
ബാഴ്സലോണ: ബാഴ്സലോണയുടെ ഇതിഹാസതാരം ജെറാദ് പിക്വെ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നാളെ അല്‍മെരിയക്കെതിരായ ലാലിഗ മത്സരത്തിൽ ക്യാംപ്നൌവിൽ താരം ബൂട്ടഴിക്കും. സീസണിൽ തുടർച്ചയായി ആദ്യ ഇലവനിൽ നിന്ന് പുറത്തായതാണ് സെൻട്രൽ ബാക്കായ പിക്വെയുടെ വിരമിക്കൽ വേഗത്തിലാക്കിയത്. മൂന്ന് മത്സരങ്ങളിൽ മാത്രമാണ് പിക്വെക്ക് സീസണിൽ ബാഴ്സ കുപ്പായത്തില്‍ ആദ്യ ഇലവനിൽ ഇറങ്ങാനായത്. 2009 മുതൽ 2018 വരെ രാജ്യത്തിനായി കളിച്ച 35കാരനായ പിക്വെ സ്പെയിനിന് വേണ്ടി 102 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ സുവർണതലമുറയിലെ പ്രധാനി കൂടിയാണ് പടിയിറങ്ങുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒരുപാട് പേര്‍ എന്നെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ അവര്‍ക്കൊന്നും ഞാന്‍ മറുപടി നല്‍കിയിരുന്നില്ല.എന്നാലിപ്പോള്‍ ഞാന്‍ സംസാരിക്കുകയാണ്. ബാഴ്സയല്ലാതെ മറ്റൊരു ടീമുണ്ടാവില്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞതാണ്. അതില്‍ ഇപ്പോഴും മാറ്റമില്ല. നാളെ അല്‍മേരിയക്കെതിരായ മത്സരം ബാഴ്സ കുപ്പായത്തില്‍ എന്‍റെ അവസാന മത്സരമായിരിക്കും-ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോ സന്ദേശത്തില്‍ പിക്വെ പറഞ്ഞു.
ലാ മാസിയ അക്കാദമിയിൽ തുടങ്ങി നാല് വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചതിനു ശേഷം 2008ൽ ബാഴ്‌സയിൽ തിരിച്ചെത്തിയ പിക്വെ പിന്നീട് ക്ലബ്ബിന്‍റെ വിശ്വസ്ത താരമായി മാറി. ബാഴ്സക്കായി 615 മത്സരങ്ങളില്‍ കളിച്ച പിക്വെ ബാഴ്‌സ കുപ്പായത്തില്‍ എട്ടു ലാ ലിഗ കിരീടങ്ങളും മൂന്നു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി. സ്പെയിൻ ദേശീയ ടീമിനൊപ്പം യൂറോ, ലോകകപ്പ് കിരീടങ്ങളും പിക്വേ സ്വന്തമാക്കിയിട്ടുണ്ട്.
സ്പെയിൻ ടീമിൽ നിന്നും നേരത്തെ വിരമിച്ച പിക്വെ ബാഴ്‌സയിൽ നിന്നും വിരമിച്ചതോടെ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളില്‍ ഒരാളെയാണ് നഷ്ടമാവുന്നത്.