
ദോഹ: ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാർക്കും താമസക്കാർക്കും ഹയ്യ കാർഡ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യോഗ്യരായ എല്ലാവർക്കും ഇന്ന് മുതൽ പതിവ് പ്രവേശന നടപടികൾ പുനരാരംഭിക്കുമെന്നാണ് ഖത്തര്‍ അറിയിച്ചിട്ടുള്ളത്. പക്ഷേ, വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവർക്ക് തുടർന്നും ഹയ്യ കാർഡ് ആവശ്യമായി വരുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
ഹയ്യ കാർഡ് ഇല്ലാതെ യാത്രക്കാർക്ക് വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാനാകും. മത്സര ടിക്കറ്റ് ഇല്ലാത്തവർ ഹയ്യ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. 2022 ഡിസംബർ 6 മുതൽ (ഇന്ന്), വിനോദസഞ്ചാരികൾക്ക് നേരത്തെയുണ്ടായിരുന്ന ട്രാവൽ പ്രോട്ടോക്കോൾ ഉപയോഗിച്ച് മറ്റ് വ്യവസ്ഥകള്‍ ഇല്ലാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാനാകും. ബസിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാതെ തന്നെ എത്തിച്ചേരാനാകും.
ബസുകൾക്ക് സൗജന്യ പാർക്കിംഗ് സ്ഥലവും അനുവദിക്കും. ഡിസംബർ 12 മുതൽ, സ്വന്തം അല്ലെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് അതിനുള്ള അനുമതിയുണ്ട്. പ്രവേശന തീയതിക്ക് 12 മണിക്കൂർ മുമ്പെങ്കിലും അവർ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥ. രജിസ്ട്രേഷന് ഫീസ് ഈടാക്കില്ല.
ജിസിസി രാജ്യങ്ങളിൽ നിന്ന് കൂടുതൽ സന്ദർശകരെ ആകര്‍ഷിക്കാനും ലോകകപ്പിന്‍റെ ആവേശം അവര്‍ക്ക് ആസ്വദിക്കാനും അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. അതേസമയയം, ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. സ്പെയിന്‍ - മൊറോക്കോ, പോര്‍ച്ചുഗല്‍ - സ്വിറ്റ്സര്‍ലാന്‍ഡ് മത്സരങ്ങളാണ് ഇന്ന് നടക്കുക. ഇതോടെ അവസാന എട്ടില്‍ ആരൊക്കെ എത്തുമെന്നുള്ള കാര്യത്തില്‍ പൂര്‍ണ ചിത്രം തെളിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!