ഖത്തറിൽ ഓറഞ്ച് പൂത്ത് തുടങ്ങി; ആഫ്രിക്കൻ പോരാട്ടത്തെ അതിജീവിച്ച് ഡച്ച് പട, മിന്നും വിജയം

By Web TeamFirst Published Nov 21, 2022, 11:33 PM IST
Highlights

കൂടുതൽ അവസരങ്ങൾ ഒരുക്കി കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത് സെനഗൽ ആയിരുന്നെങ്കിലും സാദിനോ മാനേ എന്ന അവരുടെ ഇതിഹാസത്തിന്റെ അഭാവം കളത്തിൽ പ്രകടമായിരുന്നു. ഗ്യാപ്കോയും ക്ലാസനുമാണ് ഡച്ച് സംഘത്തിനായി ഗോൾ വല കുലുക്കിയത്. 

ദോഹ: ഗ്രൂപ്പ് എയിലെ ഏറ്റവും നിർണായക പോരാട്ടത്തിൽ സെനഗലിന്റെ സർവ്വം മറന്നുള്ള പോരാട്ട വീര്യത്തെ അതിജീവിച്ച് നെതർലാൻഡ്സ്. രണ്ടാം പകുതിയിൽ വീണ രണ്ട് ഗോളിൽ ആഫ്രിക്കൻ കരുത്തിനെ ഡച്ച് പട മറികടന്നു. ഇരു ടീമുകളും ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ചപ്പോൾ ഈ ലോകകപ്പിൽ ഇതുവരെയുള്ളതിൽ ഏറ്റവും വാശിയേറിയ മത്സരമായി മാറുകയായിരുന്നു സെനഗൽ നെതർലാൻഡ്സ് പോര്. കൂടുതൽ അവസരങ്ങൾ ഒരുക്കി കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത് സെനഗൽ ആയിരുന്നെങ്കിലും സാദിനോ മാനേ എന്ന അവരുടെ ഇതിഹാസത്തിന്റെ അഭാവം കളത്തിൽ പ്രകടമായിരുന്നു. ഗ്യാപ്കോയും ക്ലാസനുമാണ് ഡച്ച് സംഘത്തിനായി ഗോൾ വല കുലുക്കിയത്. 

ആദ്യ പകുതി

യൂറോപ്യന്‍ കരുത്തര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുക എന്ന ഉദ്ദേശത്തോടെയാണ് സെനഗല്‍ കളത്തില്‍ ഇറങ്ങിയതെന്ന് തുടക്കത്തിലുള്ള നീക്കങ്ങള്‍ വ്യക്തമാക്കി. ഇതോടെ നെതര്‍ലാന്‍ഡ്സും പതിയെ ഉണര്‍ന്ന് കളിച്ചതോടെ ആവേശമുണര്‍ന്നു. ഒമ്പതാം മിനിറ്റില്‍ ഒരു ഗംഭീര ടേണ്‍ നടത്തി സാര്‍ എടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ ഓറഞ്ച് പടയുടെ ആരാധകര്‍ ആശ്വസിച്ചു. മികച്ച ബോള്‍ പൊസിഷന്‍ നെതര്‍ലാന്‍ഡ്സിന് ആയിരുന്നെങ്കിലും അല്‍പ്പം കൂടെ മെച്ചപ്പെട്ട ആക്രമണങ്ങള്‍ നടത്തിയത് ആഫ്രിക്കന്‍ പടയായിരുന്നു.

17-ാം മിനിറ്റില്‍ ഗ്യാപ്കോയുടെ ക്രോസ് ബോക്സിലേക്ക് പറന്നിറങ്ങിയെങ്കിലും ബ്ലൈന്‍ഡിന്‍റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. തൊട്ട് പിന്നാലെയാണ് തെതര്‍ലാന്‍ഡ്സിന് സുവര്‍ണാവസരം ലഭിച്ചത്. ബെര്‍ഗ്ഹ്യൂസിന്‍റെ പാസ് ഡി ജോങ്ങിന് ലഭിച്ചപ്പോള്‍ ഷോട്ട് എടുക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചിരുന്നു. ആവശ്യമില്ലാത്ത ടച്ചുകള്‍ ബോക്സിനുള്ളില്‍ എടുത്ത ബാഴ്സ താരം അവസരം പാഴാക്കി.

ലോകകപ്പില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വാശിയേറിയ പോരാട്ടമാക്കി മത്സരത്തെ മാറ്റി ഇരു വിഭാഗങ്ങളും നിരന്തരം ആക്രമണങ്ങള്‍ നടത്തി. മധ്യനിരയില്‍ കൂടിയും വിംഗുകളില്‍ കൂടിയും മുന്നേറ്റങ്ങള്‍ പിറന്നു കൊണ്ടേയിരുന്നു. 25-ാം മിനിറ്റില്‍ സാറിന്‍റെ ഷോട്ട് വാന്‍ ഡൈക്ക് ഒരു വിധത്തില്‍ ഹെഡ് ചെയ്ത് അകറ്റി.

27 മിനിറ്റില്‍ വാന്‍ ഡൈക്കിന്‍റെ ഹെഡ്ഡര്‍ പുറത്തേക്ക് പോയത് സെനഗലിന്‍റെ ആശ്വാസ നിമിഷമായി മാറി. കളി അര മണിക്കൂര്‍ പിന്നിട്ടതോടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച ഓറഞ്ച് സംഘവും സെനഗല്‍ ബോക്സിലേക്ക് നിരന്തരം പന്ത് എത്തിച്ചു. സെനഗലിന്‍റെ ഗംഭീരമായ പാസിംഗിനെ തകര്‍ത്ത് 40-ാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്സ് നടത്തിയ ആക്രമണം സുന്ദരമായ ഡച്ച് ശൈലിക്ക് ഉദാഹരണമായി. എന്നാല്‍, ഒടുവില്‍ ബെര്‍ഗ്ഹ്യൂസ് ഷോട്ടിന് വലയെ തുളയ്ക്കാനായില്ല. വീണ്ടും ഇരു സംഘങ്ങളും ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം ആദ്യ പകുതിയില്‍ എത്തിയില്ല. 

രണ്ടാം പകുതി

ആദ്യ പകുതി എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെയാണ് ഇരു ടീമുകളും രണ്ടാം പകുതിയും തുടങ്ങിയത്. 53-ാം മിനിറ്റിൽ ആദ്യ പകുതിയിലെന്ന പോലെ വിർജിൽ വാൻ ഡൈക്കിന്റെ തലപ്പാകത്തിന് ഗാപ്കോയുടെ കോർണർ എത്തി. പക്ഷേ ലിവർപൂളിന്റെ സൂപ്പർ ഡിഫൻഡർക്ക് ഇത്തവണയും അത് ലക്ഷ്യത്തിൽ എത്തിക്കാനായില്ല. അവിശ്വസനീയതോടെയാണ് ഡച്ച് കോച്ച് വാൻ ഗാൾ അവസരം നഷ്ടമായത് നോക്കി നിന്നത്. മറുവശത്ത് ഡിയാറ്റയുടെ ഷോട്ടാണ് പുറത്തേക്ക് പോയത്.

വളരെ പിന്നിലേക്ക് ഇറങ്ങി വന്ന് കളി നിയന്ത്രിച്ച് കൊണ്ട് ഡി ജോങ്ങ് ആണ് നെതർലാൻഡ്സിന്റെ ആക്രമണങ്ങളുടെ ചുക്കാൻ പിടിച്ചത്. 62-ാം മിനിറ്റിൽ യാൻസനെ പിൻവലിച്ച് മെംഫിസ് ഡീപെയെ കളത്തിലിറക്കി ഓറഞ്ച് പട ആക്രമണം കടുപ്പിച്ചു. 65-ാം മിനിറ്റിൽ ഡി ജോങ്ങിന്റെ പിഴവ് മുതലെടുത്ത് മെൻഡി മുന്നോട്ട് കുതിച്ച് ഒരു മനോഹരമായ ത്രൂ ബോൾ ബോക്സിലേക്ക് നൽകി. ഡിയ അത് വിദഗ്ധമായി കയറിയെടുത്ത് ഫസ്റ്റ് ടൈം ഷോട്ട് പായിച്ചെങ്കിലും ഡച്ച് ഗോളി അത് ഒരുവിധം കുത്തിയകറ്റി.

ഡച്ച് നിരയേക്കാൾ ആക്രമണത്തിന്റെ മൂർച്ച കൂടുതൽ പുറത്തെടുത്തത് ആഫ്രിക്കൻ ശക്തികൾ തന്നെയായിരുന്നു. ഇസ്‍മാലിയ സാർ ആയിരുന്നു സെനഗലിന്റെ തുറുപ്പ് ചീട്ട്. അവസരങ്ങൾ ഉണ്ടാക്കിയെടുത്ത് കൊണ്ട് വാറ്റഫഡ് എഫ്സി താരം ഡച്ച് പ്രതിരോധത്തിന് തീരാ തലവേദനകൾ സൃഷ്ടിച്ചു. 84-ാം മിനിറ്റിൽ നെതർലാൻഡ്സ് അവരുടെ ടാർഗറ്റിലേക്കുള്ള ആദ്യ ശ്രമം കണ്ടെത്തി.

സെനഗൽ ആരാധകരുടെ കണ്ണീര് വീണ നിമിഷം കൂടിയായിരുന്നു അത്. ഡി ജോങ്ങ് ഉയർത്തിയ നൽകിയ പന്ത് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയപ്പോൾ എഡ്വാർഡോ മെൻഡി ചാടിയെത്തി കുത്തിയകറ്റാൻ നോക്കിയെങ്കിലും കോടി ഗ്യാപ്കോയുടെ ഹെഡർ വലയിലെത്തുന്നതിനെ തടയാൻ ആ ശ്രമത്തിനായില്ല. സമനില ഗോളിനായി സെനഗൽ ആവും വിധം ശ്രമിച്ചു. പാപെ ഗുയേയുടെ 20 വാര അകലെ നിന്നുള്ള ഷോട്ട് ഡച്ച് ഗോളി സേവ് ചെയ്തു.  ഒടുവിൽ പകരക്കാരനായി വന്ന ക്ലാസനിലൂടെ നെതർലാൻഡ്സ് അവരുടെ രണ്ടാം ഗോൾ സ്വന്തമാക്കി. ഡീപെയുടെ ഷോട്ട് മെൻഡി തടുത്തെങ്കിലും കാലിലേക്ക് വന്ന പന്ത് അനായാസം ക്ലാസൻ വലയിലാക്കി.

ആക്രമണം, തുടരെ ആക്രമണം; ലോകകപ്പ് ആവേശം ഉണര്‍ന്ന 45 മിനിറ്റുകള്‍, നെതര്‍ലാന്‍ഡ്സും സെനഗലും ഇഞ്ചോടിഞ്ച്

click me!