ജര്‍മനി പുറത്താക്കുന്ന ആദ്യ കോച്ച്! ജപ്പാനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഫ്‌ളിക്കിന് സ്ഥാനം തെറിച്ചു

Published : Sep 11, 2023, 12:53 PM IST
ജര്‍മനി പുറത്താക്കുന്ന ആദ്യ കോച്ച്! ജപ്പാനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഫ്‌ളിക്കിന് സ്ഥാനം തെറിച്ചു

Synopsis

ഫ്‌ളിക്കിനൊപ്പം സഹപരിശീലകരായ മാര്‍ക്കസ് സോര്‍ഗ്, ഡാനി റോഹ്ള്‍ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. പകരം റൂഡി വോളറെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു.

മ്യൂണിക്ക്: തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ കോച്ച് ഹാന്‍സി ഫ്‌ളിക്കിനെ പുറത്താക്കി ജര്‍മനി. ജപ്പാനെതിരായ തോല്‍വിക്ക് പിന്നാലെയാണ് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം. ഖത്തര്‍ ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്വന്തം കാണികള്‍ക്ക് മുന്നിലും ജപ്പാനോട് നാണംകെട്ടതോടെയാണ് കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ പരിശീലക സ്ഥാനം തെറിച്ചത്. 1926ല്‍ മുഖ്യ പരിശീലകന്‍ എന്ന സ്ഥാനം രൂപീകരിച്ചതിന് ശേഷം ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്താക്കുന്ന ആദ്യ കോച്ചാണ് ഫ്‌ളിക്ക്.

2021ല്‍ സ്ഥാനം ഒഴിഞ്ഞ യോക്വിം ലോയ്ക്ക് പകരം ചുമതലേയറ്റ ഫ്‌ലിക്കിന് കീഴില്‍ അവസാന അഞ്ച് കളിയില്‍ നാലിലും ജര്‍മനി തോറ്റിരുന്നു. സമീപകാലത്ത് തോല്‍പിക്കാനായത് ഒമാന്‍, കോസ്റ്റാറിക്ക, പെറു എന്നിവരെ. ആകെ 25 കളിയില്‍ ജയിക്കാനായത് പന്ത്രണ്ടില്‍ മാത്രം. തുടര്‍തോല്‍വികള്‍ നേരിട്ടെങ്കിലും പരിശീലകനായി തുടരുമെന്ന് ഹാന്‍സി ഫ്‌ളിക്ക് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെയാണ് അധികൃതരുടെ നടപടി.

ഫ്‌ളിക്കിനൊപ്പം സഹപരിശീലകരായ മാര്‍ക്കസ് സോര്‍ഗ്, ഡാനി റോഹ്ള്‍ എന്നിവരെയും പുറത്താക്കിയിട്ടുണ്ട്. പകരം റൂഡി വോളറെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. രണ്ടായിരം മുതല്‍ 2004വരെ ജര്‍മന്‍ കോച്ചായിരുന്നു ലോകകപ്പ് ജേതാവായ റൂഡി വോളര്‍. ജര്‍മന്‍ ദേശീയ ടീമിന്റെ ഡയറക്ടറും അദ്ദേഹമായിരുന്നു. വോളറുടെ സഹപരിശീലകരായി ഹാന്‍സ് വോള്‍സ്, സാന്ദ്രോ വാഗ്‌നര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.

ജപ്പാനെതിരെ ഒന്നിനെതിരെ നാല് ഗോളിനാണ് ജര്‍മനി പരാജയപ്പെട്ടത്. 11ാം മിനിറ്റില്‍ ജുന്യ ഇട്ടോയുടെ ഗോളിലൂടെ മുന്നിലെത്തിയ ജപ്പാനെ 19-ാം മിനിറ്റില്‍ ലിറോയ് സാനെയുടെ ഗോളിലൂടെ ജര്‍മനയില്‍ സമനിലയില്‍ പിടിച്ചെങ്കിലും ആശ്വാസം അധികം നീണ്ടില്ല. മൂന്ന് മിനിറ്റിനകം അയാസെ യുവേഡ വീണ്ടും ജപ്പാനെ മുന്നിലെത്തിച്ചു. സമനില ഗോളിനായുള്ള ജര്‍മനിയുടെ ശ്രമങ്ങളെല്ലാം ഫലപ്രദമായി തടഞ്ഞ ജപ്പാന്‍ കളി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ 90ാം മിനിറ്റില്‍ ടാകുമ അസാനോയിലൂടെ മൂന്നാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു. 

ഇഞ്ചുറി ടൈമില്‍ ടനാക ജര്‍മനിയുടെ പതനം പൂര്‍ത്തിയാക്കി നാലാം ഗോളും നേടിയതോടെ നാലു തവണ ലോക ചാമ്പ്യന്‍മാരായ ജര്‍മനി സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നാണംകെട്ടു.

അര്‍ജന്റീന പാടുപെടും! ബൊളിവീയക്കെതിരെ മത്സരം സമുദ്രനിരപ്പില്‍ നിന്ന് 3000 അടി മുകളില്‍! മെസി കളിച്ചേക്കില്ല

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും