
ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഖത്തറിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ദോഹയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. അബ്ദുള്‍ അസീസ് ഹതേം നേടിയ ഒരു ഗോളാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഖത്തറിന് ജയമൊരുക്കിയത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തായക്കിയ ഖത്തര്‍ 19 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ മൂന്ന് പോയിന്റ് മാത്രമുള്ള ഇന്ത്യ നാലാമതാണ്. ബംഗ്ലാദേശ് മാത്രമാണ് ഇന്ത്യക്ക് പിറകിലുള്ളത്.
മത്സരത്തിന്റെ പതിനേഴാം മിറ്റില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടിയേറ്റു. പ്രതിരോധതാരം രാഹുല്‍ ബെക്കെ ചുവപ്പ് കാര്‍ഡുമായി പുറത്ത്. പന്ത് മനപൂര്‍വം കൈ കൊണ്ട തട്ടിയതിനാണ് താരത്തിന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. അധികം വൈകാതെ 33-ാം മിനിറ്റില്‍ ഖത്തര്‍ വല കുലുക്കുകയും ചെയ്തു. ഇതിനിടെ മലയാളി താരം ആഷിഖ് കുരുണിയന്‍ ഒരുക്കികൊടുത്ത സുവര്‍ണാവസരം മന്‍വീര്‍ സിംഗിന് മുതലാക്കാനായില്ല. ഇന്ത്യക്ക് ലഭിച്ച ഏക അവസരവും ഇതായിരുന്നു.
ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിന്റെ മികച്ച പ്രകടമാണ് കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ ഇന്ത്യയെ രക്ഷിച്ചത്. പ്രതിരോധം കരുത്ത് കാട്ടിയതും ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. അടുത്ത് ഏഴിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!