സങ്കടമടക്കാനാവാതെ പൊട്ടിക്കരഞ്ഞ് സണ്‍; അവസരം മുതലാക്കി സെല്‍ഫിയെടുത്ത് ഘാന കോച്ചിംഗ് സ്റ്റാഫ്, വിമര്‍ശനം

By Web TeamFirst Published Nov 29, 2022, 4:59 PM IST
Highlights

തുടക്കം മുതൽ കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ദക്ഷിണ കൊറിയക്ക് തോല്‍വി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മത്സരശേഷം ടീമിലെ സൂപ്പര്‍ സ്റ്റാറായ സണ്‍ ഹ്യൂംഗ് മിന്‍ പൊട്ടിക്കരഞ്ഞു

ദോഹ: മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഘാനയോട് തോല്‍വിയേറ്റ് വാങ്ങിയതിന്‍റെ സങ്കടത്തിലാണ് ദക്ഷിണ കൊറിയ. ​ഗ്രൂപ്പ് എച്ചിലെ നിർണായകമായ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ഘാന വമ്പൻ വിജയം സ്വന്തമാക്കിയത്. ത്രില്ലർ എന്ന വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ സാലിസു, കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി ​ഗോളുകൾ നേടിയത്. ദക്ഷിണ കൊറിയയുടെ രണ്ട് ​ഗോളുകളും വലയിലാക്കിയത് ചോ ​ഗ്യൂ സം​ങ് ആയിരുന്നു.

തുടക്കം മുതൽ കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ദക്ഷിണ കൊറിയക്ക് തോല്‍വി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മത്സരശേഷം ടീമിലെ സൂപ്പര്‍ സ്റ്റാറായ സണ്‍ ഹ്യൂംഗ് മിന്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍, സങ്കടമടക്കാനാവാതെ സണ്‍ പൊട്ടിക്കരയുമ്പോള്‍ ഘാന കോച്ചിംഗ് സ്റ്റാഫിലെ ഒരാളെത്തി സെല്‍ഫി എടുക്കുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. മറ്റൊരു കോച്ചിംഗ് സ്റ്റാഫ് ഇത് തടയുന്നതും വീഡിയോയിലുണ്ട്.

ഘാന കോച്ചിംഗ് സ്റ്റാഫിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ദക്ഷിണകൊറിയയും ഘാനയും തമ്മിലുള്ള മത്സരം പൊരിഞ്ഞ പോരാട്ടമായിരുന്നു. ആക്രമിച്ച് കളിക്കുകയായിരുന്ന ദക്ഷിണകൊറിയയെ ഞെട്ടിച്ചാണ് ഘാന ആദ്യം ഗോളടിച്ചത്. പ്രതിരോധത്തില്‍ വന്ന വീഴ്ച മുതലെടുത്ത്  മുഹമ്മദ് സാലിസു ആദ്യ ഗോളടിച്ചു. പത്താം മിനിറ്റിനപ്പുറം രണ്ടാം ഗോള്‍. മുഹമ്മദ് കുഡൂസ് രണ്ടാം പകുതിയില്‍ രണ്ടാം ഗോളുമടിച്ചു. മത്സരം കൈപ്പിടിയില്‍ ആയെന്ന് ഉറപ്പിച്ച ഘാനയെ ഞെട്ടിച്ച തിരിച്ചുവരവാണ് രണ്ടാംപകുതിയില്‍ ഏഷ്യന്‍ കരുത്തുമായി ദക്ഷിണകൊറിയ നടത്തിയത്.

ചോ ​ഗ്യൂ സം​ങ് ഇരട്ട ഗോളടിച്ചു.  അതും മൂന്ന് മിനിറ്റിന്‍റെ മാത്രം ഇടവേളയില്‍. പിന്നെയും തകര്‍ത്ത് കളിച്ച ദക്ഷിണ കൊറിയയുടെ പല ഉശിരന്‍ നീക്കങ്ങളും ഘാനയുടെ ഗോളി ലോറന്‍സ് അതി സിഗിയാണ് രക്ഷപ്പെടുത്തിയത്. ഉഷാര്‍ കളിയുടെ മാറ്റ് കുറിക്കുന്ന ഒരു വിവാദവും കളിക്കിടെ ഉണ്ടായി. മത്സരത്തിന്റെ ഇന്‍ജുറി ടൈമിന്റെ അവസാന നിമിഷം ദക്ഷിണ കൊറിയയ്ക്കു ലഭിച്ച കോര്‍ണര്‍ കിക്ക് എടുക്കും മുന്‍പേ റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതാണ് വിവാദമായത്. 

ബ്രസീല്‍ - സ്വിസ് പോരാട്ടം കാണാന്‍ നെയ്മര്‍ എത്തിയില്ല, കാരണം കാലിലെ പരിക്കല്ല; വെളിപ്പെടുത്തല്‍

click me!