
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ ഫൈനല്‍ പോരാട്ടത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മാറ്റവുമായി അര്‍ജന്‍റീന. നേരത്തെ പ്രഖ്യാപിച്ച സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉണ്ടായിരുന്ന മാര്‍കോസ് അക്യൂനക്ക് പരിക്കേറ്റതോടെ സെമിയില്‍ ക്രൊയേഷ്യക്കെതിരെ ഇറങ്ങിയ ടാഗ്ലിയാഫിക്കോയെ അര്‍ജന്‍റീന പകരക്കാരനായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകനായ Gaston Edul. ട്വീറ്റ് ചെയ്തത്.
ക്വാര്‍ട്ടറില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ അക്യൂനക്ക് ക്രൊയേഷ്യക്കെതിരായ സെമിയില്‍ കളിക്കാനായിരുന്നില്ല. അക്യൂനയുടെ പരിക്ക് അര്‍ജന്‍റീനക്ക് കനത്ത തിരിച്ചടിയാണ്.
ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലാണ് അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണി ഇന്ന് ടീമിനെ വിന്യസിക്കുന്നത്. എമിലിയാനോ മാര്‍ട്ടിനെസ് കാവല്‍ നില്‍ക്കുന്ന ഗോള്‍ പോസ്റ്റിന് മുന്നിലായി മൊളിന, റൊമേോ, ഒട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ എന്നിവര്‍ അണിനിരക്കുമ്പോള്‍ മധ്യനിരയില്‍ ഡി മരിയ, ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, മക് അലിസ്റ്റര്‍ എന്നിവരാണുള്ളത്.
മുന്നേറ്റനിരയില്‍ ജൂലിയന്‍ ആല്‍വാരസിനൊപ്പം ലിയോണല്‍ മെസിയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ തുടക്കത്തില്‍ മധ്യനിരയില്‍ ക്രൊയേഷ്യക്കെതിരെ ആധിപത്യം നേടാന്‍ അര്‍ജന്‍റീനക്കായിരുന്നില്ല. ആദ്യ ഗോള്‍ വീണശേഷമാണ് അര്‍ജന്‍റീന മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്. അതുപോലെ ഇന്ന് ആദ്യ ഗോള്‍ നേടുക എന്നതാണ് അര്‍ജന്‍റീനക്ക് മുന്നിലുള്ള വെല്ലുവിളി.
ഈ ലോകകപ്പില്‍ ഫ്രാന്‍സിന്‍റെ കുതിപ്പിന് ഇന്ധനമായി മധ്യനിരയിലും പിന്‍നിരയിലും മുന്നേറ്റനിരയിലുമെല്ലാം കളിക്കുന്ന ഗ്രീസ്‌മാനൊപ്പം നില്‍ക്കാനുള്ള ചുമതല എന്‍സോ ഫെര്‍ണാണ്ടസിനെയാണ് സ്കലോണി ഏല്‍പ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിന്‍റെ ഓരോ ഗോളിന് പിന്നിലും ഗ്രീസ്മാന്‍റെ ബുദ്ധിയുണ്ട്. മധ്യനിരയില്‍ ഗ്രീസ്‌മാനൊപ്പം നില്‍ക്കുന്ന പ്രകടം പുറത്തെടുക്കുന്ന എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് എന്‍സോ ഫെര്‍ണാണ്ടസിന് ഇന്നുള്ളത്. എംബാപ്പെയുടെ അതിവേഗ ഓട്ടം തടയാന്‍ അര്‍ജന്‍റീനക്കാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും അത് തടയാനുള്ള ചുമതല നാഹ്യുവെല്‍ മൊളീനയെ ആണ് ഏല്‍പ്പിച്ചിരിക്കുന്നത്. മറുവശത്ത് മെസിയുടെ കാലില്‍ പന്തെത്താതിരിക്കാനുള്ള ചുമതല ഫ്രാന്‍സ് ഏല്‍പ്പിച്ചിരിക്കുന്നത് ചൗമനിയെയാണെന്നതും ശ്രദ്ധേയം.
അര്‍ജന്‍റീന സ്റ്റാര്‍ട്ടിംഗ് ഇലവന്‍: (4-4-2): Martínez; Molina, Romero, Otamendi, Nicolas Tagliafico; Di María, De Paul, Enzo Fernández, Mac Allister; Messi, Álvarez.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!