
ബംബോലിം: ഐഎസ്എല്‍(ISL 2021-22) ആദ്യ സെമിയില്‍ നാളെ ജംഷഡ്‌പൂര്‍ എഫ് സിക്കെതിരെ(Jamshedpur FC) ഇറങ്ങുമ്പോള്‍ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്(Ivan Vukomanovic). ആദ്യ സെമിക്ക് മുന്നോടിയായി ജീക്സണ്‍ സിങിനൊപ്പം(Jeakson Singh) വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വുകോമനോവിച്ച്.
ലീഗ് ഘട്ടത്തില്‍ ജംഷഡ്‌പൂരിനെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്റ്റേഴ്സ് നാളെ കളത്തിലിറങ്ങുന്നതെന്നും വുകോമനോവിച്ച് പറഞ്ഞു. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങള്‍ ഇനി പ്രസക്തമല്ല. നാളെ പുതിയൊരു മത്സരമാണ്. ഫുട്ബോളില്‍ എന്തും സാധ്യമാണ്. എങ്കിലും ജംഷഡ്‌പൂരില്‍ നിന്ന് കളിക്കളത്തില്‍ ശാരീരികമായും കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു.
മികച്ച ടീമുകളോട് കളിക്കുമ്പോള്‍ ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടിവരും. അതുകൊണ്ടുന്നെ കരുതലോടെയാവുംവ ജംഷഡ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് ഇറങ്ങുക. അവസരങ്ങള്‍ മുതലാക്കുക, ഗോളടിക്കുക എന്നതാണ് പ്രധാനം. സെറ്റ് പീസുകളിലൂടെ ഗോള്‍ നേടാന്‍ ജംഷഡ്പൂരിനുള്ള മികവിനെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും ഒന്നോ രണ്ടോ വിശദാംശങ്ങള്‍ വെച്ച് ജംഷഡ്‌പൂരിനെപ്പോലുളള എതിരാളികളെ വിലയിരുത്താനാവില്ല. എതിരാളികളുടെ ഓരോ ചെറിയ വിശാദാംശങ്ങളും പഠിച്ചാവും ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങുക.
ബ്ലാസ്റ്റേഴ്സ് നിരയില്‍ കളിക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ദേനചന്ദ്ര മേറ്റേയി ഒഴികെ ഇന്നലെ നടന്ന പരിശീലനത്തില്‍ എല്ലാ കളിക്കാരും പങ്കെടുത്തിരുന്നുവെന്നും വുകോമനോവിച്ച് പറഞ്ഞു. ക്ലബ്ബ് എന്ന നിലയില്‍ തുടങ്ങിയ സമയത്തെക്കാള്‍ ബ്ലാസ്റ്റേഴ്സ് ഏറെ പുരോഗമിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്ക് മുമ്പില്‍ ഇത്തരമൊരു പ്രകടനം നടത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ട്. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്ക് മുമ്പില്‍ പന്ത് തട്ടാനാവുമെന്നാണ് കരുതുന്നത്. പ്ലേ ഓഫ് കളിക്കുന്നതിന്‍റെ സമ്മര്‍ദ്ദമില്ല. ഫുട്ബോള്‍ ആസ്വദിച്ചു കളിക്കേണ്ടതാണ്. അതിനാണ് ഞങ്ങള്‍ ഇതുവരെ ശ്രമിച്ചതും-വുകോമനോവിച്ച് വ്യക്തമാക്കി.
ഒരു സമയം ഒരു മത്സരത്തെക്കുറിച്ചു മാത്രമെ ചിന്തിക്കുന്നുള്ളൂവങ്കിലും കിരീടമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജീക്സണ്‍ സിങ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിലെത്തിയതുമുതല്‍ ഈ നിമിഷത്തിനായാണ് താന്‍ കാത്തിരുന്നതെന്ന് ജീക്സണ്‍ സിങ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!