
ദില്ലി: 2027 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് വേദിയാവാനില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ രാജ്യത്ത് ഫുട്ബോള്‍ ആരാധകര്‍ കടുത്ത നിരാശയില്‍. 2017 അണ്ടര്‍ 17 ലോകകപ്പിന് ഉള്‍പ്പെടെ വേദിയായിട്ടുള്ള ഇന്ത്യക്കൊപ്പം സൗദി അറേബ്യയാണ് ഏഷ്യന്‍ കപ്പിന് വേദിയൊരുക്കാന്‍ രംഗത്ത് ഉണ്ടായിരുന്നത്. ഇന്ത്യ ഒരിക്കല്‍ പോലും ഏഷ്യന്‍ കപ്പിന് വേദിയായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.
ഇപ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യയുടെ പിന്മാറ്റമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് - ടിക്കറ്റ് ഇവന്‍റുകള്‍ക്ക് വേദിയൊരുക്കുന്നതിന് ഈ ഘട്ടത്തിൽ മുന്‍ഗണന നല്‍കുന്നില്ലെന്നാണ് ഫെഡറേഷന്‍ അറിയിച്ചത്. 2020ൽ പ്രഫുൽ പട്ടേൽ എഐഎഫ്എഫ് പ്രസിഡന്‍റായിരിക്കെയാണ് ഇന്ത്യ ഏഷ്യന്‍ കപ്പിന് വേദിയാകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
എന്നാൽ, കല്യാൺ ചൗബേയുടെ കീഴിലുള്ള നിലവിലെ ഭരണസമിതിക്ക് വലിയ ഇവന്‍റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് താത്പര്യമില്ല. പകരം, രാജ്യത്തെ ഫുട്ബോള്‍ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ ഗ്രാസ് റൂട്ട് ലെവലിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നുള്ളതുമാണ് ലക്ഷ്യം. ഏഷ്യൻ കപ്പ് പോലുള്ള വലിയ ഇവന്‍റുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിന് മുമ്പ് ശരിയായ ഫുട്ബോൾ ഘടനയുടെ അടിത്തറ കെട്ടിപ്പടുക്കാനാണ് ശ്രമിക്കുന്നതെന്ന് എഐഎഫ്എഫ് വ്യക്തമാക്കി.
അടുത്തിടെ സമാപിച്ച ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്‍റുകള്‍ക്ക് ഇന്ത്യ എപ്പോഴും മികച്ച ആതിഥേയര്‍ തന്നെയാണ്. എന്നാൽ ഗ്രാസ്റൂട്ട് മുതൽ യുവജന വികസനം വരെയുള്ള എല്ലാ തലങ്ങളിലും ഫുട്‌ബോളിനെ ശക്തിപ്പെടുത്തുന്നതിലേക്ക് ശ്രദ്ധ തിരിക്കാനാണ് നിലവിലെ പദ്ധതിയെന്ന് കല്യാൺ ചൗബേ പറഞ്ഞു. അതേസമയം, പ്രാദേശിക തലത്തില്‍ ഉള്‍പ്പെടെ ഫുട്ബോളിന്റെ എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരാനായി, പ്രത്യേകിച്ച് സംസ്ഥാന അസോസിയേഷനുകളെ ശക്തിപ്പെടുത്തുകയും ക്ലബ്ബുകളുമായി ചേർന്ന് പ്രവർത്തിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഏഷ്യാ കപ്പ് ഖത്തറിലാണ് നടക്കുക. നടത്തിപ്പില്‍ നിന്ന് ചൈന പിന്മാറിയ സാഹചര്യത്തിലാണിത്. ഇക്കാര്യം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. 2019ലാണ് ചൈനയ്ക്ക് വേദി അനുവദിച്ചത്. 2023 ജൂലൈ 16 മുതല്‍ പത്ത് നഗരങ്ങളിലായിട്ടാണ് മത്സരം നടക്കേണ്ടിയിരുന്നത്. 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ലോഗോ ഇതിനോടകം പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യന്‍ കപ്പിനെത്തുന്നത്. അദ്യമായിട്ടാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!