
പനാജി: ഐഎസ്എല്ലിൽ (ISL 2021-22) ഇന്ന് ജംഷഡ്‌പൂര്‍ എഫ്‌സിയും (Jamshedpur FC) മുംബൈ സിറ്റിയും (Mumbai City FC) നേർക്കുനേർ. 25 പോയിന്‍റുള്ള ഇരു ടീമിനും മത്സരം നിർണായകമാണ്. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. ലീഗിൽ ജംഷഡ്‌പൂര്‍ (JFC) നാലും മുംബൈ (MCFC) അഞ്ചും സ്ഥാനത്താണ്. ജയിക്കുന്ന ടീമിന് കേരള ബ്ലാസ്റ്റേഴ്‌സിനെ (Kerala Blasters) മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറാം.
9 മത്സരങ്ങളിൽ നാലിൽ ജയിച്ച ജംഷഡ്‌പൂരിന് നേരിയ മുൻതൂക്കമുണ്ട്. മുംബൈ സിറ്റി 3 മത്സരങ്ങളിൽ ജയിച്ചു. രണ്ട് മത്സരം സമനിലയായി. ജംഷഡ്‌പൂർ 14 ഗോളുകൾ നേടിയപ്പോൾ മുംബൈ സിറ്റി 12 ഗോളുകളാണ് വലയിലെത്തിച്ചത്.
ഇന്നലെ സമനിലക്കുരുക്ക്
ഐഎസ്എല്ലിൽ ഇന്നലത്തെ ഒഡിഷ എഫ്‌സി-ചെന്നൈയിൻ എഫ്‌സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും രണ്ട് ഗോൾവീതം നേടി. രണ്ടാം മിനിറ്റിൽ റഹീം അലിയുടെ ഗോളിലൂടെ ചെന്നൈയിൻ സ്കോറിംഗ് തുടങ്ങി. യാവി ഹെർണാണ്ടസ്, ജോനാഥസ് എന്നിവരിലൂടെ ഒഡിഷ മുന്നിലെത്തി. 18, 51 മിനിറ്റുകളിലായിരുന്നു ഒഡിഷയുടെ ഗോളുകൾ. അറുപത്തിയൊൻപാതം മിനിറ്റിൽ വാൽസ്‌കിസാണ് ചെന്നൈയിനെ ഒപ്പമെത്തിച്ച ഗോൾ നേടിയത്.
17 കളിയിൽ 22 പോയിന്‍റുള്ള ഒഡിഷ ഏഴും 20 പോയിന്‍റുള്ള ചെന്നൈയിൻ എട്ടും സ്ഥാനത്താണ്. 16 മത്സരങ്ങളില്‍ 29 പോയിന്‍റുള്ള ഹൈദരാബാദാണ് ഒന്നാംസ്ഥാനത്ത്. ഒരു മത്സരം കുറവ് കളിച്ച് 29 പോയിന്‍റ് തന്നെയെങ്കിലും എടികെ മോഹന്‍ ബഗാന്‍ രണ്ടാംസ്ഥാനത്ത് തുടരുന്നു. 26 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്സാണ് മൂന്നാം സ്ഥാനത്ത്.
UCL : ഇന്‍ററിനെ വീഴ്‌ത്തി ലിവര്‍പൂള്‍; ബയേണ്‍ മ്യൂണിക്കിന് സമനില കുരുക്ക്