തോൽപിക്കാനല്ല, ജയിക്കാനാണ് അവർ കളിച്ചത്, ക്രൊയേഷ്യയെ വിറപ്പിച്ച ജപ്പാന്‍, തല ഉയര്‍ത്തി ദക്ഷിണ കൊറിയ

By Vandana PRFirst Published Dec 6, 2022, 3:58 PM IST
Highlights

ഫുട്ബോൾ എന്ന കളിയെ രസകരമാക്കുന്ന ബ്രസീൽ മാജിക്കിന് മുന്നിലാണ് തെക്കൻ കൊറിയ അടിയറവ് പറഞ്ഞത്. ഗോളടി വീരൻമാരുടെ, മധ്യനിരയിലെ തന്ത്രജ്ഞരുടെ , പ്രതിരോധനിരയിലെ കരുത്തൻമാരുടെ, ലോകോത്തര കാവൽക്കാരനിലുടെ സമ്പൂർണമായ ടീമെന്ന് ബ്രസീൽ ഉറക്കെ വിളിച്ചു പറയുന്നു.

ദോഹ: പ്രീ ക്വാർട്ടർ മത്സരങ്ങളുടെ മൂന്നാംനാൾ ഏഷ്യൻ പ്രതീക്ഷകൾ കൊഴിഞ്ഞുവീണു. അനുഭവ സമ്പത്തും പരിചയസമ്പത്തും ഏഷ്യൻ പോരാട്ടവീര്യത്തെ അടിയറവ് പറയിച്ചു. എങ്കിലും ടൂർണമെന്‍റിനെ രസിപ്പിച്ച അമ്പരപ്പിച്ച ആദരവ് നേടിയ മത്സരം കാഴ്ച വെച്ചാണ് ജപ്പാനും തെക്കൻ കൊറിയയും മടങ്ങുന്നത്.

ക്രൊയേഷ്യക്ക് മുന്നിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അടിപതറിയാണ് പൊരിഞ്ഞു കളിച്ച ജപ്പാൻ ഒരിക്കൽ കൂടി പ്രീക്വാർട്ടർ എന്ന കടമ്പയിൽ തട്ടിവീണത്. ഡെയ്സൻ മയേഡ ആദ്യം സമുറായികളെ മുന്നിലെത്തിച്ചു. ആദ്യപകുതി തീരാനിരിക്കെ. റിറ്റ്സു ഡൊവാന്റെ ക്രോസ് ഉയർന്ന് ചാടി സ്വീകരിച്ച യോഷിദ പന്ത് നേരെ പോസ്റ്റിനേക്ക് മുന്നിലേക്ക്. ഓടിയെത്തിയ മയേഡ തന്റെ ആദ്യഗോൾ കുറിച്ചു. ലോവ്‌റെന്റെ തകർപ്പൻ ക്രോസ്. ഉയർന്നുചാടി തലകൊണ്ടടിച്ച്  പെരിസിച്ച് ടീമിനെ ഒപ്പമെത്തിച്ചു. ലോകകപ്പ് വേദികളിലെ പെരിസിച്ചിന്റെ പത്താം ഗോൾ. പിന്നെ കണ്ടത് പൊരിഞ്ഞ കളി. ഇടക്കെല്ലാ ക്രൊയേഷ്യക്കാരും കൂടി ഓടിയെത്തുമ്പോൾ എല്ലാ ജപ്പാൻകാരും കൂടിയെത്തി പ്രതിരോധിക്കുന്നു. ഇടക്ക് തിരിച്ച്. രണ്ട് ഗോൾകീപ്പർമാരും, ഗോൻഡയും ലിവാകോവിച്ചും പറന്നുനിന്നു. ത്രില്ലടിപ്പിക്കുന്ന രസിപ്പിക്കുന്ന പൊരിഞ്ഞ കളി.

ഗോള്‍മാത്രം വഴിമാറിനിന്നു. രണ്ടു കൂട്ടരും ശ്രമിച്ചു, പക്ഷേ നടന്നില്ല. അധികസമയത്തിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. മത്സരവീര്യത്തെ അനുഭവസമ്പത്തിന്‍റെ കരുത്ത് മറികടന്നു. കഴിഞ്ഞ ലോകകപ്പിലും രണ്ടാംസ്ഥാനത്തേക്കു പന്തടിച്ച് കയറുന്ന വഴി അവർ പെനാൽറ്റി ഷൂട്ടൗട്ട് സമ്മർദം മറികടന്നവരാണ്. തകർപ്പൻ സേവുകളുമായി ലിവാകോവിച്ച് രക്ഷകന്‍റെ മാലാഖ വേഷമിട്ടതോടെ ക്രൊയേഷ്യക്ക് 3-1ന്റെ വിജയം. തുടക്കതതിൽ തനിഗുച്ചിയും കമാഡക്കും കിട്ടിയ സുവർണാവസരം പാഴായതും പിന്നെ സമ്മർദമേറിയ പെനാൽറ്റി ഷൂട്ടൗട്ടിൽ ടകുമോ അസാനക്ക് മാത്രം ലക്ഷ്യം കാണാനായതും ജപ്പാൻ വീരഗാഥയുടെ ക്ലൈമാക്സ് നേരത്തെയാക്കി. ക്രൊയേഷ്യയുടെ ജയത്തിന് ലിവാകോവിച്ച് തലക്കെട്ടുമായി.

ഫോര്‍ സ്റ്റാര്‍ ബ്രസീല്‍

ഫുട്ബോൾ എന്ന കളിയെ രസകരമാക്കുന്ന ബ്രസീൽ മാജിക്കിന് മുന്നിലാണ് തെക്കൻ കൊറിയ അടിയറവ് പറഞ്ഞത്. ഗോളടി വീരൻമാരുടെ, മധ്യനിരയിലെ തന്ത്രജ്ഞരുടെ , പ്രതിരോധനിരയിലെ കരുത്തൻമാരുടെ, ലോകോത്തര കാവൽക്കാരനിലുടെ സമ്പൂർണമായ ടീമെന്ന് ബ്രസീൽ ഉറക്കെ വിളിച്ചു പറയുന്നു. കൂടെക്കൂട്ടിയ 26 കളിക്കാരെയും മൈതാനത്തിറക്കിയ ടീം. ഭംഗിയാർന്ന കളിയിൽ ഓരോ മുഹൂർത്തത്തിനും ഓരോ ചുവട് വെച്ച് രാജ്യത്തിന്‍റെ സാംബാതാളം ഉയർത്തിപ്പിടിച്ച ടീം.   ഗംഭീരവിജയം അതിലുമുപരി അസ്സലായി കളിച്ചതിന്‍റെ സന്തോഷം, ആശുപത്രിക്കിടക്കയിലെ ഇതിഹാസത്തിന് സമർപ്പിച്ച ടീം. ഇതിനൊക്കെ പുറമെ, കൗതുകം പകർന്ന ഒരു കാഴ്ചയും. ഗൗരവക്കാരനായ ടിറ്റെ കൂടി തന്‍റെ പിള്ളേരുടെ കൂടെ ചുവട് വെച്ചു. മൊത്തത്തിൽ ബ്രസീൽ വേറെ ലെവലായിരുന്നു.  

കളി തുടങ്ങിയപ്പോൾ മുതൽ ആക്രമിച്ച് ഉഷാറായി കളിച്ചു ബ്രസീൽ. സമ്പൂർണാധിപത്യം മഞ്ഞപ്പടക്ക്. ഏഴാം മിനിറ്റിൽ, പതിമൂന്നാംമിനിറ്റിഷ, ഇരുപത്തിയൊമ്പതാം മിനിറ്റിൽ, പിന്നെ മുപ്പത്തിയാറാം മിനിറ്റിൽ. തുടരെത്തുടരെ നാല് ഗോൾ. ആദ്യം വിനീസ്യസ് ജൂനിയർ. രണ്ടാത് പരിക്ക് മാറി തിരിച്ചെത്തിയ നെയ്മർ വക പെനാൽറ്റി കിക്കിൽ നിന്ന് ഗോൾ,മൂന്നാമത്തേത് തിയാഗോ സിൽവയുടെ പാസിൽ നിന്ന് റിച്ചാലിസണിന്റെ ഉഗ്രൻ ഗോൾ. നാലാമത്തേത് വിനീസ്യസ് ജൂനിയറിന്‍റെ പാസിൽ നിന്ന് പക്വെറ്റ. സംഗതി ജോർ. കൊറിയയുടെ ആശ്വാസഗോൾ 76–ാം മിനിറ്റിൽ പിറന്നു.  പയ്ക് സ്യൂങ് ഹോയുടെ ഉഗ്രൻ ബുള്ളറ്റ് ഷോട്ട്. മിടുമിടുക്കൻ ഗോളി അലിസൺ ബെക്കറും കരുത്തുറ്റ പ്രതിരോധനിരയും ബ്രസീൽ എന്ന പേരുതന്നെ നൽകുന്ന ഊർജവും ഉള്ള കാനറിപ്പക്ഷികളുടെ കൂട്ടിലേക്ക് ഒരു ഗോളടിക്കാൻ പല തവണ ഉഷാറായി ശ്രമിച്ചെന്നും ഒരുഗ്രൻ ഗോളടിക്കാൻ പറ്റിയെന്നും പിന്നെ ന്നായി കളിച്ചെന്നും ഉള്ള ആശ്വാസത്തിലും സന്തോഷത്തിലും തെക്കൻ കൊറിയ നാട്ടിലേക്ക്.   
 
77 ഗോളുമായി രാജ്യത്തിന് വേണ്ടി ഏറ്റവം കൂടുതൽ ഗോളടിച്ച കണക്കിൽ പെലെയുമായി ഇനി ഒരു ഗോൾ മാത്രം വ്യത്യാസത്തിലെത്തിയ നെയ്മർ, അതിഗംഭീരമായൊരു ഗോൾ വീണ്ടും സമ്മാനിച്ച റിച്ചാലിസൻ, ആദ്യ ഗോളടിക്കുകയും മറ്റൊരു ഗോളിനു വഴിയൊരുക്കിയതുൾപെടെ പറന്നു കളിക്കുകയും ചെയ്ത വിനീഷ്യസ് ജൂനിയർ, ക്രൊയേഷ്യക്ക് വേണ്ടി പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിൽ ഏറ്റവും ഗോളടിച്ച താരമായ പെരിസിച്ച്, ടീമിന്റെ വിജയശിൽപിയായ ലിവാകോവിച്ച്. അങ്ങനെ അതിഗംഭീരമായി കളിച്ചത് ഒന്നു രണ്ടും പേരല്ല. ടീമിന്രെ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചവർ ഒന്നും രണ്ടും പേരല്ല.

ഏത് മത്സരത്തിനും പൊതുവായി പറയുന്ന ഒരു കാര്യമുണ്ട്. വിജയവും പരാജയവും എല്ലാം വേരെ കാര്യം. നന്നായി മത്സരിക്കുക എന്നതാണ് പ്രധാനം. ലോകകപ്പ് പോലൊരെ വേദിയിൽ രാജ്യത്തിനായി മത്സരിക്കുമ്പോൾ വിജയപരാജയങ്ങൾ ഏരെ നിർണായകമമാണ്. സുപ്രധാനവും. പക്ഷേ അപ്പോഴും വിജയിക്കുന്നവർ മാത്രമല്ല എപ്പോഴും നായകൻമാർ. തെക്കൻ കൊറിയ ആണേലും ജപ്പാൻ ആണേലും പൊരുതിക്കളിച്ചാണ് മടങ്ങുന്നത്. പ്രബലരെ ഞെട്ടിച്ചാണ് രണ്ട് ടീമും മടങ്ങുന്നത്. പ്രത്യേകിച്ചും ജപ്പാൻ. മുൻചാമ്പ്യൻമാരായ ജ‍ർമനിയേയും സ്പെയിനിനേയും ഞെട്ടിച്ചവരാണ് അവർ.

നിലവിലെ റണ്ണർ അപ്പായ ക്രൊയേഷ്യയെ വിറപ്പിച്ചവരാണ് അവർ.  മത്സരം തുടങ്ങി തീരും വരെയും വീറോടെ പൊരുതിയവർ. തോൽപിക്കാനല്ല, ജയിക്കാനാണ് അവർ കളിയിച്ചത്. പോരാട്ടവീര്യം പഴയ സമുറായി കഥകളിൽ മാത്രമല്ലെന്ന് തെളിയിച്ചവർ. മൊറിയാസുവിനും കുട്ടികൾക്കും ഇന്നത്തെ കുതിരപ്പവൻ. ഒപ്പം ആത്മാർത്ഥതയുള്ള ആരാധകരമമായി അവരെ പ്രോത്സാഹിപ്പിച്ച,. ഉത്തരവാദിത്തമുള്ള കാണികളായി ആതിഥേയരുടെയും ലോകത്തിന്റെ തന്നെയും ഹൃദയത്തിലിരിപ്പിടം നേടിയ അവരുടെ ആരാധകക്കൂട്ടത്തിനും സല്യൂട്ട്.

ലോകം അവരോട് പറയുന്നു.ARIGATOGOZAIMASHITA നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചതിന് പെരുത്ത് നന്ദി.

Powered By

click me!