ISL : ഗോവയെ വീഴ്ത്തി ജംഷഡ്പൂര്‍ ഒന്നാമത്

By Web TeamFirst Published Nov 26, 2021, 9:35 PM IST
Highlights

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. ജയത്തോടെ രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം നാലു പോയന്‍റ് സ്വന്തമാക്കിയ ജംഷഡ്പൂര്‍ പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോ എഫ് സി ഗോവ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്നു.

ബംബോലിം: ഐഎസ്എല്ലില്‍(ISL ) എഫ് സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി ജംഷഡ്‌പൂര്‍ എഫ്‌സി(FC Goa vs Jamshedpur FC). നെരിജൂസ് വാല്‍സ്കിസിന്‍റെ(Nerijus Valskis) ഇരട്ട ഗോളും ജോര്‍ദാന്‍ മുറേയുടെ(Jordan Murray) ഗോളിലുമാണ് ജംഷഡ്പൂര്‍ ഗോവയെ മുട്ടുകുത്തിച്ചത്. ഐറാം കാര്‍ബ്രെറയാണ്(Airam Cabrera) ഗോവയുടെ തോല്‍വിഭാരം കുറച്ച് ഒരു ഗോള്‍ മടക്കിയത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. ജയത്തോടെ രണ്ട് കളികളില്‍ ഒരു ജയവും ഒരു സമനിലയും അടക്കം നാലു പോയന്‍റ് സ്വന്തമാക്കിയ ജംഷഡ്പൂര്‍ പോയന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോ എഫ് സി ഗോവ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുന്നു. ഒമ്പത് മത്സരങ്ങളിലെ ഗോള്‍വരള്‍ച്ചക്കുശേഷമാണ് വാല്‍സ്കിസ് ജംഷഡ്‌പൂരിനായി ഇന്ന് ഗോളടിച്ചത്.

തുടക്കത്തില്‍ ഗോവയായിരുന്നു ആക്രമിച്ചു കളിച്ചത്. ആദ്യ നിമിഷങ്ങളില്‍ ജംഷഡ്‌പൂരിന്‍റെ പകുതിയായിലായിരുന്നു കളി മുഴുവന്‍. എന്നാല്‍ ആദ്യ അവസരം സൃഷ്ടിച്ചത് ജംഷഡ്‌പൂരായിരുന്നു. ഏഴാം മിനിറ്റില്‍ വാല്‍സ്കിസിന് ലഭിച്ച അവസരം പക്ഷെ ധീരജ് സിംഗിന്‍റെ രക്ഷപ്പെടുത്തില്‍ ഗോളാകാതെ പോയി. തൊട്ടുപിന്നാലെ ഫ്രീ കിക്കില്‍ നിന്ന് കോമള്‍ തട്ടാല്‍ ഗോവ വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി.

ആദ്യ പകുതിയുടെ ആദ്യ അര മണിക്കൂറില്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ജം,ഢ്പൂരായിരുന്നെങ്കിലും 70 ശതമാനം പന്തടക്കം ഗോവക്കായിരുന്നു. ആദ്യ പകുതിയില്‍ നിരവധി അര്‍ധാവസരങ്ങള്‍ ലഭിച്ചെങ്കിലും ഇരു ടീമിനും ഗോളിലേക്ക് ലക്ഷ്യം വെക്കാനായില്ല.

എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ വാല്‍സ്കിസ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. ഗോവന്‍ താരം ആല്‍ബര്‍ട്ടോ നൊഗൂരയുടെ ത്രൂ ബോള്‍ മലയാളി താരം ടി പി രഹ്നേഷ് തകര്‍പ്പന്‍ സേവിലൂടെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ജംഷഡ്പൂര്‍ ഗോവന്‍ വലയില്‍ പന്തെത്തിച്ചു. 51-ാം മിനിറ്റിലായിരുന്നു സൈമിന്‍ലെന്‍ ഡംഗലിന്‍റെ പാസില്‍ നിന്ന് വാല്‍സ്കിസ് ഡംഷഡ്പൂരിന് ലീഡ് സമ്മാനിച്ചത്. പത്തു മിനിറ്റിനകം ധീരജ് സിംഗിനെ കീഴടക്കി വാല്‍സ്കിസ് വീണ്ടും ഗോവന്‍ വലയനക്കി. സ്റ്റുവര്‍ട്ടിന്‍റെ ഫ്രീ കിക്കില്‍ നിന്ന് മനോഹരമായൊരു ഹെഡ്ഡറിലൂടെയാണ് വാല്‍സ്കിസ് ജംഷഡ്പൂരിന്‍റെ ലീഡുയര്‍ത്തിയത്.

81-ാ ംമിനിറ്റില്‍  സ്റ്റുവര്‍ട്ടിന്‍റെ പകരക്കാരനായി ഇറങ്ങി തന്‍റെ ആദ്യ ടച്ചില്‍ തന്നെ ഗോളടിച്ച് ജോര്‍ദാന്‍ മുറേ ജംഷഡ്പൂരിന്‍റെ ജയമുറപ്പിച്ചു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഗോവന്‍ ശ്രമം വൈകാതെ ഫലം കണ്ടു. 86-ാം മിനിറ്റില്‍ ജോര്‍ഗെ ഓര്‍ട്ടിസിന്‍റെ പാസില്‍ നിന്ന് ഐറാം കാര്‍ബ്രെറ ഗോവയുടെ തോല്‍വിഭാരം കുറച്ച് ഒരു ഗോള്‍ മടക്കി.  ഇഞ്ചുറി ടൈമില്‍ നാലാം ഗോളിന് ബോറിസ് സിംഗിലൂടെ ജംഷഡ്പൂരിന് അവസരമുണ്ടായിരുന്നെങ്കിലും ധീരജ് സിംഗിന്‍റെ സേവ് ഗോവയുടെ മാനം കാത്തു.

click me!