
കൊച്ചി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുമ്പോൾ മലയാളി ഫുട്ബോൾ ആരാധകർക്കായി ആവേശകരമായ പ്രവചന മത്സരവുമായി കാലിക്കറ്റ് ഫുട്ബോൾ ക്ലബ്ബ്. 'ഗോള്മ്മക്കോള്' എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ മത്സരത്തിലൂടെ ആരാധകർക്ക് വലിയ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ജൂലൈ 4 മുതൽ ആരംഭിക്കുന്ന പ്രവചന മത്സരം രണ്ട് വിഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിച്ചിട്ടുള്ളത്. പ്രതിദിന പ്രവചനം ഓരോ ദിവസത്തെയും മത്സരഫലം കൃത്യമായി പ്രവചിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേർക്ക് ദിവസേന 1,000 രൂപ മൂല്യമുള്ള സമ്മാനങ്ങൾ വീതം ലഭിക്കും. ലോകകപ്പ് ജേതാക്കളെയും സെമിഫൈനലിൽ എത്തുന്ന ടീമുകളെയും പ്രവചിക്കാനുള്ള മെഗാ പ്രവചന മത്സരം റൗണ്ട് ഓഫ് 16 മുതൽ ആരംഭിച്ച്, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ തുടങ്ങുന്നതിന് 2 മണിക്കൂർ മുമ്പ് വരെ ലഭ്യമായിരിക്കും. കൃത്യമായ പ്രവചനം നടത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് മെഗാ സമ്മാനമായി 'ഗൂഗിൾ പിക്സൽ 10a 5G' സ്മാർട്ട്ഫോൺ ലഭിക്കും. കൂടാതെ, മത്സരത്തിൽ പങ്കാളികളാകുന്ന എല്ലാവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന നാല് പേർക്ക് 5,000 രൂപ മൂല്യമുള്ള സമ്മാനങ്ങൾ വീതവും ലഭിക്കുന്നതാണ്.
കാലിക്കറ്റ് എഫ്.സി.യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകർക്ക് ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഒരു സാധാരണ പ്രവചന മത്സരമെന്നതിലുപരി മത്സരങ്ങളിൽ പങ്കെടുക്കുന്ന ആരാധകർക്ക് തങ്ങളുടെ ഫുട്ബോൾ അറിവുകൾ, കാലിക്കറ്റ് എഫ്.സി.യുടെ വിദഗ്ധ സമിതിയുടെ വിലയിരുത്തലുകളുമായും ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവചന മോഡലുമായും താരതമ്യം ചെയ്യാനുള്ള അപൂർവ്വ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വിദഗ്ധരെയും എ.ഐ സാങ്കേതികവിദ്യയെയും തോൽപ്പിച്ച് പ്രവചനങ്ങളിൽ ആരാധകർക്ക് മുന്നിലെത്താനാകുമോ എന്ന വലിയൊരു വെല്ലുവിളിയാണ് ക്ലബ്ബ് മുന്നോട്ട് വെക്കുന്നത്.
ലോകത്തിലെ മുൻനിര എയർലൈനുകൾക്ക് സങ്കീർണ്ണമായ പ്രവർത്തന തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന അതേ സുരക്ഷാ-തീരുമാന അൽഗോരിതങ്ങൾ തന്നെയാണ് ഈ പ്രവചന മോഡലിനായി ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ 'എ.ഐ സെന്റർ ഓഫ് എക്സലൻസ്' വികസിപ്പിച്ചിരിക്കുന്നത്. കളിക്കാരുടെ പ്രകടനം, ടീമുകളുടെ ഫോം, മുൻകാല ചരിത്രങ്ങൾ, തുടങ്ങി നിരവധി ഘടകങ്ങൾ വിശകലനം ചെയ്താണ് ഈ എ.ഐ മാച്ച് പ്രവചനങ്ങൾ നടത്തുന്നത്. ഫുട്ബോൾ കമ്പത്തെയും നൂതന സാങ്കേതികവിദ്യയെയും കോർത്തിണക്കി ഡിജിറ്റൽ രംഗത്ത് ആരാധകർക്ക് മികച്ചൊരു അനുഭവം സമ്മാനിക്കുകയാണ് കാലിക്കറ്റ് എഫ്.സി ലക്ഷ്യമിടുന്നത്. ഫുട്ബോൾ ആവേശം പങ്കുവെക്കാനും എ.ഐ മോഡലുകളോട് മത്സരിച്ച് സമ്മാനങ്ങൾ നേടാനുമായി കാലിക്കറ്റ് എഫ്.സി.യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് സന്ദർശിച്ച് ആരാധകർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!