തുർക്കിപ്പടയെ തുരത്തി സോക്കറൂസ്; കൗണ്ടർ അറ്റാക്കിങ് കരുത്തിൽ ഓസ്‌ട്രേലിയക്ക് വിജയത്തുടക്കം, ജയം എതിരില്ലാത്ത 2 ഗോളിന്

Published : Jun 14, 2026, 11:55 AM IST
Nestory Irankunda Australia

Synopsis

വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി ഓസ്‌ട്രേലിയ ഏറെക്കുറെ സുരക്ഷിതമാക്കി. ഗ്രൂപ്പ് ഡിയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ.

വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ തുർക്കിയെ അട്ടിമറിച്ച് ഓസ്‌ട്രേലിയക്ക് ഉജ്ജ്വല തുടക്കം. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് സോക്കറൂസ് തുർക്കിയെ നിഷ്പ്രഭമാക്കിയത്. കൗണ്ടർ അറ്റാക്കിങ്ങിൽ അസാധ്യ വേഗതയും ക്ലിനിക്കൽ ഫിനിഷിങ്ങും പുറത്തെടുത്ത ഓസ്‌ട്രേലിയക്കായി നെസ്റ്റോറി ഇരങ്കുണ്ട (27'), കോണർ മെറ്റ്കാഫ് (75') എന്നിവർ ലക്ഷ്യം കണ്ടു.

വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി ഓസ്‌ട്രേലിയ ഏറെക്കുറെ സുരക്ഷിതമാക്കി. ഗ്രൂപ്പ് ഡിയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ. 24 വർഷത്തിന് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തിയ തുർക്കിക്ക് ഈ തോൽവി കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയൻ ഗോല്‍ കീപ്പര്‍ പാട്രിക് ബീച്ചിന്‍റെ മിന്നും സേവുകളും ജയത്തില്‍ നിര്‍ണായകമായി. തുര്‍ക്കി ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ബീച്ചിന്‍റെ കൈക്കരുത്തില്‍ അമര്‍ന്നത്.

ആക്രമിച്ചത് തുർക്കി; ഗോളടിച്ചത് ഓസ്‌ട്രേലിയ

മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച് തുർക്കിയാണ് കളി നിയന്ത്രിച്ചത്. 72 ശതമാനം പൊസഷനുമായി കളിച്ച തുർക്കി, ഓസ്‌ട്രേലിയൻ ഗോൾമുഖത്തേക്ക് മുപ്പതോളം ഷോട്ടുകളാണ് ഉതിർത്തത്. ആർദ ഗുലെർ നയിച്ച തുർക്കി ആക്രമണ നിര നിരന്തരം പരീക്ഷിച്ചെങ്കിലും ഓസ്‌ട്രേലിയൻ പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല.

തുർക്കിയുടെ തുടർച്ചയായ ആക്രമണങ്ങൾക്കിടയിലാണ് കളിയുടെ ഗതി മാറ്റിമറിച്ച ഓസ്‌ട്രേലിയയുടെ ആദ്യ ഗോൾ പിറന്നത്. 27-ാം മിനിറ്റിൽ പോൾ ഒകോൺ നൽകിയ തകർപ്പൻ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ ഇരുപതുകാരൻ നെസ്റ്റോറി ഇരങ്കുണ്ട, തുർക്കി പ്രതിരോധ താരം മെരിഹ് ഡെമിറലിനെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഓസ്‌ട്രേലിയക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇരങ്കുണ്ട സ്വന്തമാക്കി. തുടർന്ന് തുർക്കിയുടെ അബ്ദുൾകെരിം ബർദാക്ചിയുടെ ലോങ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ഓസ്‌ട്രേലിയക്ക് ഭാഗ്യമായി.

കളി അവസാനിപ്പിച്ച് മെറ്റ്കാഫിന്റെ സോളോ മാജിക്

രണ്ടാം പകുതിയിലും സമനിലക്കായി തുർക്കി കിണഞ്ഞു ശ്രമിച്ചെങ്കിലും പാട്രിക് ബീച്ചിന്‍റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ പ്രതിരോധം 100 മിനിറ്റോളം ഒരു പിഴവും വരുത്താതെ ഉറച്ചുനിന്നു. കളി അവസാനിക്കാൻ 15 മിനിറ്റ് ബാക്കിനിൽക്കെ തുർക്കിയുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് ഓസ്‌ട്രേലിയ രണ്ടാം ഗോളും നേടി. മിഡ്‌ഫീൽഡിൽ നിന്ന് പന്തുമായി ഒറ്റക്ക് കുതിച്ച കോണർ മെറ്റ്കാഫ്, ബോക്‌സിന്റെ അതിർത്തിയിൽ നിന്ന് തൊടുത്ത പവർഫുൾ ലോ ഷോട്ട് തുർക്കി കീപ്പർ ഉഗുർകാൻ ചാക്കിറിനെ കാഴ്ചക്കാരനാക്കി വലയുടെ വലതുമൂലയില്‍ പതിക്കുകയായിരുന്നു. കോച്ച് ടോണി പോപോവിച്ചിന്‍റെ തന്ത്രപരമായ നീക്കങ്ങളും പരീക്ഷണങ്ങളും പൂർണ്ണമായി വിജയം കണ്ട മത്സരത്തിൽ പ്രതിരോധക്കരുത്തിലാണ് ഓസ്‌ട്രേലിയ ചരിത്രവിജയം കുറിച്ചത്. വരും മത്സരങ്ങളിൽ സഹ-ആതിഥേയരായ അമേരിക്കയാണ് ഓസ്‌ട്രേലിയയുടെ അടുത്ത എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒറ്റ ഗോളില്‍ ഹെയ്തിയെ വീഴ്ത്തി സ്‌കോട്ട്‌ലൻഡ്; ബ്രസീലിനെയും മൊറോക്കോയെയും പിന്നിലാക്കി ഗ്രൂപ്പില്‍ ഒന്നാമത്
ഫിഫ ലോകകപ്പ് 2026: ബ്രസീല്‍ തോറ്റ് തുടങ്ങാറില്ല! അങ്ങനെ സംഭവിച്ചത് 92 വർഷങ്ങള്‍ക്ക് മുൻപ്