
കൊച്ചി: അടുത്ത സീസണിനായുള്ള (ISL 2022-23) കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ (Kerala Blasters FC) തയ്യാറെടുപ്പ് യൂറോപ്പില്‍. കൊച്ചി സ്റ്റേഡിയത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanovic) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഐഎസ്എൽ ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിന് മുന്‍പ് പരിചയസമ്പന്നരായ വാസ്ക്വെസിനെയും ഡിയാസിനെയും
പിന്‍വലിച്ചത് പരിക്ക് കാരണമെന്ന് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് വിനയത്തോടെ തന്നെ തുടര്‍ന്നും കളിക്കുമെന്നും വുകോമനോവിച്ച് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ഐഎസ്എല്ലില്‍ തന്‍റെ ആദ്യ സീസണില്‍ തന്നെ ടീമിനെ ഫൈനലിലെത്തിച്ചിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. എന്നാല്‍ ഫൈനലില്‍ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം സ്വന്തമാക്കി. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ 3 ഗോളിനായിരുന്നു ഹൈദരാബാദിന്‍റെ ജയം. 68-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഗോളിന് 88-ാം മിനുറ്റില്‍ സാഹില്‍ ടവോര മറുപടി നല്‍കിയതോടെയാണ് മത്സരം എക്‌സ്‌ട്രൈ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങിയത്. എന്നാല്‍ കിക്കെടുത്തപ്പോള്‍ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പിഴച്ചു.
ഫൈനലിന് പിന്നാലെ ഇവാന്‍ വുകോമാനോവിച്ചുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്‌സ് നീട്ടിയിരുന്നു. 2025 വരെയാണ് പുതുക്കിയ കരാര്‍. ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളില്‍ ഏറ്റവും മുന്നിലെത്തുന്നത് കഴിഞ്ഞ സീസണില്‍ കണ്ടു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ ഇവയെല്ലാം വുകോമാനോവിച്ചിന് കീഴിലായിരുന്നു.