
റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ(World Cup Qualifiers) ബ്രസീലും(Brazil) അർജന്‍റീനയും(Argentina) നാളെ പതിനഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും. മെസ്സിയും(Messi) നെയ്മറും(Neymar) ഇല്ലാതെയാവും അർജന്‍റീനയും ബ്രസീലും കളിക്കുക. ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് പരാഗ്വേയും (Brazil vs. Paraguay )അർജന്‍റീനയ്ക്ക് കൊളംബിയയുമാണ്(Argentina vs. Colombia) എതിരാളികൾ.
ലൂയിസ് സുവാരസിന്‍റെ യുറൂഗ്വേ വെനസ്വേലയുമായി ഏറ്റുമുട്ടും. വിശ്രമം നൽകിയ നായകൻ ലിയോണൽ മെസ്സി ഇല്ലാതെ ഇറങ്ങുന്ന അർജന്‍റീനയുടെ കളിതുടങ്ങുക ഇന്ത്യൻ സമയം പുലർച്ചെ അഞ്ചിന്. നിക്കോളാസ് ഓട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിയാൻഡ്രോ പരേഡസ്, റോഡ്രിഗോ ഡി പോൾ എന്നിവർ ചിലെക്കെതിരെ രണ്ടാംമഞ്ഞക്കാർഡ് കണ്ട് സസ്പെൻഷനിലായതിനാൽ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവും.
അവസാന ഇരുപത്തിയെട്ട് കളിയിലും തോൽവി അറിയാത്ത അർജന്‍റീന എമിലിയാനോ മാർട്ടിനസ്, ഗോൺസാലോ മോണ്ടിയേൽ, ജെർമൻ പസല്ല, ലിസാൻഡ്രോ മാർട്ടിനസ്, മാർക്കോസ് അക്യൂന, ലൂക്കാസ് ഒകംപോസ്, ഗുയ്ഡോ റോഡ്രിഗസ്, ജിയോവനി ലോ സെൽസോ, നിക്കോളാസ് ഗോൺസാലെസ് അല്ലെങ്കിൽ പൗളോ ഡിബാല, ലൗറ്ററോ മാർട്ടിനസ്, ഏഞ്ചൽ ഡി മരിയ എന്നിവരെ ആദ്യ ഇലവനിൽ അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മുക്തനായ കോച്ച് ലിയോണൽ സ്കലോണിയും ടീമിനൊപ്പമുണ്ടാവും.
ബ്രസീൽ ഇന്ത്യൻ സമയം പുലർച്ചെ ആറിനാണ് പരാഗ്വേയെ നേരിടുക. സസ്പെൻഷനിലായ എമേഴ്സൺ റോയലും എഡർ മിലിറ്റാവോയും കൊവിഡ് ബാധിതനായ അലക്സ് സാന്ദ്രോയും ബ്രസീൽ നിരയിലുണ്ടാവില്ല. കാസിമിറോ, വിനീഷ്യസ് ജൂനിയർ, ലൂക്കാസ് പക്വേറ്റേ, തിയാഗോ സിൽവ, ഫാബീഞ്ഞോ തുടങ്ങിയവർക്ക് വിശ്രമം നൽകാനാണ് സാധ്യത. കൂടുതൽ യുവതാരങ്ങൾക്ക് മത്സരത്തിൽ അവസരം നൽകുമെന്ന് കോച്ച് ടിറ്റെ വ്യക്തമാക്കിയിട്ടുണ്ട്.
അലിസൺ ബെക്കർ അല്ലെങ്കിൽ എഡേഴ്സൺ, ഡാനി ആൽവസ്, മാക്വീഞ്ഞോസ്, ഗബ്രിയേൽ മഗാലെസ്, അലക്സ് ടെല്ലസ്, ബ്രൂണോ ഗിമറെസ്, ഫ്രെഡ് , ഫിലിപെ കുടീഞ്ഞോ, റഫീഞ്ഞ, ആന്റണി, മത്തേയൂസ് കൂഞ്ഞ എന്നിവർ ബസീലിന്റെ ആദ്യ ഇലനിവിൽ എത്തുമെന്നാണ് കരുതുന്നത്. 14 കളിയിൽ 36 പോയിന്റുള്ള ബ്രസീൽ ഒന്നും 32 പോയന്‍റുള്ള അർജന്‍റീന രണ്ടും സ്ഥാനങ്ങളിലാണ്. 24 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ഇക്വഡോർ 20 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള പെറുവിനെ നേരിടും.
ഇക്വഡോർ, വെനസ്വേല മത്സരം ഇന്ത്യൻ സമയം പുലർച്ചെ നാലരയ്ക്കാണ്. 19 പോയിന്റുള്ള ഉറൂഗ്വേ അഞ്ചാം സ്ഥാനത്താണിപ്പോൾ. ആദ്യ നാല് സ്ഥാനക്കാരാണ് ഖത്തർ ലോകകപ്പിന് യോഗ്യത നേടുക. അഞ്ചാം സ്ഥാനക്കാർ ഏഷ്യൻ മേഖലയിലെ ടീമുമായി പ്ലേ ഓഫ് കളിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!