പ്രഖ്യാപനം.
പോയ വര്‍ഷം ബയേൺ മ്യൂണിക്കിനായി നടത്തിയ ഗോള്‍വേട്ടയാണ് ലെവന്‍ഡോവ്സ്കിക്ക് നേട്ടമായത്. പുരസ്കാരത്തിന് പരിഗണിച്ച കാലയളവായ 2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനും ഇടയിലെ 44 മത്സരങ്ങളില്‍ 51 ഗോളാണ് താരം നേടിയത്. കൂടാതെ 8 ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
FIFA The Best 2022 awards results: ഫിഫ ബെസ്റ്റ് അവാര്‍ഡ് റോബര്‍ട്ട് ലെവന്‍റോവസ്കിക്ക്