
ലോകകപ്പിലെ നോക്കൗട്ട് ചിത്രങ്ങൾ തെളിഞ്ഞു. ഗ്രൂപ്പ് ജെ യിലെ മത്സരങ്ങൾ കഴിഞ്ഞതോടെ നോക്കൗട്ടിലേക്കുള്ള 32 ടീമുകളുടെയും എതിരാളികൾ ആരെന്ന് തീരുമാനമായി. സഹ ആതിഥേയരായ മെക്സിക്കോ, ഫ്രാൻസ്, അർജന്റീന എന്നീ മൂന്ന് ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് നോക്കൗട്ടിലേക്ക് മുന്നേറിയിരിക്കുന്നത്. ബ്രസീൽ, സ്വിറ്റ്‌സർലൻഡ്, മൊറോക്കോ, യുഎസ്എ, നെതർലൻഡ്സ്, ജപ്പാൻ, ബെൽജിയം, സ്പെയിൻ, കേപ് വർദെ, കൊളംബിയ, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ വമ്പൻ ടീമുകൾ എല്ലാം തന്നെ സമനില വഴങ്ങിയെങ്കിലും തോൽവിയറിയാതെയാണ് നോക്കൗട്ടിലേക്ക് എത്തിയത്.
നോക്കൗട്ടിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ ഏഷ്യൻ ശക്തികളായ ജപ്പാൻ നേരിടും. നാളെ രാത്രി 10. 30 നാണ് മത്സരം. ആദ്യ കളിയിൽ മൊറോക്കോയോട് അപ്രതീക്ഷിതമായ സമനിലവഴങ്ങിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ കാനറികൾ വിജയവഴിയിൽ തിരിച്ചെത്തി. അതേസമയം മികച്ച ഫോമിലാണ് ജപ്പാൻ കളിക്കുന്നത്. യൂറോപ്യൻ വമ്പന്മാരായ നെതർലാൻഡ്സിനെ സമനിലയിൽ ജപ്പാൻ തളച്ചിരുന്നു. നോക്കൗട്ടിലെ ആദ്യ മത്സരം തന്നെ ഈ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച രണ്ട് ടീമുകൾ തമ്മിലാണെന്നുള്ളത് ആവേശം ഇരട്ടിയാക്കുന്നു.
നോക്കൗട്ടിലെ രണ്ടാം മത്സരത്തിൽ ജർമനിക്ക് എതിരാളികൾ പരാഗ്വായ് ആണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിലാണ് ജർമൻ ക്യാമ്പ്. എന്നാൽ കുറൊസാവോയോടും ഐവറി കോസ്റ്റിനോടും മികച്ച ജയം സ്വന്തമാക്കിയ ആത്മവിശ്വാസവും മുൻ ലോകചാമ്പ്യന്മാർക്കുണ്ട്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായെന്ന നാണക്കേട് കൂടിയാണ് കിമ്മിച്ചും സംഘവും ഇത്തവണ തീർത്തത്.
നോക്കൗട്ടിലെ മറ്റൊരു ഗ്ലാമർ പോരാട്ടമാണ് നെതർലാൻഡ്‌സും മൊറോക്കയും തമ്മിലുള്ളത്. ബ്രയാൻ ബ്രോബിയുടെയും ഗാക്പോയുടെയും മിന്നും പ്രകടനത്തിൽ ഗ്രൂപ്പ് ഘട്ടം കടന്ന നെതർലാൻഡ്സിനെ സംബന്ധിച്ച് മൊറോക്കോ മികച്ച എതിരാളികൾ തന്നെയാണ്. കാനറികൾ ആദ്യ മത്സരത്തിൽ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാത്തിലാണ് ആഫ്രിക്കൻ വമ്പന്മാരായ മൊറോക്കോ എത്തുന്നത്. ക്യാപ്റ്റൻ ഹക്കിമിയുടെയും ഇസ്മയിൽ സായിബാരിയുടെയും മിന്നുന്ന ഫോം തന്നെയാണ് മൊറോക്കയുടെ കരുത്ത്.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത പോർച്ചുഗലിന് എതിരാളികൾ ക്രൊയേഷ്യയാണ്. നോക്കൗട്ടിൽ ഏറ്റവും കൂടുതൽ പേർ ഉറ്റുനോക്കുന്ന ഒരു മത്സരം കൂടിയാണിത്. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കൊളംബിയയോട് സമനിലവഴങ്ങിയതിന് പിന്നാലെയാണ് പോർച്ചുഗലിന് എതിരാളികളായി ക്രൊയേഷ്യയെ കിട്ടിയത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് പോർച്ചുഗലിന്റെ അലട്ടുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മികച്ച താരങ്ങളുള്ള മധ്യനിരയും മുന്നേറ്റനിരയും ഫോമിലേക്ക് ഉയരാത്തത് പോർച്ചുഗലിന്റെ സംബന്ധിച്ച് പ്രശ്നമാണ്. അതേസമയം ഇംഗ്ലണ്ടും ഘാനയും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയാണ് ക്രൊയേഷ്യ എത്തുന്നത്. പ്രായം തളർത്തിയെങ്കിലും മധ്യനിരയിൽ ഇപ്പോഴും വിസ്‌മനയങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ലൂക്ക മോഡ്രിച്ച് തന്നെയാണ് ക്രൊയേഷ്യയുടെ ആയുധം. കൂടാതെ ഗോൾ കീപ്പർ ലിവാക്കോവിച്ചിന്റെയും ക്രമാരിചിന്റെയും പെരിസിച്ചിന്റെയും പ്രകടനത്തിൽ ടീം പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
ഇംഗ്ലണ്ട് - കോംഗോ, അർജന്റീന - കേപ് വർദെ, നോർവേ - ഐവറി കോസ്റ്റ്, മെക്സിക്കോ - ഇക്വഡോർ, ഓസ്‌ട്രേലിയ - ഈജിപ്ത്, സ്വിറ്റ്‌സർലൻഡ് - അൾജീരിയ, കൊളംബിയ - ഘാന, ബെൽജിയം - സെനഗൽ, യുഎസ്എ - ബോസ്നിയ, സ്പെയിൻ - ഓസ്ട്രിയ, സൗത്ത് ആഫ്രിക്ക - കാനഡ, ഫ്രാൻസ് - സ്വീഡൻ എന്നിവർ തമ്മിലാണ് മറ്റ് മത്സരങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!