
ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഫിലഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് വിജയം ഉറപ്പിച്ചത്. ഈ ലോകകപ്പിലെ ഏഴാമത്തെയും ഇതുവരെയുള്ള ലോകകപ്പുകളിൽ വെച്ച് 19ാമത്തെയും ഗോളാണ് എംബാപ്പെയുടേത്.
റൗണ്ട് ഓഫ് 32-ൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധക്കോട്ട കെട്ടിയാണ് ഫ്രാൻസിനെ നേരിട്ടത്. ആദ്യ പകുതിയിൽ ഫ്രാൻസ് കളിയിൽ പൂർണ്ണ ആധിപത്യം പുലർത്തി. ഏകദേശം 80 ശതമാനത്തോളം സമയവും ബോൾ പൊസഷൻ ഫ്രാൻസിനായിരുന്നു. എന്നിട്ടും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല. പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന്റെ മികച്ച പ്രകടനവും ഫ്രാൻസിന്റെ ഗോൾ ശ്രമങ്ങൾക്ക് തടസ്സമായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ആദ്യം റഫറി പെനാൽറ്റി അനുവദിച്ചില്ലെങ്കിലും വി.എ.ആർ പരിശോധനയ്ക്ക് ശേഷമാണ് അനുകൂല വിധി വന്നത്. കിക്ക് എടുത്ത നായകൻ കിലിയൻ എംബാപ്പെ പന്ത് കൃത്യമായി വലയിലെത്തിച്ചു. ഗോൾ വഴങ്ങിയതോടെ പരാഗ്വെ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം മറികടക്കാനായില്ല. ടൂർണമെന്റിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് തങ്ങളുടെ അപരാജിത കുതിപ്പ് തുടരാൻ ഫ്രാൻസിന് ഈ വിജയത്തോടെ സാധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!