
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍-കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതി സമനിലയില്‍. 45 മിനുറ്റുകളിലും രണ്ട് മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ബ്ലാസ്റ്റേഴ്‌സിനായി സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്‍റക്കോസും എടികെയ്‌ക്കായി ഹാള്‍ മക്‌ഹ്യൂം ആണ് ഗോളുകള്‍ നേടിയത്. ഡയമന്‍റക്കോസിന്‍റെ ഗോള്‍ 16-ാം മിനുറ്റിലായിരുന്നെങ്കില്‍ 23-ാം മിനുറ്റിലായിരുന്നു കാളിലൂടെ എടികെയുടെ മറുപടി.
എടികെ മോഹന്‍ ബഗാനെതിരെ 4-4-2 ശൈലിയില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ദിമിത്രിയോസ് ഡയമന്‍റക്കോസും അപ്പസ്‌തോലോസ് ജിയാന്നുവും ആക്രമണത്തിന് നിയോഗിക്കപ്പെട്ടപ്പോള്‍ തൊട്ടുപിന്നിലായി മധ്യനിരയില്‍ ബ്രൈസ് മിറാണ്ടയും ഇവാന്‍ കല്യൂഷ്‌നിയും ജീക്‌സണ്‍ സിംഗും മലയാളി താരം രാഹുല്‍ കെ പിയുമെത്തി. ക്യാപ്റ്റന്‍ ജെസ്സൽ കാർണെയ്റോ, വിക്‌ടര്‍ മോംഗില്‍, ഹോര്‍മിപാം, നിഷുകുമാര്‍ എന്നിവരായിരുന്നു പ്രതിരോധത്തില്‍. വല കാക്കാന്‍ പ്രഭ്‌സുഖന്‍ ഗില്ലുമിറങ്ങി. സഹല്‍ അബ്‌ദുല്‍ സമദിന്‍റെ പേര് പകരക്കാരുടെ നിരയില്‍ പോലുമുണ്ടായിരുന്നില്ല.
ഹൈദരാബാദിനെ ഉരുക്കി ജംഷഡ്‌പൂര്‍
ഇന്നത്തെ ആദ്യ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്‌സിക്കെതിരെ ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടിനെതിരെ മൂന്ന് ഗോളിന്‍റെ ജയം നേടി. ആദ്യപകുതിയില്‍ മത്സരത്തില്‍ നാല് ഗോളുകള്‍ പിറന്നു. കിക്കോഫായി 12-ാം മിനുറ്റില്‍ സൂപ്പര്‍ താരം ബെര്‍ത്തലോമ്യൂ ഒഗ്‌ബച്ചേയുടെ ഗോളില്‍ ഹൈദരാബാദാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ റിത്വിക് ദാസും(22), ജേ ഇമ്മാനുവേല്‍ തോമസും(27), ഡാനിയേല്‍ ചിമയും(29) ജംഷഡ്‌പൂരിന് 45 മിനുറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 3-1ന്‍റെ ലീഡ് സമ്മാനിച്ചു.
മത്സരത്തിന്‍റെ 55-ാം മിനുറ്റില്‍ ജംഷഡ്‌പൂരിന്‍റെ എലി സാബിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് 10 പേരായി ചുരുങ്ങിയിട്ടും ജംഷഡ്‌പൂരിന്‍റെ ഉരുക്കുകോട്ട ഭേദിക്കാന്‍ ഒറ്റ തവണ മാത്രമാണ് ഹൈദരാബാദ് എഫ്‌സിക്കായത്. 79-ാം മിനുറ്റില്‍ ഒഗ്‌ബച്ചെ രണ്ടാം ഗോള്‍ നേടിയെങ്കിലും ഹൈദരാബാദിന് ജയിക്കാനായില്ല. ഇതിനകം പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്‌തമിച്ച ടീമാണ് ജംഷഡ്‌പൂര്‍ എഫ്‌സി എങ്കില്‍ സീസണിലെ രണ്ടാം സ്ഥാനക്കാരാണ് ഹൈദരാബാദ് എഫ്‌സി.