
ബഹറിന്‍: ഇന്ത്യൻ ഫുട്ബോൾ ടീം (India Men's Football Team) ഇന്ന് സന്നാഹ മത്സരത്തിൽ ബഹറിനെ (India vs Bahrain) നേരിടും. ബഹറിനിൽ ഇന്ത്യൻസമയം രാത്രി ഒൻപതരയ്ക്കാണ് കളി തുടങ്ങുക. മലയാളിതാരം വി പി സുഹൈറുള്‍പ്പടെയുള്ള (VP Suhair) താരങ്ങള്‍ അരങ്ങേറ്റം കുറിച്ചേക്കും.
ഐഎസ്എൽ ആരവങ്ങൾക്ക് പിന്നാലെ യുവനിരയുമായാണ് ടീം ഇന്ത്യ ബഹറിനിലെത്തിയിരിക്കുന്നത്. മലയാളിതാരം വി പി സുഹൈർ ഉൾപ്പടെ ഏഴ് പുതുമുഖങ്ങളുമായാണ് ബഹറിനെ ഇന്ത്യ നേരിടാനിറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോൾഡൺ ഗ്ലൗ ജേതാവ് പ്രഭ്‌സുഖന്‍ ഗില്‍, ഹോര്‍മിപാം, റോഷന്‍ സിങ്, ഡാനിഷ് ഫാറൂഖ്, അനികേത് യാദവ്, അന്‍വര്‍ അലി എന്നിവരാണ് കോച്ച് ഇഗോർ സ്റ്റിമാക്ക് ടീമിൽ ഉൾപ്പെടുത്തിയ മറ്റ് പുതുമുഖങ്ങൾ. ഐഎസ്എല്ലിലെ മികവാണ് യുവതാരങ്ങൾക്ക് തുണയായത്. പരിക്കേറ്റ നായകൻ സുനിൽ ഛേത്രി, മലയാളിതാരങ്ങളായ സഹൽ അബ്ദുൽ സമദ്, അഷിക് കുരുണിയൻ എന്നിവർ ടീമിൽ നിന്ന് പിൻമാറി.
ഗുർപ്രീത് സിംഗ് സന്ധു, പ്രീതം കോട്ടാൽ, സന്ദേശ് ജിംഗാൻ, പ്രണോയ് ഹാൾഡർ, ജീക്സൺ സിംഗ്, ബ്രാണ്ടൻ ഫെർണാണ്ടസ്, മൻവീർ സിംഗ്, ലിസ്റ്റൺ കൊളാസോ, റഹീം അലി തുടങ്ങിയവർ ടീമിലുണ്ട്. എഎഫ്‌സി കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യ ബഹറിനെ നേരിടുന്നത്. ശനിയാഴ്ച ബെലാറൂസിനയും ഇന്ത്യ നേരിടും. എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ജൂണ്‍ എട്ടിന് കംബോഡിയയെയും 11ന് അഫ്ഗാനിസ്ഥാനെയും 14ന് ഹോങ്കോങിനെയും നേരിടും.
25 അംഗ ടീമിലെ 18 താരങ്ങളാണ് ബഹറിനിൽ എത്തിയിരിക്കുന്നത്. വിസ കിട്ടാത്തതിനാൽ ഏഴ് താരങ്ങൾ തിങ്കളാഴ്ച ടീമിനൊപ്പം പോയിട്ടില്ല. ഈ താരങ്ങൾ ഇന്ന് വൈകിട്ടോടെ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്, ഡിഫന്‍ഡര്‍ ചിങ്‌ലെന്‍സാന സിങ്, ആകാശ് മിശ്ര, മിഡ്‌ഫീല്‍ഡര്‍മാരായ അനിരുദ്ധ് ഥാപ്പ, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ്, അനികേത് യാദവ്, ബിപിന്‍ സിങ് എന്നിവര്‍ക്കാണ് വിസ അനുമതി നിഷേധിച്ചത്. ഈ ഏഴ് താരങ്ങൾക്കും ഇന്ന് കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ മലയാളിതാരം വി പി സുഹൈർ ഉൾപ്പടെ ബഹറിനിൽ എത്തിയ യുവതാരങ്ങൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചേക്കും.
ബഹ്റിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു, വി പി സുഹൈര്‍ ടീമില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!