
ന്യൂയോര്‍ക്ക്: കോപ്പ അമേരിക്കയ്ക്ക് ഒരുങ്ങുന്ന അര്‍ജന്റീനയ്ക്കും അവരുടെ ആരാധകര്‍ക്കും ആശ്വാസവാര്‍ത്ത. കോച്ച് ലിയോണല്‍ സ്‌കലോണി കോപ്പ അമേരിക്ക വരെ ടീമിനൊപ്പം തുടരും. അര്‍ജന്റൈ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയുമായി അദ്ദേഹം ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കോപ്പ അമേരിക്ക വരെ പരിശീലക സ്ഥാനത്ത് തുടരാന്‍ ലിയോണല്‍ സ്‌കലോണി തീരുമാനിച്ചതെന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെയാണ് കോപ്പ അമേരിക്ക. ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മാരാണ് ലിയേണല്‍ മെസി നയിക്കുന്ന അര്‍ജന്റീന.
ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിന് ശേഷം പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് സ്‌കലോണി സൂചിപ്പിച്ചിരുന്നു. നായകന്‍ ലിയോണല്‍ മെസിയുമായും അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷനുമായുള്ള അഭിപ്രായ ഭിന്നതകളായിരുന്നു ഈ തീരുമാനത്തിന് പിന്നിലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മാരക്കാനായില്‍ ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് ഗാലറിയില്‍ അര്‍ജന്റൈന്‍ ആരാധകരെ ബ്രസീല്‍ ആരാധകരും പൊലിസും ആക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മെസി സഹതാരങ്ങളുമായി കളിക്കളം വിട്ടു. തന്നോട് ആലോചിക്കാതെ മെസിയെടുത്ത തീരുമാനമാണ് സ്‌കലോണിയുടെ വിയോജിപ്പിനും അതൃപ്തിക്കും കാരണമായെന്ന് വാര്‍ത്തകള്‍ വന്നു.
പിന്നീട് ഇരുവരും കൂടിയിരിക്കുകയും ഇത്തരം ആശയക്കുഴപ്പങ്ങളെല്ലാം ഒഴിവാക്കുകയും ചെയ്തിരുന്നു. അര്‍ജന്റൈന്‍ ഫുടബോള്‍ അസോസിയേഷനുമായുള്ള (എഎഫ്എ) പ്രശ്‌നം മറ്റൊന്നായിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം പ്രഖ്യാപിച്ച സമ്മാനത്തുകയോ പരിഗണനയോ അര്‍ജന്റൈന്‍ ഫുടബോള്‍ അസോസിയേഷന്‍ സ്‌കലോണിക്കും സഹപരിശീലകര്‍ക്കും നല്‍കിയിരുന്നില്ല. സ്ഥാനം ഒഴിയുകയാണെന്ന് സ്‌കലോണി പരസ്യമായി സൂചിപ്പിച്ചതോടെയാണ് ക്ലോഡിയോ ടാപിയ മുഖ്യ പരിശീലകനുമായി ചര്‍ച്ച നടത്തിയതും താല്‍ക്കാലിക ധാരണയായയും.
2026ലെ ലോകകപ്പ് വരെയാണ് സ്‌കലോണിയുടെ കരാര്‍. 2018ല്‍ പരിശീലകനായി നിയമിക്കപ്പെട്ട സ്‌കലോണിക്ക് കീഴില്‍ അര്‍ജന്റീന കോപ്പ അമേരിക്ക, ഫൈനലിസിമ, ഫിഫ ലോകകപ്പ് കിരീടങ്ങള്‍ സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!