ബ്രസീലിനെതിരെ കട്ട ഫൈറ്റുമായി ക്രൊയേഷ്യ; ആദ്യപകുതി ഗോള്‍രഹിതം

By Jomit JoseFirst Published Dec 9, 2022, 9:17 PM IST
Highlights

​ദ​ക്ഷിണ കൊറിയയെ തരിപ്പണമാക്കിയ അതേ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് 4-2-3-1 ശൈലിയില്‍ ബ്രസീൽ പരിശീലകൻ ടിറ്റെ ക്വാര്‍ട്ടറില്‍ അണിനിരത്തിയത്

ദോഹ: ഫിഫ ലോകകപ്പില്‍ ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിന്‍റെ ആദ്യപകുതി ഗോള്‍രഹിതം. 45 മിനുറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. ഇരു ടീമുകളും ഗോളിനായി ഇരച്ചെങ്കിലും ഫലമുണ്ടായില്ല. ബ്രസീലിയന്‍ ആക്രമണനിരയെ തടഞ്ഞുനിര്‍ത്തുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുന്ന ക്രൊയേഷ്യയേയാണ് മൈതാനത്ത് കാണുന്നത്. 52 ശതമാനം ബോള്‍ പൊസിഷനും മൂന്ന് ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളുമുള്ള ബ്രസീലിനെതിരെ മികച്ച പ്രകടനമാണ് ക്രൊയേഷ്യ പുറത്തെടുക്കുന്നത്. 

മൂന്നാം മിനുറ്റില്‍ കൊവാസിച്ചിനെ കാസിമിറോ ഫൗള്‍ ചെയ്തതിന് ക്രൊയേഷ്യക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. തൊട്ടുപിന്നാലെ ബ്രസീലിന്‍റെ പ്രത്യാക്രമണം വിനീഷ്യസ് നയിച്ചെങ്കിലും ഫാര്‍ പോസ്റ്റിലേക്ക് വളച്ച് പന്ത് കയറ്റാനുള്ള ശ്രമം ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ച് പിടികൂടി. 10-ാം മിനുറ്റില്‍ വിനീഷ്യസ് തുടങ്ങിവച്ച മുന്നേറ്റവും ഗോളിലേക്ക് വഴിമാറിയില്ല. 13-ാം മിനുറ്റില്‍ പെരിസിച്ചിന്‍റെ ഫിനിഷിംഗ് ചെറുതായൊന്ന് പിഴച്ചില്ലായിരുന്നെങ്കില്‍ ക്രൊയേഷ്യക്ക് ലീഡ് കണ്ടെത്താമായിരുന്നു. 21-ാം മിനുറ്റില്‍ നെയ്മറുടെ ശ്രമവും ഗോളിയുടെ കൈകളില്‍ വിശ്രമിച്ചു. 23-ാം മിനുറ്റില്‍ നെയ്‌മറുടെ താളം കൃത്യമായി കണ്ട നീക്കത്തില്‍ കസിമിറോയ്ക്ക് ഗോള്‍വല ഭേദിക്കാനായില്ല. 42-ാം മിനുറ്റില്‍ ബോക്‌സിന് തൊട്ട് പുറത്തുവച്ച് കിട്ടിയ ഫ്രീകിക്കില്‍ നെയ്‌മറുടെ ഷോട്ട് കൃത്യം ഗോളിയുടെ കൈകളിലെത്തി. 

ദ​ക്ഷിണ കൊറിയയെ തരിപ്പണമാക്കിയ അതേ സ്റ്റാര്‍ട്ടിംഗ് ഇലവനെയാണ് 4-2-3-1 ശൈലിയില്‍ ബ്രസീൽ പരിശീലകൻ ടിറ്റെ ക്വാര്‍ട്ടറില്‍ അണിനിരത്തിയത്. തിയാ​ഗോ സിൽവ, മാർക്വീഞ്ഞോസ്, എഡർ മിലിറ്റാവോ, ഡാനിലോ എന്നിവരാണ് പ്രതിരോധ നിരയിൽ. മധ്യനിരയിൽ കാസിമിറോയ്‌ക്കൊപ്പം ലൂക്കാസ് പക്വേറ്റയാണ്. അവർക്ക് മുന്നിലായി നെയ്മര്‍ മധ്യത്തിലും വിനീഷ്യസും റഫീഞ്ഞയും രണ്ട് വിങ്ങുകളിലായും വരുന്ന രീതിയിലാണ് ടീം ഘടന. റിച്ചാർലിസണാണ് ഗോളടിക്കാനുള്ള ചുമതല. മറുവശത്ത് ലൂക്ക മോഡ്രിച്ച്, ​ഗ്വാർഡിയോൾ, പെരിസിച്ച്, ക്രാമരിച്ച് അടക്കം അവരുടെ മികച്ച താരങ്ങളെ എല്ലാം ക്രൊയേഷ്യയും കളത്തിൽ ഇറക്കിയിട്ടുണ്ട്. 4-3-3 ഫോർമേഷനിലാണ് ക്രൊയേഷ്യ സ്വീകരിച്ചിരിക്കുന്നത്. 

ക്രൊയേഷ്യ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: ഡൊമിനിക് ലിവാകോവിച്ച്, യോസിപ് യുറാനോവിച്ച്, ഡീജന്‍ ലോവ്‌റന്‍, യോഷ്‌കോ ഗ്വാര്‍ഡിയോള്‍, ബോര്‍ന സോസാ, ലൂക്കാ മോഡ്രിച്ച്, മാര്‍സലോ ബ്രോസവിച്ച്, മറ്റയോ കൊവാസിച്ച്, മാരിയോ പസാലിക്, ആന്ദ്രേ ക്രാമരിച്ച്, ഇവാന്‍ പെരിസിച്ച്. 

ബ്രസീല്‍ സ്റ്റാര്‍ട്ടിംഗ് ഇലവന്‍: അലിസണ്‍ ബെക്കര്‍, എഡര്‍ മിലിറ്റാവോ, മാർക്വീഞ്ഞോസ്, തിയാഗോ സില്‍വ, ഡാനിലോ, ലൂക്കാസ് പക്വേറ്റ, കാസിമിറോ, റഫീഞ്ഞ, നെയ്‌മര്‍ ജൂനിയര്‍, വിനീഷ്യസ് ജൂനിയര്‍, റിച്ചാര്‍ലിസണ്‍. 

ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍; ഈ മൂന്ന് താര പോരാട്ടങ്ങള്‍ എഴുതിവച്ചോ, മൈതാനത്ത് തീപാറും

click me!