
ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-2022) ഹൈദരാബാദ് എഫ്‌സിക്കെതിരായ(Hyderabad FC) പോരാട്ടത്തിന്‍റെ ആദ്യ പകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ഒരു ഗോളിന് മുന്നില്‍. ആദ്യ പകുതിയുടെ 42-ാം മിനിറ്റില്‍ ആല്‍വാരോ വാസ്ക്വസാണ്(Alvaro Vazquez) ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. എന്നാല്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി പോസ്റ്റിന് കീഴില്‍ പാറപോലെ ഉറച്ചുനിന്നതോടെ ബ്ലാസ്റ്റേഴ്സിന്‍റെ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ നഷ്ടമായി.
പതിഞ്ഞ തുടക്കത്തിനുശേഷം പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്ന ഹൈദരാബാദ് ആക്രമണങ്ങള്‍കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന് മറുപടി നല്‍കി. പത്താം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സിന്‍റെ പോസ്റ്റില്‍ കേറാതെ പോയത് നേരിയ വ്യത്യാസത്തിനായിരുന്നു. എഡു ഗാര്‍ഷ്യ എടുത്ത ഫ്രീ കിക്ക് ക്രോസ് ബാറിനെ ഉരുമ്മി പുറത്തുപോയി. തൊട്ടുപിന്നാലെ ഒഗ്ബെച്ചെക്ക് അവസരം ലഭിച്ചെങ്കിലും പന്ത് നിയന്ത്രിക്കാന്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരത്തിനായില്ല.
24-ാം മിനിറ്റില്‍ ഒഗ്ബെച്ചെയുടെ കാലില്‍ നിന്ന് റാഞ്ചിയ പന്തുമായി അഡ്രിയാന്‍ ലൂണ നടത്തിയ മുന്നേറ്റം ഗോളന്നുറപ്പിച്ചതായിരുന്നു. ലൂണ അളന്നുമുറിച്ചു നല്‍കിയ ക്രോസില്‍ ജോര്‍ജെ ഡയസ് തൊടുത്ത ഹെഡ്ഡര്‍ ലക്ഷിമകാന്ത് കട്ടിമണി അവിശ്വസനീയമായി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ വാസ്ക്വസിന്‍റെ മുന്നേറ്റവും ഹൈദരാബാദ് പ്രതിരോധത്തില്‍ തട്ടി നിഷ്ഫലമായി.
ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഹൈദരാബാദ് ബോക്സിന് അടുത്തു നിന്ന് ലഭിച്ച ത്രോ ബോളില്‍ നിന്ന് വാസ്ക്വസ് ഗോള്‍ കണ്ടെത്തിയത്. ബോക്സിലേക്ക് നീട്ടിയെറിഞ്ഞ ത്രോ ബോളില്‍ സഹല്‍ അബ്ദുള്‍ സമദ് തലകൊണ്ടൊരു തലോടല്‍, പന്ത് നേരെ ബോക്സിനുള്ളില്‍ ആരും തടയാനില്ലാതെ നിന്ന വാസ്ക്വസിന്‍റെ കാലുകളില്‍. കിട്ടിയ അഴസരം മുതലാക്കിയ വാസ്ക്വസ് മനോഹരമായൊരു വോളിയിലൂടെ കട്ടിമണിയെ കീഴടക്കി ഹൈദരാബാദ് വല ചലിപ്പിച്ചു.
ഒരു ഗോള്‍ വഴങ്ങിയതോടെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഹൈദരാബാദ് പോരാട്ടം കനപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ഗോളിന് അടുത്തെത്തിയെങ്കിലും ഒഗ്ബബെച്ചെക്ക് ഇത്തവണ വല ചലിപ്പിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!