
ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പ് 2026 ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ പരാഗ്വായെ തകർത്ത് ആതിഥേയരായ യുഎസ്എയ്ക്ക് ജയം. ഒന്നിനെതിരെ 4 ഗോളുകൾക്കാണ് യുഎസ്എ പരാഗ്വായെ തോൽപിച്ചത്. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയ യുഎസ്എ ഫോലെരിൻ ബലോഗണിന്റെ ഇരട്ട ഗോളിലാണ് വിജയം സ്വന്തമാക്കിയത്. കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കിനിൽക്കെ ജിയോവാനി റെയ്‌നയിലൂടെ നാലാം ഗോളും നേടി യുഎസ്എ അവരുടെ ആധിപത്യം പൂർണ്ണമാക്കി. ഈ ലോകകപ്പിലെ ഏറ്റവും ഗോളുകൾ വീണ മത്സരം കൂടിയായിരുന്നു ഇന്നത്തേത്.
മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ യുഎസ്എയുടെ പുലിസിച്ച് പരാഗ്വൻ ബോക്സിലേക്ക് നടത്തിയ മുന്നേറ്റം കലാശിച്ചത് പരാഗ്വയുടെ ഡാമിയൻ ബോബെഡില്ലയുടെ സെൽഫ് ഗോളിലാണ്. ആദ്യ പകുതി തീരും മുൻപേ മൂന്ന് ഗോളുകളുടെ വ്യക്തമായ ലീഡ് നേടിയാണ് യുഎസ്എ കളംവിട്ടത്. മൂന്ന് ഗോളുകൾക്ക് പിന്നിൽ നിന്നെങ്കിലും രണ്ടാം പകുതിയിൽ പരാഗ്വായ് കുറച്ചെങ്കിലും ആക്രമണം നടത്തിയിരുന്നു. അതിന്റെ ഫലമായിരുന്നു എഴുപത്തിമൂന്നാം മിനിറ്റിൽ മൗറീഷ്യയോ നേടിയ ഗോൾ. സ്വന്തം പകുതിയിൽ നിന്നും പരാഗ്വൻ ഗോൾകീപ്പർ തൊടുത്തുവിട്ട ബോൾ ബോക്സിലേക്ക് നീട്ടിനൽകിയത് കൃത്യമായി മൗറീഷ്യയോ വലയിലെത്തിച്ചു.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയെയും ബ്രസീലിനെയും തോൽപ്പിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് പരാഗ്വ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. എന്നാൽ മൗറീസിയോ പോച്ചട്ടീനോയുടെ പരിശീലനത്തിലിറങ്ങിയ യുഎസ്എ കൃത്യമായ കരുനീക്കങ്ങളോടെയാണ് കളത്തിലെത്തിയത്. ഏഴാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ നേടിയെങ്കിലും പ്രതിരോധത്തിലേക്ക് ഇറങ്ങാതെ ആക്രമണം ശക്തമാക്കിക്കൊണ്ടാണ് ആദ്യ പകുതി അവർ അവസാനിപ്പിച്ചത്. രണ്ടാം പകുതിയിലും ആക്രമണങ്ങൾ ശക്തമാക്കിയ യുഎസ്എ പ്രതിരോധത്തിലേക്ക് ഇറങ്ങാത്തത് തന്നെയാണ് നാലാം ഗോളത്തിനും വഴിയൊരുക്കിയത്. വിങ്ങുകളിലൂടെയുള്ള മൂർച്ചയേറിയ ആക്രമണങ്ങൾ യുഎസ്എയ്ക്ക് നൽകിയത് ഗ്രൂപ് ഡിയിലെ വിലപ്പെട്ട മൂന്ന് പോയന്റുകളാണ്. ജൂൺ 20 ന് ഓസ്‌ട്രേലിയയുമായും 26 ന് തുർക്കിയുമായാണ് ഇനി യുഎസ്എക്ക് മത്സരമുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!