ഒരു ഹൃദയമായി ഫ്രീമാനും ഗാനീം; ഫിഫയും ഖത്തറും നല്‍കിയത് ഉൾചേർക്കലിന്‍റെ മഹത്തായ സന്ദേശമെന്ന് വി ശിവന്‍കുട്ടി

By Jomit JoseFirst Published Nov 21, 2022, 12:07 PM IST
Highlights

വംശവെറിക്കെതിരെ ഉണർത്തുപാട്ടൊരുക്കുകയായിരുന്നു ഉദ്ഘാട ചടങ്ങിലെ അവിസ്‌മരണീയ കാഴ്‌ച

ദോഹ: ഫിഫ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ വിഖ്യാത നടൻ മോർഗൻ ഫ്രീമാനൊപ്പം വേദി പങ്കിടാൻ ഖത്തറി പൗരൻ ഗാനീം അൽ മുഫ്‌താഹിന് അവസരം നൽകിയതിലൂടെ ഉൾചേർക്കലിന്‍റെ മഹത്തായ സന്ദേശമാണ് ഫിഫയും ഖത്തറും ലോക സമൂഹത്തിനാകെ നൽകിയിരിക്കുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഫേസ്‌ബുക്കിലൂടെയാണ് ഖത്തറിന്‍റെ മാതൃകയെ മന്ത്രി പ്രശംസിച്ചത്. ലോകകപ്പ് ഉദ്‌ഘാടനവേളയില്‍ ഫ്രീമാനൊപ്പമുള്ള മുഫ്‌താഹിന്‍റെ കൂടിക്കാഴ്‌ച ലോകത്തിന്‍റെ ഹൃദയം കീഴടക്കിയിരുന്നു. 

വി ശിവന്‍കുട്ടിയുടെ കുറിപ്പ് 

'ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ  ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദി പങ്കിടാൻ ഖത്തറി പൗരൻ ഗാനീം അൽ മുഫ്‌താഹിന് അവസരം നൽകിയതിലൂടെ ഉൾചേർക്കലിന്‍റെ മഹത്തായ സന്ദേശമാണ് ഫിഫയും ഖത്തറും ലോക സമൂഹത്തിനാകെ നൽകിയിരിക്കുന്നത്. കോഡൽ റിഗ്രെഷൻ സിൻഡ്രോം ബാധിതനായതിൽ ഗാനിമിന്‍റെ അരയ്ക്കു താഴേക്ക് ശാരീരിക വളർച്ചയില്ല. ഖത്തർ ലോകകപ്പിന്‍റെ അംബാസഡർമാരിലൊരാൾ കൂടിയാണ് ഗാനീം'.

ഹൃദയം കീഴടക്കിയ കൂടിക്കാഴ്‌ച

നട്ടെല്ലിന്‍റെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. എന്നാൽ രോഗത്തോട് മല്ലിട്ട് സംരംഭകനെന്ന നിലയിലും സേഷ്യൽ ഇൻഫ്ലുവൻസറായും തലയുയർത്തി ലോകകപ്പ് വേദിയിലെത്തി. ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ജെബൽ ഷാംസ് കയറിയ മുഫ്തയ്ക്ക് എവറസ്റ്റ് കീഴടക്കണമെന്നാണ് മോഹം. ഉയരങ്ങൾ കീഴടക്കാനുള്ള മോഹങ്ങൾക്ക് മുന്നിൽ ഈ ഉയരക്കുറവ് ഒരു തടസ്സമേ അല്ലെന്ന് ബോധ്യപ്പെടുത്താനാണ് കാൽപന്തിന്‍റെ പെരുങ്കളിയാട്ടത്തിലെ അംബാസഡറായി മുഫ്തയെ തെരഞ്ഞെടുത്തതും. 

വംശവെറിക്കും മതഭ്രാന്തിനും യൂറോപ്പിന്‍റെ എതിർപ്പിനും പരിഹാസങ്ങൾക്കും കറുത്ത പാശ്ചാത്യൻ മോർഗൻ ഫ്രീമാനേയും വെളുത്ത പൗരസ്ത്യൻ ഗാനിം അൽ മുഫ്താഹിനേയും വേദിയിലിരുത്തി വംശവെറിക്കെതിരെ ഉണർത്തുപാട്ടൊരുക്കുകയായിരുന്നു ഉദ്ഘാട ചടങ്ങിലെ അവിസ്‌മരണീയ കാഴ്‌ച. 

ആരാണ് ഗാനീം അൽ മുഫ്‌താഹ്? മോർഗൻ ഫ്രീമാന്‍ ഒരു കുട്ടിയെ പോലെ ശ്രവിച്ചിരുന്ന ആ വലിയ മനുഷ്യന്‍


 

click me!