ഞെട്ടിച്ച് തുടങ്ങിയ ഓസ്ട്രേലിയയെ തരിപ്പണമാക്കി ഫ്രാന്‍സിന്‍റെ പടയോട്ടം

By Gopala krishnanFirst Published Nov 23, 2022, 2:31 AM IST
Highlights

മധ്യനിരയില്‍ ഗ്രീസ്മാനും ഡെംബലെയും എംബാപ്പെയും ചേര്‍ന്ന് നെയ്തെടുത്ത നീക്കങ്ങള്‍ ഓസ്ട്രേലിയന്‍ ബോക്സിലെത്തിയെങ്കിലും  20 മിനിറ്റോളം ഓസീസ് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാല്‍ സമനില ഗോളിനായി ഒന്നിന് പുറകെ ഒന്നായി ആക്രമണം തൊടുത്തുവിട്ട ഫ്രാന്‍സ് കാത്തിരുന്ന ഗോള്‍ 27-ാം മിനിറ്റില്‍ റാബിയോട്ടിന്‍റെ തലയില്‍ നിന്ന് പിറന്നു.

ദോഹ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ തോറ്റു തുടങ്ങുന്ന സമീപകാല പതിവ് ഫ്രാന്‍സ് തെറ്റിച്ചു. ഓസ്ട്രേലിയക്കെതിരെ ലീഡ് വഴങ്ങിയിട്ടും തിരിച്ചടിച്ച ഫ്രാന്‍സ് വമ്പന്‍ ജയത്തോടെ ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്‍റെ വിജയം. ഒളിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റാബിയോട്ടും എംബാപ്പെയുമാണ് ഫ്രാന്‍സിന്‍റെ ഗോള്‍ പട്ടിക തികച്ചത്. ഗുഡ്‌വിനാണ് ഓസീസിനായി ഫ്രഞ്ച് വല കുലുക്കിയത്.

ഫ്രഞ്ച് മുന്നേറ്റത്തോടെ തുടങ്ങിയ കളിയില്‍ അപ്രതീക്ഷിതമായാണ് ഓസീസ് ലീഡെടുത്തത്.ഒമ്പതാം മിനിറ്റില്‍ പിന്‍നിരയില്‍ നിന്ന് സൗട്ടര്‍ നല്‍കിയൊരു ലോംഗ് ബോള്‍ പിടിച്ചെടുത്ത്  ഓടിയെത്തിയെ ഹെര്‍ണാണ്ടസിനെ  മറികടന്ന് വലതു വിംഗില്‍ നിന്ന് ലെക്കി നല്‍കിയ മനോഹരമായൊരു ക്രോസില്‍ ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെ ഗുഡ്‌വിന്‍ ആണ് ഓസ്ട്രേലിയയെ മുന്നിലെത്തിച്ചത്.ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. ഇന്ന് നടന്ന ആദ്യമത്സരത്തില്‍ സൗദി അറേബ്യക്കെതിരെ പത്താം മിനിറ്റില്‍ ലിയോണല്‍ മെസി നേടിയ ഗോളായിരുന്നു ഈ ലോകകപ്പിലെ ഇതുവരെയുള്ള വേഗമേറിയ ഗോള്‍. ഗോള്‍ വീണതോടെ ഉണര്‍ന്ന ഫ്രാന്‍ അതിവേഗ ആക്രമണങ്ങളുമായി ഓസീസ് പ്രതിരോധത്തെ പരീക്ഷിച്ചു.

മധ്യനിരയില്‍ ഗ്രീസ്മാനും ഡെംബലെയും എംബാപ്പെയും ചേര്‍ന്ന് നെയ്തെടുത്ത നീക്കങ്ങള്‍ ഓസ്ട്രേലിയന്‍ ബോക്സിലെത്തിയെങ്കിലും  20 മിനിറ്റോളം ഓസീസ് ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാല്‍ സമനില ഗോളിനായി ഒന്നിന് പുറകെ ഒന്നായി ആക്രമണം തൊടുത്തുവിട്ട ഫ്രാന്‍സ് കാത്തിരുന്ന ഗോള്‍ 27-ാം മിനിറ്റില്‍ റാബിയോട്ടിന്‍റെ തലയില്‍ നിന്ന് പിറന്നു. കോര്‍ണറില്‍ നിന്ന് തട്ടിയകറ്റിയ പന്ത് വീണ്ടും ബോക്സിലേക്ക് ഉയര്‍ത്തി അടിച്ച ഹെര്‍ണാണ്ടസാണ് ഗോളിലേക്കു സമനിലാശ്വാസത്തിലേക്കുമുള്ള വഴി തുറന്നത്. ഹെര്‍ണാണ്ടസ് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസില്‍ റാബിയോട്ടിന്‍റെ മനോഹര ഹെഡ്ഡര്‍ ഓസീസ് വല കുലുക്കിയപ്പോഴാണ് ഫ്രാന്‍സിന് ശ്വാസം നേരെ വീണത്.

തൊട്ടുപിന്നാലെ കിലിയന്‍ എംബാപ്പെയുടെ മനോഹരമായൊരു ബാക് ഹില്‍ പാസില്‍ നിന്ന് റാബിയോട്ടാണ് ഫ്രാന്‍സിന്‍റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും. ബോക്സിനകത്ത് എംബാപ്പെ നല്‍കിയ അപ്രതീക്ഷിത ബാക് ഹീല്‍ പാസ് പിടിച്ചെടുത്ത റാബിയോട്ട് നല്‍കിയ ക്രോസില്‍ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ചുമതലയെ ഒളിവര്‍ ജിറൂഡിനുണ്ടായിരുന്നുള്ളു. പിഴവുകളേതുമില്ലാത ജിറൂഡ് മനോഹരമായി ഫിനിഷ് ചെയ്തതോടെ ഫ്രാന്‍സ് 2-1ന് മുന്നില്‍.പിന്നീട് പല തവണ ഫ്രാന്‍സ് ഗോളിന് അടുത്തെത്തി.

36-ാം മിനിറ്റില്‍ ജിറൂര്‍ഡിന് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.39ാം മിനിറ്റില്‍ എംബാപ്പെയുടെ പാസില്‍ ലഭിച്ച തുറന്നവസരം ഗോളാക്കി മാറ്റാന്‍ ഡെംബെലെക്കുമായില്ല.42ാം മിനിറ്റില്‍ എംബാപ്പെയുടെ മറ്റൊരു ബാക് ഹീല്‍ പാസില്‍ നിന്ന് ഗ്രീസ്മാന്‍ തൊടുത്ത ഷോട്ട് ഓസീസ് പോസ്റ്റിനെ ഉരുമ്മി കടന്നുപോയി.ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ഗ്രീസ്മാന്‍റെ ഡയഗണല്‍  ക്രോസില്‍ നിന്ന് ലഭിച്ചൊരു സുവര്‍ണാവസരം എംബാപ്പെയും നഷ്ടമാക്കി.പിന്നാലെ നടത്തിയൊരു കൗണ്ടര്‍ അറ്റാക്കില്‍ ഓസ്ട്രേലിയയുടെ ഇര്‍വിന്‍ തൊടുത്ത ഹെഡ്ഡര്‍ ഫ്രാന്‍സിന്‍റെ പോസ്റ്റില്‍ തട്ടിത്തെറിച്ചത് ലോകചാമ്പ്യന്‍മാര്‍ക്ക് അനുഗ്രഹമായി.

രണ്ടാം പകുതിയിലും ഫ്രാന്‍സിന്‍റെ തുടര്‍ ആക്രമണങ്ങളാണ് കണ്ടത്. ജിറൂഡിന്‍റെ ബൈസിക്കിള്‍ കിക്ക് പോസ്റ്റില്‍ കേറാതെ പുറത്ത് പോയി. 66-ാം മിനിറ്റില്‍ ഗ്രീസ്മാന്‍റെ ഗോളെന്നുറച്ച ഷോട്ട് ഓസീസ് പ്രതിരോധ താരം ബെഹിച്ച് ഗോള്‍ ലൈന്‍ സേവിലൂടെ രക്ഷപ്പെടുത്തിയതിന് പിന്നാലെ 68-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയും ഓസീസ് ഗോള്‍വലയില്‍ പന്തെത്തിച്ചു. ബോക്സിന് തൊട്ടുപുറത്തു നിന്ന് ഡെംബെലെ നല്‍കി ക്രോസില്‍ എംബാപ്പെയുടെ ഹെഡ്ഡര്‍ ഫിനിഷ്.തൊട്ടുപിന്നാലെ എംബാപ്പെയുടെ അസിസ്റ്റില്‍ ജിറൂഡിന്‍റെ രണ്ടാം ഗോള്‍. ഓസീസ് പ്രതിരോധത്തെ ഓടിത്തോല്‍പ്പിച്ച എംബാപ്പെ നല്‍കിയ ക്രോസില്‍ ഹെഡ്ഡറിലൂടെയാമ് ജിറൂര്‍ഡ് തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. ഇതോടെ ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന തിയറി ഹെന്‍റിയുടെ(51 ഗോള്‍) റെക്കോര്‍ഡിനൊപ്പമെത്താനും ജിറൂഡിനായി.

click me!