
ബാഴ്സലോണ: ബാഴ്സലോണ ക്ലബ്ബിന്‍റെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ലബ്ബ് ആസ്ഥാനത്ത് സ്പാനിഷ് പോലീസ് നടത്തിയ റെയ്ഡില്‍ മുന്‍ പ്രസിഡന്‍റ് ജോസഫ് ബര്‍തോമ്യു അടക്കം നിരവധി പേര്‍ അറസ്റ്റില്‍. എന്നാല്‍ ബര്‍തോമ്യു അറസ്റ്റ് സ്ഥിരീകരിക്കാന്‍ സ്പാനിഷ് പോലീസ് തയാറായില്ല. പരിശോധനകള്‍ തുടരുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സ്പാനിഷ് പോലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയോട് പറഞ്ഞു.
ബാഴ്സലോണയുടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കാന്‍ ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍. നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസി ബാഴ്സ വിടാന്‍ ഒരുങ്ങിയതിനെത്തുടര്‍ന്നാണ് ബര്‍തോമ്യുവിന് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കേണ്ടിവന്നത്.
പ്രസിഡന്‍റ് സ്ഥാനം സുരക്ഷിതമാക്കാനായി ബര്‍തോമ്യു മെസിക്കും, മുന്‍ താരം സാവി ഹെര്‍ണാണ്ടസിനും മുന്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്കും എതിരെ അപവാദ പ്രചാരണം നടത്തുന്നതിന് പ്രതിഫലം നല്‍കി സ്വകാര്യ പിആര്‍ എജന്‍സിയെ ഏര്‍പ്പെടുത്തിയിടുന്നുവെന്ന ആരോപണത്തില്‍ നടന്ന അന്വേഷണത്തിലാണ് സ്പാനിഷ് പോലീസിന്‍റെ ഇപ്പോഴത്തെ നടപടിയെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഴ്സഗേറ്റ് സ്കാന്‍ഡല്‍ എന്ന പേരില്‍ വിവാദമായ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!