2026 ലോകകപ്പിലെ പ്രകടനത്തിന് ശേഷം ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി. ദേശീയ ടീമിനൊപ്പമുള്ള തന്‍റെ സമയം അവസാനിച്ചുവെന്ന് വിശ്വസിക്കുന്നതായി താരം പറഞ്ഞു. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡോടെയാണ് നെയ്മർ മഞ്ഞക്കുപ്പായത്തോട് വിടപറയുന്നത്.
സാന്‍റോസ്: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽ നിന്ന് പടിയെറങ്ങുന്നു. 2026ലെ ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ഇനി ദേശീയ ടീമിനായി പന്ത് തട്ടാനില്ലെന്ന് താരം ഏതാണ്ട് ഉറപ്പിച്ചുപറഞ്ഞു. ചൊവ്വാഴ്ച കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെതിരായ മത്സരത്തിന് ശേഷമാണ് 34കാരനായ നെയ്മർ മനസ് തുറന്നത്. നോർവേയ്ക്കെതിരെയേറ്റ പരാജയത്തിന് പിന്നാലെ താരം സൂചന നൽകിയിരുന്നെങ്കിലും, ഇപ്പോൾ അത് അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്.
ദേശീയ ടീമിനൊപ്പമുള്ള തന്‍റെ സമയം അവസാനിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്ന് നെയ്മർ മാധ്യമങ്ങളോട് പറഞ്ഞു. മഞ്ഞക്കുപ്പായത്തിനായി സർവ്വസ്വവും നൽകി പോരാടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അതിൽ ഏറെ സന്തോഷവാനാണെന്നും കൂട്ടിച്ചേർത്ത താരം, എന്നാൽ ഇനി ദേശീയ കുപ്പായത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി. ലോകകപ്പിൽ നോർവേയ്ക്കെതിരായ തോൽവിക്ക് ശേഷം വൈകാരികമായി പ്രതികരിച്ച നെയ്മർ, താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഇനി എല്ലാം അവസാനിച്ചുവെന്നും പറഞ്ഞിരുന്നു.
പതിറ്റാണ്ടുകളോളം ബ്രസീൽ ആക്രമണ നിരയുടെ കുന്തമുനയായിരുന്ന നെയ്മർ, രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡോടെയാണ് പടിയെറങ്ങുന്നത്. 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 58 അസിസ്റ്റുകളും താരം സ്വന്തമാക്കി. നാല് ലോകകപ്പുകളിൽ ബ്രസീലിനെ പ്രതിനിധീകരിച്ച നെയ്മർ സാന്‍റോസ്, ബാഴ്സലോണ, പിഎസ്ജി തുടങ്ങിയ വൻകിട ക്ലബ്ബുകൾക്കായി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 2013ലെ കോൺഫെഡറേഷൻസ് കപ്പ് കിരീടം ദേശീയ ടീമിനൊപ്പം ഉയർത്തിയെങ്കിലും ആറാം ലോകകപ്പ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ താരത്തിന് സാധിച്ചില്ല. ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ആരാധകരുടെ നെഞ്ചിലെ സുൽത്താൻ ഇനി മഞ്ഞക്കുപ്പായത്തിൽ ഇറങ്ങില്ലെന്ന് ഉറപ്പായിരിക്കുകയാണ്.


