താരങ്ങള്‍ക്ക് മതിയായ വിശ്രമം വേണം; ആഭ്യന്തര മത്സരക്രമത്തെ വിമർശിച്ച് ഇഗോർ സ്റ്റിമാക്

By Web TeamFirst Published Mar 20, 2023, 5:52 PM IST
Highlights

ത്രിരാഷ്‍ട്ര ടൂർണമെന്‍റിൽ മറ്റന്നാൾ ഇന്ത്യ മ്യാൻമറിനെയും 28ന് കിർഗിസ്ഥാനെയും നേരിടും

ദില്ലി: ഇന്ത്യയിലെ ആഭ്യന്തര മത്സരക്രമത്തെ വിമർശിച്ച് ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്. ആവശ്യത്തിന് വിശ്രമം ലഭിക്കാതെ താരങ്ങൾ മത്സരിക്കേണ്ടിവരുന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് സ്റ്റിമാക് പറഞ്ഞു. ആറ് മുതൽ 8 ആഴ്ച വരെ വിശ്രമം സീസണിന് ശേഷം താരങ്ങൾക്ക് ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ മത്സരാധിക്യം കാരണം താരങ്ങൾക്ക് പരിക്ക് തുടർക്കഥയാകുന്നു. ഏഷ്യ കപ്പിന് മുൻപ് ഒരു മാസമെങ്കിലും ക്യാംപിൽ കിട്ടുന്ന തരത്തിൽ മത്സരക്രമം മാറ്റണമെന്നും കോച്ച് ആവശ്യപ്പെട്ടു.

ത്രിരാഷ്‍ട്ര ടൂർണമെന്‍റിൽ മറ്റന്നാൾ ഇന്ത്യ മ്യാൻമറിനെയും 28ന് കിർഗിസ്ഥാനെയും നേരിടും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണ്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ത്രിരാഷ്‌ട്ര ടൂര്‍ണമെന്‍റിന് ഇറങ്ങുന്നത്. അഞ്ച് പുതുമുഖ താരങ്ങള്‍ അടങ്ങുന്നതാണ് 23 അംഗ ഇന്ത്യന്‍ സ്‌ക്വാഡ്. ഐഎസ്എല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വെറ്ററന്‍ സുനില്‍ ഛേത്രിയടക്കമുള്ളവര്‍ ടീമിലുണ്ട്. മത്സരങ്ങള്‍ക്കായി ഇംഫാലിലേക്ക് തിരിക്കും മുമ്പ് അഞ്ച് ദിവസത്തെ ക്യാംപാണ് കൊല്‍ക്കത്തയില്‍ താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

ഇന്ത്യന്‍ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, ഫുര്‍ബ ലാച്ചെന്‍പാ ടെംപാ, അമരീന്ദര്‍ സിംഗ്. 

പ്രതിരോധം: സന്ദേശ് ജിങ്കാന്‍, റോഷന്‍ സിംഗ്, അന്‍വര്‍ അലി, ആകാശ് മിശ്ര, ചിങ്‌ഗ്ലേന്‍സനാ കോന്‍ഷാം, രാഹുല്‍ ഭേക്കേ, മെഹ്‌ത്താബ് സിംഹ്, പ്രീതം കോട്ടാല്‍. 

മധ്യനിര: സുരേഷ് വാങ്‌ജം, രോഹിത് കുമാര്‍, അനിരുദ്ധ് ഥാപ്പ, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, യാസിര്‍ മുഹമ്മദ്, റിത്വിത് ദാസ്, ജീക്‌സണ്‍ സിംഗ്, ലാലിയന്‍സ്വാല ചാങ്‌തേ, ബിപിന്‍ സിംഗ്. 

ഫോര്‍വേഡ്: മന്‍വീര്‍ സിംഗ്, സുനില്‍ ഛേത്രി, നോരം മഹേഷ് സിംഗ്. 

ചെന്നൈയില്‍ തോറ്റാല്‍ പരമ്പര മാത്രമല്ല നഷ്‌ടമാവുക; ഇന്ത്യയുടെ ഒന്നാം റാങ്കിന് ഓസീസ് ഭീഷണി

click me!