2025 വരെയാണ് പുതുക്കിയ കരാര്‍. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇക്കാര്യം പുറത്തുവിട്ടത്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ (Manjappada) ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു.

കൊച്ചി: സെര്‍ബിയക്കാരന്‍ ഇവാന്‍ വുകോമാനോവിച്ച് (Ivan Vukomanovic) കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ (Kerala Blasters) പരിശീലകനായി തുടരും. 2025 വരെയാണ് പുതുക്കിയ കരാര്‍. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇക്കാര്യം പുറത്തുവിട്ടത്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ (Manjappada) ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 

അടുത്ത സീസണില്‍ കൊച്ചിയില്‍ ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നത് ടീമിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കും. കരാര്‍ നീട്ടാനായതില്‍ സന്തോം മാത്രമേയൂള്ളുവെന്ന് വുകോമാനോവിച്ച് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍.... ''ക്ലബിനുള്ളില്‍ പോസിറ്റീവായ എനര്‍ജിയുണ്ട്. വിജയകരമായി മുന്നോട്ടുപോകാനുള്ള ഇന്ധനം ക്ലബിനുള്ളില്‍ വേണ്ടുവോളമുണ്ടെന്ന് എനിക്ക് തുടക്കത്തില്‍ തന്നെ ബോധ്യമായിരുന്നു. ആരാധകരും കേരളം നന്നായി ആകര്‍ഷിച്ചു. കരാര്‍ പുതുക്കാനായതില്‍ പൂര്‍ണ തൃപ്തിയുണ്ട്. അടുത്ത സീസണില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.'' വുകോമാനോവിച്ച് വ്യക്തമാക്കി.

ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വുകോമാനോവിച്ചിന്റെ സേവനം അനിവാര്യമാണെന്ന് ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ക്ലബിന്റെ പ്രധാന നീക്കമാണിതെന്നും ബ്ലാസ്‌റ്റേഴ്‌സിനിപ്പോള്‍ വളരാനാവശ്യമായ കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വുകോമാനോവിച്ചിനെ നിലനിര്‍ത്തണമെന്ന ആവശ്യം ആരാധകരില്‍ നിന്നുമുണ്ടായിരുന്നു. ഈ സീസണില്‍ അദ്ദേഹം ക്ലബിനൊപ്പം നേടിയ നേട്ടങ്ങള്‍ തന്നെ പ്രധാന കാരണം. പത്ത് മത്സരങ്ങളിലെ അപരാജിത കുതിപ്പിലൂടെ, ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് ടേബിളില്‍ ഏറ്റവും മുന്നിലെത്തുന്നത് കണ്ടു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ ഇവയെല്ലാം അദ്ദേഹത്തിന് കീഴിലായിരുന്നു.

ഹോര്‍മിപാമിനെ പോലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിനായി. ഹൈദരാബാദ് എഫ്‌സിക്കെതിരായ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു.