
മാഞ്ചസ്റ്റര്‍: പ്രായം 37 ആണെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ(Man United) പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക്(Cristiano Ronaldo) റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതില്‍ തെല്ല് തളര്‍ച്ചയില്ല. രാജ്യാന്തര പുരുഷ ഫുട്ബോളിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതാണ് കഴിഞ്ഞ സീസണിലും ഫുട്ബോള്‍ ലോകം കണ്ടത്. ഞാന്‍ റെക്കോര്‍ഡുകളെ പിന്തുടരുകയല്ല, റെക്കോര്‍ഡുകള്‍ എന്നെ പിന്തുടരുകയാണ് എന്നാണ് സിആര്‍7(CR7) ഇതിനെ വിശേഷിപ്പിക്കുന്നത്.
'ഞാൻ റെക്കോർഡുകൾ പിന്തുടരുന്നില്ല, പക്ഷേ റെക്കോർഡുകൾ എന്നെ പിന്തുടരുന്നു. അതിനാൽ അത് നല്ലതാണ്' എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ ആരാധകരുടെ റോണോ പറഞ്ഞു.
റോണോ അടുത്ത സീസണിലും ട്രഫോഡില്‍?
റൊണാള്‍ഡോ യുണൈറ്റഡ് വിടും എന്ന അഭ്യൂഹങ്ങള്‍ പലകുറി ഉയര്‍ന്നെങ്കിലും ഇക്കാര്യം തള്ളിക്കളയുന്ന സൂചനയാണ് താരം നല്‍കുന്നത്. 'എന്‍റെ കരിയറിനെ ഉയര്‍ത്തിയ ക്ലബില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോഴും ഞാനിവിടെ ഏറെ സന്തോഷവാനാണ്. ക്ലബിനായി മത്സരങ്ങളും കിരീടങ്ങളും നേടുകയാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതാപത്തിലേക്ക് തിരിച്ചെത്തും. ചിലപ്പോള്‍ സമയമെടുത്തേക്കാം. എന്നാല്‍ എനിക്കിപ്പോഴും ടീമില്‍ വിശ്വാസമുണ്ട്' എന്നും റോണോ കൂട്ടിച്ചേര്‍ത്തു.
ഓള്‍ഡ് ട്രഫോഡില്‍ ഇതിഹാസ താരം മടങ്ങിയെത്തിയിട്ടും കഴിഞ്ഞ സീസണില്‍ കിരീടങ്ങളൊന്നും നേടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനും കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. തിരിച്ചുവരവില്‍ 24 ഗോളാണ് യുണൈറ്റഡിനായി റൊണാള്‍ഡോ നേടിയത്. പുതിയ പരിശീലകന്‍ എറിക് ടെന്‍ഹാഗിന് കീഴില്‍ ടീമിന് കിരീടങ്ങള്‍ നേടാനാകുമെന്ന പ്രതീക്ഷ റൊണാള്‍ഡോയ്‌ക്കുണ്ട്.
ടെന്‍ഹാഗിന് ആശംസ
എറിക് ടെന്‍ഹാഗിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എല്ലാ പിന്തുണയും നല്‍കി. 'അയാക്‌സിനായി മികച്ച ജോലി ചെയ്‌തയാളാണ് എറിക് ടെന്‍ഹാഗ്, പരിചയസമ്പന്നനാണ് എന്ന് നമുക്കറിയാം. എന്നാല്‍ ടീമിലാവശ്യമായ മാറ്റം വരുത്താന്‍ എറിക്കിന് സമയം നല്‍കണം. അദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. എറിക്കിന്‍റെ വരവില്‍ ആകാംക്ഷയിലാണ്. അടുത്ത വര്‍ഷം കിരീടങ്ങള്‍ നേടാനാകും എന്നാണ് പ്രതീക്ഷ' എന്നും റൊണാള്‍ഡോ വ്യക്തമാക്കി.
യുണൈറ്റഡില്‍ പൂര്‍ണ സംതൃപ്‌തന്‍; കൂടുമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ