ബലോഗന്റെ വിലക്ക് പുന:പരിശോധിക്കണമെന്ന് ഫിഫയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. Trump confirms FIFA intervention for Balogun

ന്യൂയോർക്ക്: ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന്‍ ബലോഗന് ലഭിച്ച റെഡ് കാർഡിന് പിന്നാലെ താരത്തിന്റെ സസ്‌പെൻഷൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് നീക്കിയെന്ന ആരോപണം ശക്തമായിരുന്നു. നാളെ നടക്കുന്ന ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ ബലോഗൻ ഇറങ്ങുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ബലോഗന്റെ വിലക്ക് പുന:പരിശോധിക്കണമെന്ന് ഫിഫയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബോസ്നിയക്കെതിരെ നടന്ന പ്രീ ക്വാർട്ടറിൽ ബലോഗൻ ചെയ്തത് ഫൗൾ ആന്നെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും ഫിഫ പ്രസിഡന്റിനോട് താൻ നേരിട്ട് സംസാരിച്ചിരുന്നുവെന്നും മുൻപും സംശയകരമായ തീരുമാനങ്ങൾ എടുത്തിട്ടുള്ളയാളാണ് റഫറിഎന്നും ഡൊണാൾഡ് ട്രംപ് പറയുന്നു. ഏറ്റവും മികച്ച കളിക്കാർ മത്സരത്തിൽ ഉണ്ടാവണെമന്നും മെസ്സിയെയോ റൊണാൾഡോയെയോ വിലക്കിയിരുന്നെങ്കിൽ എന്താവുമായിരുന്നെന്നും ബലൊഗനെ ഉൾപെടുത്താൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ മിടുക്കൻ ആണ് മിടുക്കൻ ആണെന്നും അധ്യക്ഷൻ ആയി ഗംഭീര പ്രകടനമാണ് നടത്തുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചതോടെ ഇന്ന് നടക്കുന്ന ബെൽജിയം- യുഎസ് പ്രീ ക്വാർട്ടർ മത്സരത്തിൽ താരം ഇതോടെ ഇറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായി. വലിയ രീതിയിലുള്ള വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്നും ഫിഫയുടെ നിലപാടിൽ ഉയർന്നുവരുന്നത്.

‘മറ്റ് രാജ്യത്തലവന്മാരോടുള്ള ബന്ധം ആണ് ട്രംപിനോടുള്ളത്’

വിവാദങ്ങളിൽ കൈകഴുകി ഫിഫ പ്രസിഡന്റിന്റെ നിലപാട്. യുഎസ് താരത്തിനുള്ള ഇളവ് തന്റെ തീരുമാനമല്ലെന്നും തീരുമാനിച്ചത് അച്ചടക്ക സമിതിയെന്നും വാദം. സമിതി തീരുമാനം പുറത്തുവിടുമ്പോൾ മാത്രമേ താൻ അറിയുകയുള്ളുവെന്നും ചില തീരുമാനങ്ങൾ തനിക്കും അത്ഭുതമാണെന്നും ഇൻഫന്റീനോ പറയുന്നു. എന്നാൽ അച്ചടക്കസമിതിയെ ബഹുമാനിക്കുകയാണ് പതിവെന്നും ട്രംപിനോടും ഇക്കാര്യം ആണ് പറഞ്ഞതെന്നും മറ്റ് രാജ്യത്തലവന്മാരോടുള്ള ബന്ധം ആണ് ട്രംപിനോടുള്ളതെന്നും ഇൻഫന്റീനോ കൂട്ടിച്ചേർത്തു.

അതേസമയം ഫിഫയ്ക്ക് മുന്നിലേക്ക് കൂടുതൽ അപ്പീലുകൾ വരുന്നുണ്ട്. പരാഗ്വായ്ക്കെതിരായ മത്സരത്തിലെ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കണമെന്ന് ഫ്രാൻസ്. ഫിഫയ്ക്കു ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പരാതി നൽകി. ക്വാർട്ടറിൽ ഒരു മഞ്ഞക്കാർഡ് കൂടിയായാൽ സെമി നഷ്ടമാകും. ലോകകപ്പിൽ 5 അസ്സിസ്റ്റുമായി മുന്നിൽ ആണ് ഒലീസെ.

നാളെ പുലർച്ചെ 6.30 നാണ് യു.എസ്- ബെൽജിയം മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കരുത്തിൽ നോക്കൗട്ടിലെത്തിയ യുഎസ് ഗ്രൂപ്പിൽ തുർക്കിയോട് മാത്രമായിരുന്നു തോൽവി ഏറ്റുവാങ്ങിയത്. നോക്കൗട്ടിൽ ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുഎസ് തകർത്തത്. മൂന്ന് ഗോളുകളുമായി ഫോളറിന്‍ ബലോഗൻ യുഎസിന്റെ പ്രധാന ഗോൾ വേട്ടക്കാരിൽ പ്രധാനിയാണ്. ബോസ്നിയക്കെതിരായ മത്സരത്തിൽ നാല്പത്തിയഞ്ചാം മിനിറ്റിൽ ഗോൾ നേടി രണ്ടാം പകുതിയിലാണ് റെഡ് കാർഡ് ലഭിച്ച് താരം പുറത്തുപോയത്. അതേസമയം ഗ്രൂപ്പിൽ ആദ്യ രണ്ട് കളികളിൽ ഈജിപ്തിനോടും ഇറാനോടും സമനില വഴങ്ങിയ ബെൽജിയം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ കരുത്തിലാണ് നോക്കൗട്ടിൽ ബെൽജിയം കളിച്ചത്. സെനഗലിനെ 3 - 2 എന്ന ഗോൾ നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് പ്രീ ക്വാർട്ടർ യോഗ്യത നേടിയത്.

ഫിഫയുടെ തീരുമാനത്തില്‍ അതിശയം രേഖപ്പെടുത്തിയ റോയല്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, നിയമപരമായി ഇതിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഫിഫ ഡിസിപ്ലിനറി കോഡ് 66.4 പ്രകാരം ഒരു ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ അടുത്ത മത്സരത്തില്‍ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ ലഭിക്കണം എന്നത് നിര്‍ബന്ധമാണെന്ന് ബെല്‍ജിയം ചൂണ്ടിക്കാട്ടുന്നു. ഈ ലോകകപ്പിലെ മറ്റ് താരങ്ങള്‍ക്കെല്ലാം ഈ നിയമം ബാധകമായപ്പോള്‍ ബലോഗന് മാത്രം പ്രത്യേക ഇളവ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.

YouTube video player