
ദോഹ: തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോറ്റ് പുറത്തായതിന്റെ ആഘാതത്തിലാണ് ജർമനി. 2014ൽ ലോക ചാമ്പ്യന്മാരായി റഷ്യയിലെത്തിയ ജർമൻ പട ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇതിന് മറുപടി ഖത്തറിൽ കൊടുക്കാൻ എത്തിയപ്പോൾ ഉൾപ്പെട്ടത് സ്പെയിനും ജപ്പാനും കോസ്റ്ററിക്കയും അടങ്ങുന്ന മരണഗ്രൂപ്പിലാണ്. ആദ്യ മത്സരത്തിൽ ജപ്പാനോട് തോറ്റ് തുടങ്ങിയ ജർമനി സ്പെയിനോട് സമനിലയും കോസ്റ്ററിക്കയോട് ജയവും നേടിയെടുത്തെങ്കിലും ആദ്യ കടമ്പ കടക്കാനായില്ല.
തുടർച്ചയായ രണ്ടാം ലോകകപ്പുകളിലെ അവിശ്വസനീയ പുറത്തകലുകളുടെ കാരണങ്ങൾ തിരിച്ചറിയാൻ അടുത്തയാഴ്ച ജർമൻ ഫുട്ബോൾ അസോസിയേഷൻ ചർച്ചകൾ ആരംഭിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2024ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുന്നത് ജർമനിയാണ്. ഇതിന് മുമ്പ് തോൽവികളുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനാണ് ജർമൻ ഫുട്ബോൾ അസോസിയേഷൻ ശ്രമിക്കുന്നത്. തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടം അതിജീവിക്കാനാകാതെ ജര്‍മനി മടങ്ങുമ്പോള്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ കരുത്തുകൂടുന്നവരെന്ന വിശേഷണം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
കാലം മാറിയതും കളി മാറിയതും അറിയാതെ പോയതായിരുന്നു റഷ്യയിൽ ജർമൻ സംഘത്തിന് പറ്റിയ അബദ്ധം. 2018ൽ മെക്സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ് ഗ്രൂപ്പില്‍ ഏറ്റവും പിന്നിലായിപ്പോയി. ഇക്കുറി ഒരു പടി മുകളിലേക്ക് കയറിയെന്നതിൽ മാത്രം ആശ്വാസം. ലോകകപ്പിന് തൊട്ടുമുന്‍പ് ഹംഗറിയോടേറ്റ തോൽവി ഖത്തറിലെ ദുരന്തത്തിന്‍റെ ടീസറായിരുന്നു.
പരിശീലകന്‍ ഹാന്‍സി ഫ്ലിക്ക് അത് തിരിച്ചറിഞ്ഞില്ലെന്ന് മാത്രം. തോമസ് മുള്ളറും മാനുവേൽ ന്യൂയറും അടക്കം 2014ൽ കിരീടം നേടിയ തലമുറയിലെ പ്രധാനികള്‍ക്ക് ഇനിയൊരു ലോകകപ്പ് ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്തായാലും പദവി ഒഴിയേണ്ടിവരില്ലെന്ന് അവകാശപ്പെട്ട ഹാന്‍സി ഫ്ലിക്കിന് മാനം വീണ്ടെടുക്കാനുള്ള അവസരം സ്വന്തം മണ്ണിൽ തന്നെയാകും. അതിന് മുമ്പ് നിലവിലെ താരനിരയിൽ നിന്ന് ആരൊക്കെ പുറത്ത് പോകുമെന്ന് കണ്ടറിയണം.
എന്‍സോ മുതല്‍ ബ്രൂണോ വരെ റയലിന്‍റെ റഡാറില്‍; ലോകകപ്പ് കഴിയുമ്പോള്‍ ആരെ റാഞ്ചുമെന്ന് കണ്ടറിയണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!